തൃശൂർ ജില്ലയിൽ വിതരണം ചെയ്തത് 11,221 പട്ടയങ്ങൾ

post

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് തേക്കിൻകാട് മൈതാനിയിൽ നടന്ന സംസ്ഥാന തല പട്ടയമേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തൃശൂർ ജില്ലയിൽ വിതരണം ചെയ്തത് 11,221 പട്ടയങ്ങൾ. 10,256 ലാൻഡ് ട്രിബ്യൂണൽ പട്ടയങ്ങൾ, 681 വനഭൂമി പട്ടയങ്ങൾ, വിവിധ ഭൂമി പതിവ് ചട്ടങ്ങൾ പ്രകാരമുള്ള 284 പട്ടയങ്ങൾ എന്നിവയാണ് മുഖ്യമന്ത്രി വിതരണം ചെയ്തത്.

വടക്കാഞ്ചേരി മണ്ഡലത്തിലെ തെലുങ്കർ കോളനിയിലെ 24 കോളനി നിവാസികളുടെ അര നൂറ്റാണ്ട് കാലത്തെ സ്വപ്ന സാക്ഷാത്കാരവും ഇതോടൊപ്പം നടന്നു. 19 കൊറ്റമ്പത്തൂർ കോളനി പട്ടയങ്ങൾ, 68 സുനാമി പട്ടയങ്ങൾ എന്നിവ നൽകാൻ കഴിഞ്ഞത് ഇത്തവണത്തെ പട്ടയമേളയിലെ ശ്രദ്ധേയമായ മുന്നേറ്റമാണ്. 36 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമായി കള്ളിച്ചിത്ര കോളനിയിലെ 17 കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്തതും ചരിത്ര മുഹൂർത്തമായിരുന്നു.

വനഭൂമി പട്ടയങ്ങളിൽ മുന്നിൽ തൃശൂർ ജില്ല

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ ഏറ്റവും കൂടുതൽ വനഭൂമി പട്ടയങ്ങൾ വിതരണം ചെയ്ത് തൃശൂർ ജില്ല. 1429 വനഭൂമി പട്ടയങ്ങളാണ് ജില്ലയിൽ വിതരണം ചെയ്തത്. തൃശൂർ, ചാലക്കുടി, തലപ്പിള്ളി താലൂക്കുകളിലെ വനഭൂമി പട്ടയങ്ങളാണ് ഈ കാലയളവിൽ വിതരണം ചെയ്തത്. തൃശൂർ താലൂക്കിലാണ് കൂടുതൽ പട്ടയങ്ങൾ വിതരണം ചെയ്തത്. 1272 വനഭൂമി പട്ടയങ്ങൾ. പീച്ചി വില്ലേജ് ഓഫീസാണ് ഏറ്റവും കൂടുതൽ വനഭൂമി പട്ടയങ്ങൾ തയ്യാറാക്കിയത്. 346 പട്ടയങ്ങൾ.

തലപ്പിള്ളി താലൂക്കിൽ 125 പട്ടയങ്ങളും ചാലക്കുടി താലൂക്കിൽ 35 പട്ടയങ്ങളുമാണ് വിതരണം ചെയ്തത്. പാണഞ്ചേരി വില്ലേജിൽ പൂവ്വൻച്ചിറ എസ് ടി കോളനി 44 പട്ടയങ്ങൾ, പീച്ചി വില്ലേജിൽ മണിയൻകിണർ, പയ്യനം, പായ്ക്കണ്ടം എസ്ടി കോളനി ഉൾപ്പെടെ 63 പട്ടയങ്ങളും പട്ടയമേളയിൽ വിതരണം ചെയ്തു.