റേഷൻ വീടുകളിലേക്ക്; ഒപ്പം പദ്ധതിക്ക് മലപ്പുറം ജില്ലയിൽ തുടക്കം

ശാരീരിക അവശത കാരണം റേഷൻ കടകളിലെത്തി സാധനങ്ങൾ വാങ്ങാൻ സാധിക്കാത്തവർക്ക് റേഷൻ ഉത്പന്നങ്ങൾ വീട്ടിലെത്തിക്കുന്ന 'ഒപ്പം' പദ്ധതിക്ക് മലപ്പുറം ജില്ലയിൽ തുടക്കം. അതിദാരിദ്ര്യ നിർമാജനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ നിർവഹിച്ചു. സംസ്ഥാനത്തെ മുഴുവൻ ആളുകൾക്കും പൊതുവിതരണ വകുപ്പ് വഴി ഭക്ഷ്യധാന്യങ്ങൾ നൽകാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. അതിദാരിദ്ര്യം നിർമാജനം ചെയ്യാൻ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കാൻ സർക്കാരിന് കഴിഞ്ഞു. സംസ്ഥാനത്തെ 134 ഊരുകളിൽ നേരിട്ട് ഭക്ഷ്യധാന്യം നൽകുന്നുണ്ട്. അതിദരിദ്രരായവരെ സർവേയിലൂടെ കണ്ടെത്തി അവർക്ക് റേഷൻ കാർഡ് വിതരണം ചെയ്തു. 7000ത്തിൽ അധികം അനാഥ, അഗതി മന്ദിരങ്ങളിൽ സൗജന്യമായ റേഷൻ എത്തിക്കാനും സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഓട്ടോ ഡ്രൈവർമാരുടെ കൂട്ടായ്മയോടെയാണ് 'ഒപ്പം' പദ്ധതി നടപ്പാക്കുന്നത്. ആദിവാസി മേഖലകളിൽ റേഷൻസാധനങ്ങൾ നേരിട്ടെത്തിക്കുന്ന മാതൃകയിലാണ് പ്രവർത്തനം. കിടപ്പുരോഗികൾ, അവശതയനുഭവിക്കുന്നവർ, ഒറ്റയ്ക്ക് കഴിയുന്ന വയോധികർ എന്നിവർക്കാണ് റേഷൻ വീട്ടിലെത്തുക. ഇ-പോസ് മെഷീനിൽ മാന്വൽ ട്രാൻസാക്ഷൻ മുഖേനയാണ് ധാന്യവിതരണം. റേഷനൊപ്പം കൈപ്പറ്റ് രസീതുകൂടി ഓട്ടോ ഡ്രൈവർക്ക് നൽകും. ജില്ലാ സപ്ലൈ ഓഫീസറുടെ മേൽനോട്ടത്തിൽ താലൂക്ക് സപ്ലൈ ഓഫീസർമാരാണ് പദ്ധതി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. റേഷൻ വിഹിതത്തിന് അർഹരായ കുടുംബങ്ങളെ കണ്ടെത്തി അവർക്ക് കൃത്യമായി റേഷൻ എത്തുന്നുണ്ടോയെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തുകയും ചെയ്യും.