എം പി പരമേശ്വരന് പ്രഥമ കേരളശ്രീ പുരസ്കാരം സമ്മാനിച്ചു

post

ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകനും വൈജ്ഞാനിക സാഹിത്യകാരനുമായ എം പി പരമേശ്വരനെ പ്രഥമ കേരളശ്രീ പുരസ്കാരം നൽകി ആദരിച്ചു. സംസ്ഥാനത്തെ പരമോന്നത പുരസ്കാരങ്ങളിൽ ഒന്നായ കേരളശ്രീ പുരസ്കാരം എം പി പരമേശ്വരന്റെ വീട്ടിലെത്തി ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ സമ്മാനിച്ചു. കഴിഞ്ഞ മാർച്ചിൽ രാജ് ഭവനിൽ നടന്ന ചടങ്ങിൽ അനാരോഗ്യത്തെ തുടർന്ന് പങ്കെടുക്കാൻ കഴിയാതിരുന്നതിനെ തുടർന്നാണ് കലക്ടർ പുരസ്‌കാരം വീട്ടിലെത്തി സമ്മാനിച്ചത്.

സാംസ്കാരിക കേരളത്തിൽ ശാസ്ത്ര അവബോധം രൂപപ്പെടുത്തിയ ശാസ്ത്ര സാംസ്കാരിക പ്രവർത്തകനാണ് എം പി പരമേശ്വരൻ. മലയാളിയുടെ യുക്തിശാസ്ത്ര ബോധത്തെ പുതിയ കാലത്തിനനുസരിച്ച് മാറ്റിയെടുത്ത പരമേശ്വരൻ ജനങ്ങളിൽ ശാസ്ത്രബോധം വളർത്തിയെടുക്കുന്നതിൽ വലിയ സംഭാവനയാണ് നൽകിയത്. കേരളത്തിൽ ഉടനീളം ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവർത്തനങ്ങൾ സജീവമാക്കിയതിൽ എം പി പരമേശ്വരന്റെ പങ്ക് നികത്താനാവാത്തതാണ്.

തൃശൂർ ജില്ലയിലെ കിരാലൂർ ഗ്രാമത്തിൽ 1935 ജനുവരി18 ആണ് എം പി പരമേശ്വരന്റെ ജനനം. തൃശൂർ നമ്പൂതിരി വിദ്യാലയത്തിലെ പ്രാഥമികവിദ്യാഭ്യാസത്തിന് ശേഷം സി എം എസ് ഹൈസ്കൂൾ, സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിലായി ഉപരിപഠനം നടത്തി. തുടർന്ന് തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ നിന്നും ഇലക്ട്രിക്കൽ എൻജിനീയറിങിൽ ബിരുദം, മോസ്കോ പവർ ഇൻസ്റ്റിറ്റ്യൂറ്റിൽ നിന്ന് ന്യൂക്ലിയർ എൻജിനീയറിങ്ങിൽ പി എച്ച് ഡി എന്നിവയും കരസ്ഥമാക്കി. 1957 മുതൽ 1975 വരെ ബാർകിൽ ശാസ്ത്രജ്ഞനായിരുന്നു. പിന്നീട് കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ സജീവപ്രവർത്തകനായി.

മലയാളത്തിലും ഇംഗ്ലീഷിലും ആയി അൻപതിലേറെ ഗ്രന്ഥങ്ങൾ, വിവർത്തനങ്ങൾ എന്നിവ രചിച്ചിട്ടുണ്ട്. എ കെ ജിയുടെ ജീവിതത്തെ ആസ്പദമാക്കി ഷാജി എൻ കരുൺ സംവിധാനം ചെയ്ത ഡോക്യുമെന്ററിയിൽ ഇ എം എസായി വേഷമിടുകയും ചെയ്തു. 2017 ൽ കേരള സാഹിത്യ അക്കാദമി നൽകുന്ന സമഗ്ര സംഭാവനക്കുള്ള പുരസ്കാരം, 1984 ൽ ബാലസാഹിത്യ പുരസ്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.

തൃശ്ശൂർ തഹസിൽദാർ ടി ജയശ്രീ, ഡെപ്യൂട്ടി തഹസിദാർ വില്ലേജ് ഓഫീസർ കുടുംബാംഗങ്ങൾ തുടങ്ങിയവർ കലക്ടർക്കൊപ്പമുണ്ടായി. എം പി പരമേശ്വരന്റെ ഭാര്യ ഭവാനി പരമേശ്വരനും ചടങ്ങിൽ സന്നിഹിതയായി.

ഡോ. സത്യഭാമാദാസ് ബിജു, ഗോപിനാഥ് മുതുകാട്, കാനായി കുഞ്ഞിരാമൻ, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, വൈക്കം വിജയലക്ഷ്മി എന്നിവരാണ് 2022 ലെ പ്രഥമ കേരളശ്രീ പുരസ്കാരത്തിന് അർഹരായ മറ്റുള്ളവർ.