ആഴക്കടൽ മത്സ്യബന്ധനത്തിന് കൈത്താങ്ങ്; മത്സ്യത്തൊഴിലാളികൾക്ക് അഞ്ച് ആധുനിക ബോട്ടുകൾ

സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികൾക്കായി ആധുനിക സൗകര്യങ്ങളുള്ള അഞ്ച് ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾ കടലിലിറങ്ങുന്നു. പ്രാഥമിക മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളിൽ അംഗങ്ങളായ 10 മത്സ്യത്തൊഴിലാളികൾ വീതം അടങ്ങുന്ന ഒരോ ഗ്രൂപ്പുകൾക്കാണ് യാനം നൽകുന്നത്. കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള കാരണങ്ങളാൽ സമുദ്ര മത്സ്യ സമ്പത്തിലുണ്ടായ ശോഷണത്തിന്റെ പശ്ചാത്തലത്തിൽ പരമ്പരാഗത മത്സ്യബന്ധനത്തെ ആശ്രയിക്കുന്ന തൊഴിലാളികളെ സഹായിക്കുന്നതിനും ആഴക്കടൽ മത്സ്യബന്ധനം നടത്തുന്നതിനുമാണ് ആഴക്കടൽ മത്സ്യബന്ധന യാനങ്ങൾ നൽകുന്നത്.
പി.എം.എം.എസ്.വൈ മാർഗ്ഗനിർദ്ദേശം അനുസരിച്ച് പദ്ധതി പ്രകാരം യൂണിറ്റ് ചെലവ് 120 ലക്ഷം രൂപയാണ്. അതിൽ 40% സർക്കാർ സബ്‌സിഡിയും (24% കേന്ദ്ര വിഹിതവും 16% സംസ്ഥാന വിഹിതവും) 60% ഗുണഭോക്തൃ വിഹിതവുമാണ്. എന്നാൽ ഗുണഭോക്തൃ ഗ്രൂപ്പുകളിൽ നിന്നുള്ള ആവശ്യം പരിഗണിച്ച് വർദ്ധിച്ച മത്സ്യ സംഭരണ ശേഷി, ശീതീകരണ സൗകര്യങ്ങൾ, എഞ്ചിൻ ശേഷി തുടങ്ങിയ ചില അധിക സൗകര്യങ്ങൾ ഉൾപ്പെടുത്തി കൊച്ചിൻ ഷിപ്പ് യാർഡ് രൂപകൽപന ചെയ്ത ഒരു യാനത്തിന്റെ വില 157 ലക്ഷം രൂപയായി ഉയർന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഗുണഭോക്തൃ വിഹിതം വഹിക്കാൻ കഴിവില്ലാത്ത സാഹചര്യം പരിഗണിച്ച് മേൽപ്പറഞ്ഞ സബ്‌സിഡി കൂടാതെ ഓരോ യൂണിറ്റിനും കേരള സർക്കാർ 30.06 ലക്ഷം (ഗുണഭോക്തൃ വിഹിതത്തിന്റെ 30%) രൂപയുടെ അധിക ധനസഹായം കൂടി അനുവദിച്ചു. ഗുണഭോക്തൃവിഹിതത്തിന്റെ ബാക്കി 70% തുക മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി (CMEDP)യിലൂടെ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വഴി 5% പലിശ നിരക്കിൽ വായ്പയായും അനുവദിച്ചു.
കൊച്ചിൻ ഷിപ്പ് യാർഡ് ലിമിറ്റഡിന്റെ കീഴിൽ മാൽപെ യാർഡാണ് ആഴക്കടൽ മത്സ്യബന്ധന യാനങ്ങളുടെ നിർമാണം പൂർത്തിയാക്കിയത്.