പീച്ചി റിസർവോയറിൽ നിന്ന് ജലം വിതരണം ചെയ്യും

പീച്ചി റിസർവോയറിന്റെ ഇടതുകര-വലതുകര കനാലിൽ കൂടി ഏപ്രിൽ 27 മുതൽ 10 ദിവസത്തേയ്ക്ക് ജലം ഒഴുക്കി വിടും. റവന്യൂ മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ ചേർന്ന ഇറിഗേഷൻ വകുപ്പിന്റേയും ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ടുമാരുടേയും യോഗത്തിലാണ് തീരുമാനം. പാണഞ്ചേരി പഞ്ചായത്തുൾപ്പെടെയുള്ള പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് കനാലിൽ വെള്ളം തുറന്നുവിടുന്നത്.
കേരള വാട്ടർ അതോറിട്ടി വിതരണത്തിനായി നീക്കിവെച്ച ജലത്തിന്റെ ഒരു ഭാഗം കൂടി ഉൾപ്പെടുത്തിയാകും കനാലിലൂടെയുള്ള ജല വിതരണം. ഉപാകനാലുകളിലൂടെയും ജലം ഒഴുക്കും. ജലവിതരണത്തിനു മുമ്പായി കനാലുകളിലെ മാലിന്യം നീക്കം ചെയ്യുന്നതിനും ജലം പാഴാകാതിരിക്കുന്നതിനാവശ്യമായ നടപടികൾ അതത് പഞ്ചായത്തുകൾ സ്വീകരിക്കുന്നതിനും തൃശൂർ ജില്ലാ കളക്ടർ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.