കോവിഡ് കേസുകളിൽ വർധന; ജാഗ്രത പാലിക്കണം

post

ജില്ലയിൽ കോവിഡ് കേസുകളിൽ നേരിയ വർധനവ് കണ്ടെത്തിയതിനാൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. എല്ലാ ദിവസവും കോവിഡ് കേസുകൾ ആരോഗ്യ വകുപ്പ് അവലോകനം ചെയ്യുന്നുണ്ട്. ജില്ലയിൽ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടിട്ടില്ല. കോവിഡ് പുതിയ വകഭേദത്തിന് വ്യാപനശേഷി കൂടുതലായതിനാൽ സ്വയം പ്രതിരോധമാണ് ഏറ്റവും പ്രധാനം.

രോഗ പ്രതിരോധത്തിന് മാസ്‌ക് നിർബന്ധമാണ്. മറ്റ് രോഗമുള്ളവരും, പ്രായമായവരും, കുട്ടികളും, ഗർഭിണികളും പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ മാസ്‌ക് കൃത്യമായി ധരിക്കണം. ആശുപത്രികളിൽ എത്തുന്നവരും നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും ഡി.എം.ഒ അറിയിച്ചു. രോഗലക്ഷണങ്ങൾ കണ്ടാൽ കോവിഡ് പരിശോധന നടത്തണമെന്നും കൃത്യമായ ചികിത്സ തേടണമെന്നും ഡി.എം.ഒ നിർദ്ദേശിച്ചു.

2023 ജനുവരി മുതൽ ജില്ലയിൽ 10 കോവിഡ് മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാഗം പേരും ഇതര രോഗങ്ങളുള്ളവരായിരുന്നു. അതിനാൽ പ്രമേഹം, രക്താതിമർദം തുടങ്ങിയവയുള്ളവർ, ക്യാൻസർ രോഗികൾ, വൃക്ക രോഗം ബാധിച്ചവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഡി.എം.ഒ അറിയിച്ചു. ജില്ലയിൽ നിലവിൽ 411 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതിൽ 36 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മൂന്ന് പേർ ഐ സി യുവിൽ ചികിത്സയിലുണ്ട്. 19.09 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.