പൊന്നാനി നിളയോര പാതയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കും

post

പൊന്നാനി നിളയോര പാതയിൽ അടിയന്തര നിയന്ത്രണങ്ങൾ കൊണ്ടുവരാൻ തീരുമാനം. ഹാർബർ പാലം തുറന്ന് കൊടുത്താൽ ഉണ്ടായേക്കാവുന്ന അമിത തിരക്ക് കൂടി മുന്നിൽ കണ്ടാണ് നിയന്ത്രണം. അടുത്തിടെ നിരവധി പേരാണ് ഇവിടെ വാഹനാപകടങ്ങളിൽ മരിക്കുന്നത്. ഇതിന്റെ കൂടെ പശ്ചാത്തലത്തിൽ നഗരസഭാ ട്രാഫിക് ക്രമീകരണ സമിതി യോഗം വിളിച്ചുചേർത്താണ് പ്രശ്നം ചർച്ച ചെയ്തത്.

യാത്രാ വാഹനങ്ങളല്ലാത്ത മുഴുവൻ ചരക്ക് വാഹനങ്ങൾക്കും നിളയോര പാതയിൽ പ്രവേശനം നിരോധിക്കാൻ യോഗത്തിൽ ധാരണയായി. ഇതിന്റെ ഭാഗമായി അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും. ഇടവിട്ട് സ്പീഡ് ബ്രേക്കറുകളും ഡിവൈഡറുകളും സ്ഥാപിക്കും. വാഹനങ്ങൾക്ക് നിളയോര പാതയിൽ സ്പീഡ് ലിമിറ്റ് നിശ്ചയിച്ച് പ്രദർശിപ്പിക്കുകയും പരിശോധന ശക്തമാക്കുകയും ചെയ്യും. പെരുന്നാളടക്കമുള്ള വിശേഷ ദിവസങ്ങളിൽ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം പരിഗണിച്ച് അത്തരം സാഹചര്യങ്ങളിൽ മാത്രം കൂടുതൽ പോലീസ് സേനയെ ആവശ്യപ്പെടാനും ധാരണയായി.

ലഹരി ഉപയോഗത്തിനെതിരെ കർശന നടപടികൾ സ്വീകരിക്കാൻ പോലീസ്, എക്‌സൈസ് വകുപ്പുകൾക്ക് നിർദേശം നൽകി. ടൂറിസം റോഡിൽ ആവശ്യമായ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്താനും നിർദേശിച്ചു. പുതിയ നിയന്ത്രണങ്ങൾക്ക് മുന്നോടിയായി പോലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവരുടെ സംയുക്ത പരിശോധന അടുത്ത ദിവസങ്ങളിൽ ഉണ്ടാകും. നിളയോര പാതയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് നഗരസഭ, റവന്യു വകുപ്പുകളോട് സംയുക്ത പരിശോധന നടത്താൻ നിർദേശിച്ചു.