യുവതയുടെ പുത്തൻ ആശയങ്ങൾക്ക് ചിറകു നൽകി 'എന്റെ കേരളം' മെഗാ എക്‌സിബിഷൻ

യുവതയുടെ പുത്തൻ ആശയങ്ങൾക്ക് ചിറകു നൽകി എന്റെ കേരളം മെഗാ എക്‌സിബിഷൻ. യുവതയുടെ കേരളം എന്ന ആശയത്തിലൂന്നി വിദ്യാഭ്യാസം, സാങ്കേതികവിദ്യ, നൈപുണ്യവികസനം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന സ്റ്റാളുകളാണ് എക്‌സിബിഷനിലെ തിരക്കേറുന്ന ഇടം. കെ ഡിസ്‌ക്, കെയ്‌സ്, ഒഡെപെക്, ഐ.ടി.ഐ, അസാപ്, വിദ്യാഭ്യാസ വകുപ്പ്, നോളജ് ഇക്കോണമി തുടങ്ങിയ സ്റ്റാളുകൾ ശ്രദ്ധേയമാകുന്നു.
കെ ഡിസ്‌കിന്റെ പ്രധാന പദ്ധതിയായ യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാമിലൂടെ കോളേജ് വിദ്യാർഥികൾക്ക് വിവിധ പ്രോജക്ടുകൾ തയ്യാറാക്കാം. കല, സംസ്‌കാരം, കൃഷി, മൃഗസംരക്ഷണം, ബയോടെക്‌നോളജി, മോഡേൺ മെഡിസിൻ തുടങ്ങി വൈവിധ്യമാർന്ന 22 മേഖലകളിലെ യഥാർത്ഥ ജീവിത പ്രശ്‌നങ്ങൾക്ക് നൂതന പരിഹാര മാർഗങ്ങൾ ആശയങ്ങളായി സമർപ്പിക്കുവാനുള്ള തത്സമയ അവസരമാണ് ലഭിക്കുക. സ്റ്റാളിലെ ക്യു ആർ കോഡ് സ്‌കാൻ ചെയ്ത് വൈ ഐ പി ആപ്ലിക്കേഷൻ ഡൗൺ ചെയ്യാം. ആശയങ്ങൾ തെരഞ്ഞെടുക്കപ്പെട്ടാൽ കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ്, കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്, കേരള ഫോക് ലോർ അക്കാദമി തുടങ്ങിയ മെന്ററിംഗ് സെൻററുകളിൽ പരിശീലനം ലഭിക്കും. ജില്ലയിലെ എമെർജിങ് ടെക്നോളജീസ്, സോഷ്യൽ ഇൻക്ല്യൂഷൻ പ്രോഗ്രാംസ്, മഴവില്ല്, വിവിധ പദ്ധതികളെ പറ്റിയുള്ള പ്രദർശനവും ഇവിടെയുണ്ട്.
പൊതുമേഖലയിലെ ആദ്യ റിക്രൂട്ടിങ് ഏജൻസി ആയ ഒഡെപെക്കിന്റെ സ്റ്റാളിൽ തൊഴിലിനും അഭിരുചിക്കും മുൻതൂക്കം നൽകിയുള്ള സെഷനുകളാണ് ഉള്ളത്. റിക്രൂട്‌മെന്റ് സർവീസ്, ട്രെയിനിങ് സർവീസ് ട്രാവൽ സർവീസ്,നാഷണൽ ഇന്റർനാഷണൽ ടൂർ പാക്കേജ്, വിദേശത്തുള്ള പഠനം, സ്‌കോളർഷിപ് സ്‌കീമുകൾ എന്നിവയെ നേരിട്ടറിയാം.
അഭിരുചിക്കനുസരിച്ച് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്ന സ്‌കിൽ രജിസ്ട്രി ആപ്പ് പരിചയപ്പെടുത്തുകയാണ് സംസ്ഥാന നൈപുണ്യ വികസന മിഷൻ ഒരുക്കിയ സ്റ്റാളിൽ. പ്ലംബർ, ഇലക്ട്രീഷ്യൻ, ഡ്രൈവർ, ജിം ട്രെയിനർ തുടങ്ങിയ 42ലധികം സേവനങ്ങൾ നൽകുന്ന ആപ്പിനെ കുറിച്ചന്വേഷിച്ച് നിരവധി പേരാണ് സ്റ്റാളിലേക്ക് എത്തുന്നത്. ഇതിനു പുറമെ ജില്ലാ സ്‌കിൽ കമ്മറ്റി, സ്റ്റേറ്റ് ജോബ് പോർട്ടൽ, എസ്.സി എസ്.ടി സൗജന്യ പരിശീലനപദ്ധതി, സങ്കൽപ് പദ്ധതി, വിദേശ പഠന സാധ്യതകൾ എന്നിവയെ പറ്റിയുള്ള ബോധവത്കരണവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്ന എൻ.ടി.ടി.എഫ് സ്റ്റാളിൽ ഓട്ടോമാറ്റിക്ക് വിസിറ്റിംഗ് കാർഡ് ഡിസൈനിങ് മെഷിൻ, പെയിന്റിംഗ് റോബോട്ട്, ഓട്ടോമാറ്റിക് ഡ്രോയിങ് മെഷീൻ തുടങ്ങി വിദ്യാർഥികൾ നിർമ്മിച്ച പ്രൊജക്റ്റ് മോഡലുകൾ, വർക്കിംഗ് മോഡലുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്.
കണ്ണൂർ സർവകലാശാല സ്റ്റാളിൽ വിവിധ പഠനവിഭാഗങ്ങളിലേക്കും സെന്ററുകളിലേക്കും നടക്കുന്ന അഡ്മിഷൻ സംബന്ധിച്ച വിവരങ്ങളും പ്രവേശന പരീക്ഷയ്ക്കായുള്ള ഓൺലൈൻ രജിസ്‌ട്രേഷനും സാങ്കേതിക സൗകര്യങ്ങളും ഉണ്ട്. കൂടാതെ സർവ്വകലാശാല ബിസിനസ് ഇൻക്യുബേഷൻ സെന്ററിൽ രജിസ്റ്റർ ചെയ്ത് വിജയകരമായി പോകുന്ന കമ്പനികളുടെ സ്റ്റാർട്ടപ്പുകളെ പരിചയപ്പെടുത്തുന്ന സെഷനും ഒരുക്കിയിട്ടുണ്ട്.
അഭിരുചിയറിയാം; വഴികാട്ടിയായി അസാപ്
പ്ലസ്ടുവിന് ഏത് കോഴ്‌സ് പഠിക്കും? പ്ലസ് ടു കഴിഞ്ഞാൽ എന്ത് ചെയ്യും? ഇഷ്ട്ടമുള്ള മേഖല എങ്ങനെ കണ്ടെത്തും? അസാപിന്റെ സൗജന്യ അഭിരുചി നിർണയ പരീക്ഷയിലൂടെ ഈ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കും. എന്റെ കേരളം എക്‌സിബിഷനിലെ അസാപ് പവലിയനിൽ അഭിരുചിയറിയാനും കരിയർ കൗൺസലിംഗിനും അവസരമുണ്ട്. 10, പ്ലസ് ടു കഴിഞ്ഞവർക്ക് മികച്ച അവസരങ്ങൾ തെരഞ്ഞെടുക്കാനുള്ള വഴികാട്ടിയാവുകയാണ് അസാപ്. ഇ മെയിൽ ഐഡി വഴി രജിസ്റ്റർ ചെയ്താണ് ഒരു മണിക്കൂർ ദൈർഘ്യമുള്ള അഭിരുചി പരീക്ഷ നേരിടേണ്ടത്. ചോദ്യങ്ങൾ മലയാളത്തിലും ഇംഗ്ലീഷിലും ലഭിക്കും. ഒരേ സമയം അഞ്ച് പേർക്ക് കമ്പ്യൂട്ടറിൽ പരീക്ഷ എഴുതാം. കുട്ടികളുടെ താൽപര്യം, അഭിരുചി, വ്യക്തിത്വം എന്നിവ തിരിച്ചറിയാനുള്ള ലളിതമായ ചോദ്യങ്ങൾ പത്ത് വിഭാഗങ്ങളിലായിട്ടാണ് ഒരുക്കിയിട്ടുള്ളത്. ചോദ്യങ്ങൾ പൂർത്തിയാകുന്നതോടെ ഫൈനൽ റിപ്പോർട്ടും ലഭിക്കും. ആവശ്യമുള്ളവർക്ക് സൗജന്യ കരിയർ കൗൺസലിംഗ് സെഷനും ലഭിക്കും.
അറിവും തൊഴിലും ഇവിടെ ഒരു കുടക്കീഴിൽ
ആവശ്യക്കാർക്ക് തത്സമയം എൽ.ഇ.ഡി ബൾബ് നിർമ്മിച്ചു കൊടുക്കും. നിർമ്മാണ പ്രക്രിയ പരിചയപ്പെടുത്തുകയും ചെയ്യും. 'എന്റെ കേരളം' മെഗാ എക്സിബിഷനിൽ കണ്ണൂർ ഗവ ഐ.ടി.ഐ വിദ്യാർഥികളാണ് എൽഇഡി ബൾബ് ഉൾപ്പെടെ വിവിധ തരം ഉൽപന്നങ്ങളുടെ നിർമ്മാണവും പ്രദർശനവും വിപണനവും സ്റ്റാളിൽ ഒരുക്കിയിരിക്കുന്നത്. എൽ.ഇ.ഡി ബൾബിന് പുറമെ ക്യാമ്പസിലെ പരിശീലന കേന്ദ്രത്തിൽ നിർമ്മിച്ച സ്പീക്കറുകൾ, ആംപ്ലി ഫയറുകൾ, എഫ് എം റേഡിയോ, വിവിധ ട്രെയിനർ കിറ്റുകൾ, സെൻസറുകൾ തുടങ്ങിയവയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ഫിൽറ്റർ ട്രേഡ് ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ള ഗാന്ധിജി, ചാരു കസേര, ബുള്ളറ്റ് തുടങ്ങിയ നൂറിൽ പരം രൂപങ്ങൾ കാഴ്ച്ചക്കാരിൽ കൗതുകമുണർത്തുന്നു. സ്വന്തമായി വികസിപ്പിച്ചെടുത്ത സെൻസറുകൾ, ബസിന്റെ എയർ ഡോർ സംവിധാനം, വിവിധ സുരക്ഷ സംവിധാനങ്ങൾ തുടങ്ങിയ സാങ്കേതിക വിദ്യകൾ വിദ്യാർഥികൾ കാഴ്ചക്കാർക്ക് വിവരിച്ചു കൊടുക്കുന്നു. വിദ്യാഭ്യാസത്തിന്റെ അളവുകോൽ ഉത്തരക്കടലാസുകളാണെന്ന പഴഞ്ചൻ ധാരണയെ പൊളിച്ചെഴുതുകയാണിവർ.
ക്യൂ നിന്ന് വലയേണ്ട; അക്ഷയ സേവനങ്ങൾ ഇവിടെയുണ്ട്, സൗജന്യമായി
പെൻഷൻ മസ്റ്ററിങ് ചെയ്യാനും ആധാറുമായി ബന്ധപ്പെട്ട സേവനങ്ങൾക്കും നീണ്ട ക്യൂ നിന്ന് വലയേണ്ട. എന്റെ കേരളം പവലിയനിൽ കേരള സ്‌റ്റേറ്റ് ഐടി മിഷന്റെ അക്ഷയ കേന്ദ്രം സ്റ്റാളിലെത്തിയാൽ ഈ സേവനങ്ങൾ സൗജന്യമായി ചെയ്യാം. പൊതുജനങ്ങൾ ഇപ്പോൾ പ്രധാനമായും അക്ഷയ കേന്ദ്രങ്ങളെ ആശ്രയിക്കുന്ന രണ്ട് കാര്യങ്ങളാണ് പെൻഷൻ മസ്റ്ററിങ്ങും ആധാർ എൻറോൾമെന്റും പുതുക്കലും. ഇവ രണ്ടുമാണ് സ്റ്റാളിൽ ഇപ്പോൾ നൽകുന്ന സേവനങ്ങൾ. മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്യാനുള്ള സൗകര്യവും സ്റ്റാളിൽ ലഭ്യമാണ്. അക്ഷയ കേന്ദ്രങ്ങളിലെ മറ്റു സേവനങ്ങളെ പറ്റിയുള്ള വിവരങ്ങളും നിർദേശങ്ങളും ഇവിടെ നിന്നും ലഭിക്കും.
10 വർഷം മുന്നേ എടുത്ത ആധാറിന്റെ ഡോക്യുമെന്റ്, ബയോമെട്രിക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനുള്ള നിർദേശം വന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് അതിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. പേര്, ജനനത്തീയതി, മേൽവിലാസം അടക്കമുള്ള ഡോക്യുമെന്റ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനുള്ള സംവിധാനം ഇവിടെയുണ്ട്. വിരലടയാളം, കൃഷ്ണമണി എന്നീ ബയോമെട്രിക് വിവരങ്ങളും അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്. അപ്ഡേറ്റ് ചെയ്യൽ നിർബന്ധമല്ലെങ്കിലും വർഷങ്ങൾ കഴിയുമ്പോൾ ബയോമെട്രിക് വിവരങ്ങളിലുണ്ടാവുന്ന മാറ്റങ്ങൾ വെരിഫിക്കേഷനിൽ പ്രശ്ങ്ങൾ ഉണ്ടാക്കും അതിനെ പറ്റി അവബോധം സൃഷ്ടിക്കുകയാണ് അധികൃതരുടെ ലക്ഷ്യം. സേവനങ്ങൾ സൗജന്യമായതിനാൽ നിരവധിയാളുകളാണ് ഇവിടെ എത്തുന്നത്. പ്രായമായവരും കുട്ടികളും ഒരുപോലെ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്.