ഹൃദ്യം; ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 1026 കുട്ടികള്‍

post

ജന്മനാ ഹൃദയ വൈകല്യമുള്ള കുട്ടികളുടെ ചികിത്സക്കായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഹൃദ്യം പദ്ധതി പ്രകാരം കണ്ണൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 1026 കുട്ടികള്‍. ഇതില്‍ 389 കുട്ടികള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി.151 കുട്ടികള്‍ക്ക് സ്ട്രക്ച്ചറല്‍ ഇന്റെര്‍വെന്‍ഷനും പൂര്‍ത്തിയായി.

നവജാത ശിശുക്കള്‍ മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികളുടെ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കാണ് ഹൃദ്യം പദ്ധതിയിലൂടെ സൗജന്യ ചികിത്സ ലഭ്യമാക്കുന്നത്.

ജനന സമയത്ത് സര്‍ക്കാര്‍ ആശുപത്രികളിലുള്ള പരിശോധയിലൂടെയും ഗൃഹസന്ദര്‍ശനം നടത്തുന്ന ആരോഗ്യപ്രവര്‍ത്തകര്‍ നടത്തുന്ന പരിശോധന, അംഗന്‍വാടികളിലും,സ്‌കൂളുകളിലും നടത്തുന്ന ആര്‍ ബി എസ് കെ സ്‌ക്രീനിംഗ് എന്നിവ വഴിയുമാണ് കുട്ടികളിലെ ഹൃദ്രോഗം കണ്ടെത്തുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന എല്ലാ കുട്ടികളേയും പള്‍സ് ഓക്‌സിമെട്രി സ്‌ക്രീനിംഗിന് വിധേയരാക്കി ജന്മനാലുളള ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാക്കുന്ന കുഞ്ഞുങ്ങളെ ശിശുരോഗവിദഗ്ദന്റെ സഹായത്തോടെ എക്കോ ടെസ്റ്റ് ഉള്‍പ്പെടെ നടത്തി കൃത്യമായി അസുഖം കണ്ടെത്തുന്നു.സ്വകാര്യ ആശുപത്രികളില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കും പദ്ധതി വഴി സേവനം ലഭ്യമാണ്.

ഹൃദ്രോഗം കണ്ടെത്തുന്ന കുട്ടികളെ http://hridyam.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യണം. വ്യക്തികള്‍ക്ക് സ്വന്തമായി രജിസ്‌ട്രേഷന്‍ നടത്താം. കൂടാതെ എല്ലാ ഡിസ്ട്രിക്ട് ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററുകളിലും (ഡിഇഐസി) സോഫ്റ്റ് വെയറിലേക്ക് രജിസ്‌ട്രേഷന്‍ സാധ്യമാകുന്ന ലോഗിന്‍ ഐഡികള്‍ നല്‍കിയിട്ടുണ്ട്. കുട്ടികളുടെ ചികിത്സയുടെ വിവിധ ഘട്ടങ്ങള്‍ സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയാണ് നിരീക്ഷിക്കുന്നത്. ഗര്‍ഭസ്ഥ ശിശുവിനെ പരിശോധന നടത്തി പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ ഫീറ്റല്‍ രജിസ്‌ട്രേഷന്‍ നടത്താനും പദ്ധതിയില്‍ സാധിക്കും.

അടിയന്തര ശസ്ത്രക്രിയ ആവശ്യമായ കുട്ടികളെ ശസ്ത്രക്രിയ നടത്തേണ്ട ആശുപത്രിയിലേക്ക് എത്തിക്കുന്നതിനുള്ള ആംബുലന്‍സ് പദ്ധതിയിൽ ലഭ്യമാണ്. ശസ്ത്രക്രിയക്ക് ശേഷം അതിന്റെ വിശദാംശങ്ങള്‍ അതത് ആശുപത്രികള്‍ക്ക് ലഭ്യമായ ലോഗിന്‍ ഐഡി വഴി ചേര്‍ക്കാം. രാഷ്ട്രീയ ബാല്‍ സ്വാസ്ഥ്യ കാര്യക്രം (ആര്‍ ബി എസ് കെ) നഴ്‌സുമാര്‍ വഴിയാണ് കുട്ടികളുടെ ഫീല്‍ഡ്തല ഫോളോ അപ്പ് നടത്തുന്നത്.

എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും ഹൃദ്യം പദ്ധതി നടപ്പാക്കുന്നുണ്ട്. അതോടൊപ്പം അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ആസ്റ്റര്‍ മെഡിസിറ്റി കൊച്ചി, ലിസ്സി ഹോസ്പിറ്റല്‍ കൊച്ചി, ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ തിരുവല്ല, ആസ്റ്റര്‍ മിംസ് കോഴിക്കോട്, ശ്രീ അവിട്ടം തിരുനാള്‍ ഹോസ്പിറ്റല്‍ തിരുവനന്തപുരം എന്നീ ആശുപത്രികളെയും സര്‍ക്കാര്‍ എംപാനല്‍ ചെയ്തിട്ടുണ്ട്.