മത്സ്യകൃഷി വിളവെടുപ്പും വിൽപ്പനയും തുടങ്ങി

ജില്ലയിൽ കൃഷി വകുപ്പിന് കീഴിൽ ചുങ്കത്തറ മുട്ടിക്കടവിൽ പ്രവർത്തിക്കുന്ന ജില്ലാ വിത്തുകൃഷിത്തോട്ടത്തിലെ ഫാമിൽ നടത്തി വരുന്ന മത്സ്യകൃഷിയുടെ വിളവെടുപ്പിനും വിൽപ്പനയ്ക്കും തുടക്കമായി. കേരളാ കൃഷി വകുപ്പിന്റെ സംയോജിതകൃഷി വികസന പദ്ധതിയിലുൾപ്പെടുത്തി കൃഷി വകുപ്പിന്റെയും മലപ്പുറം ജില്ലാ പഞ്ചായത്തിന്റെയും സാമ്പത്തിക സഹായത്തോടെയാണ് മത്സ്യകൃഷി നടപ്പാക്കിയത്.
കേന്ദ്രസർക്കാർ സ്ഥാപനമായ എറണാംകുളം വല്ലാർപ്പാടത്തുള്ള മറൈൻ പ്രൊഡക്ട്‌സ് എക്‌സ്‌പോർട്ട് ഡവലപ്പ്‌മെന്റ് അതോറിറ്റിയിൽ നിന്നും വരുത്തിയ ഉയർന്ന ഗുണനിലവാരമുള്ള 3000 മത്സ്യക്കുഞ്ഞുങ്ങളെയാണ് കഴിഞ്ഞ നവംബറിൽ ഫാമിലെ രണ്ട് കുളങ്ങളിലായി നിക്ഷേപിച്ചത്. സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരുടെയും തൊഴിലാളികളുടെയും നേതൃത്വത്തിൽ, ശാസ്ത്രീയമായ പരിചരണവും ആരോഗ്യദായകമായ പെല്ലെറ്റ് തീറ്റയും നൽകി വളർത്തിയെടുത്ത അഞ്ച് മാസം പ്രായമായ മത്സ്യമാണ് വിൽപ്പനയ്ക്ക് തയ്യാറായിരിക്കുന്നത്. മാർച്ച് 31 മുതൽ ഫാമിൽ നിന്നും ഓഫീസ് സമയത്ത് പൊതുജനങ്ങൾക്ക് മത്സ്യം ലഭ്യമാണ്.