പഞ്ചവടി കടല്‍ തീരത്ത് 132 കടലാമ കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങി

post

തൃശ്ശൂര്‍: എടക്കഴിയൂര്‍ പഞ്ചവടി കടല്‍ തീരത്തെ കടലാമ ഹാച്ചറിയല്‍ നിന്നും 132 കടലാമക്കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങി. വേനല്‍മഴ പെയ്തിരുന്നത് മണലില്‍ ജലത്തിന്റെ അളവ് കൂടാനും കൂട്ടിലെ ഊഷ്മാവ് കുറയാനും കാരണമായതും കടലാമ സംരക്ഷകര്‍ക്കിടയില്‍ ആശങ്കയുണര്‍ത്തിയിരുന്നു. പിന്നീടുള്ള ദിവസങ്ങളിലെ കനത്ത ചൂട് ഊഷ്മാവ് ഉയര്‍ത്താന്‍ സഹായകമായതായി ഗ്രീന്‍ ഹാബിറ്റാറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍. ജെ. ജെയിംസ് അഭിപ്രായപ്പെട്ടു.

കടല്‍ ഇറങ്ങിയതും വിരിപ്പ് കേന്ദ്രം ഉയരത്തിലായതും കൂടുതല്‍ കടലാമക്കുഞ്ഞുങ്ങള്‍ വിരിയാന്‍ കാരണമായി. 45 ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ ഞായറാഴ്ച അര്‍ദ്ധരാത്രി മുതലാണ് കുഞ്ഞുങ്ങള്‍ മണല്‍ കൂട്ടില്‍ നിന്നുംപുറത്ത് വരാന്‍ തുടങ്ങിയത്. ഗ്രീന്‍ ഹാബിറ്റാറ്റ് ടെര്‍ട്ടില്‍ കണ്‍സര്‍വേഷന്‍ ഫീല്‍ഡ് ഓഫീസര്‍ സലീം ഐഫോക്കസ്, സോഷ്യല്‍ ഫോറസ്റ്റ് എ. സി. എഫ് പ്രഭു, ഫോറസ്റ്റര്‍ സജീവ്, കെ. കെ ഹംസക്കുട്ടി, എടക്കഴിയൂര്‍ പഞ്ചായത്ത് അംഗങ്ങള്‍, കടലാമ സംരക്ഷകരായ ഷാനവാസ്, ഇജാസ്, നിയാസ്, ന്യൂ ഫ്രണ്ട്‌സ് ക്ലബ്ബ് അംഗങ്ങള്‍ എന്നിവരുടെ നേതൃത്തിലാണ് കടലാമ കുഞ്ഞുങ്ങളെ കടലിലേക്ക് ഇറക്കിവിട്ടത്.