ജില്ലയില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

post

രാജ്യത്തിന്റെ നിലനില്‍പ്പിന് വെല്ലുവിളി ഉയര്‍ത്തുന്ന ചെയ്തികള്‍ക്കെതിരെ പോരാടണമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി. ഒരു സോഷ്യലിസ്റ്റ് സമൂഹത്തെ വാര്‍ത്തെടുക്കുകയെന്ന ഭരണഘടനയുടെ ലക്ഷ്യം സാധ്യമാക്കാന്‍ ഓരോരുത്തരും പ്രവര്‍ത്തിക്കണമെന്നും മന്ത്രി ആഹ്വാനം ചെയ്തു. മലപ്പുറം എം.എസ്.പി ഗ്രൗണ്ടില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

അതീവ ദുര്‍ബല വിഭാഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള വികസന അജണ്ടയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. ഈ വിഭാഗങ്ങളെ അഭിവൃദ്ധിപ്പെടുത്തുന്നതിനായി കുടുംബശ്രീയുമായും തദ്ദേശ സര്‍ക്കാരുകളുമായും സഹകരിച്ച് സൂക്ഷ്മ പദ്ധതികള്‍ ആവിഷ്‌കരിച്ച് വരികയാണ് സര്‍ക്കാര്‍. എല്ലാവരെയും ഒരുപോലെ കാണാനും തുല്യനീതി ഉറപ്പാക്കാനുമുള്ള ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്ത പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടാണ് ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

2050 ഓടുകൂടി കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഈ ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍, രാജ്യത്തിനാകെ മാതൃകയായിക്കൊണ്ട് പുനഃരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്നും കൂടുതല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള പ്രയത്‌നത്തിലാണ് സംസ്ഥാനം. സംസ്ഥാന വൈദ്യുതി ബോര്‍ഡിനെ ഒറ്റക്കെട്ടായി പൊതുമേഖലയില്‍ നിലനിര്‍ത്തിക്കൊണ്ട് രാജ്യത്തിനാകെ മാതൃകയാകുന്ന പ്രവര്‍ത്തനം കാഴ്ചവെയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ ആരും ആക്രമിക്കപ്പെടാനോ മാറ്റിനിര്‍ത്തപ്പെടാനോ പാടില്ലെന്ന കാര്യത്തില്‍ സര്‍ക്കാരിന് നിര്‍ബന്ധമുണ്ടെന്നും മന്ത്രി റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു.

സിവില്‍ സ്റ്റേഷനിലെ യുദ്ധ സ്മാരകത്തില്‍ മന്ത്രി പുഷ്പ ചക്രം അര്‍പ്പിച്ചതോടെയാണ് ജില്ലയില്‍ റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് എം.എസ്.പി പരേഡ് ഗ്രൗണ്ടിലെത്തിയ മന്ത്രി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു. എം.എസ്.പി അസി. കമാന്‍ഡന്റ് പി.എ കുഞ്ഞുമോന്‍ പരേഡ് നയിച്ചു. ആംഡ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. ബാബു സെക്കന്‍ഡ് ഇന്‍ കമാന്‍ഡറായി. എം.എസ്.പി, പ്രാദേശിക പൊലീസ്, സായുധ റിസര്‍വ് പൊലീസ്, എക്‌സൈസ്, വനിതാ പൊലീസ്, ഫോറസ്റ്റ്, ഫയല്‍ ഫോഴ്‌സ്, എന്‍.സി.സി, എസ്.പി.സി, സ്‌കൗട്ട്സ്, ഗൈഡ്സ്, ജൂനിയര്‍ റെഡ് ക്രോസ് വിഭാഗങ്ങളിലായി 32 പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ത് ദാസ് എന്നിവരും പരേഡിനെ അഭിവാദ്യം ചെയ്തു.