'നെറ്റ് സീറോ കാർബൺ: അഞ്ച് പഞ്ചായത്തുകളുടെ ജില്ലാതല യോഗം ചേർന്നു

നവകേരളം കർമപദ്ധതിക്ക് കീഴിൽ ജില്ലയിൽ നടപ്പാക്കുന്ന 'നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ' പദ്ധതിയിലേക്ക് തെരഞ്ഞെടുത്ത അഞ്ച് ഗ്രാമപ്പഞ്ചായത്തുകളുടെ ജില്ലാതല യോഗം ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്നു. വരന്തരപ്പിള്ളി, വല്ലച്ചിറ, മാടക്കത്തറ, കുഴൂർ, കൊണ്ടാഴി ഗ്രാമപഞ്ചായത്തുകളിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്.
കാർബൺ ഡൈ ഓക്സൈഡ്, മീഥെയിൻ തുടങ്ങിയ ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ അന്തരീക്ഷത്തിന് താങ്ങാൻ കഴിയുന്ന രീതിയിൽ പരിമിതിപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. മാലിന്യസംസ്കരണം, കൃഷി, ജലസംരക്ഷണം, വൃക്ഷവത്കരണം, ഊർജസംരക്ഷണം, ഗതാഗതം തുടങ്ങിയ മേഖലകളിലെ ഇടപെടലിലൂടെയാണ് ഇത് സാധ്യമാക്കുക.പദ്ധതിയുടെ ഭാഗമായി ഹ്രസ്വകാല, ഇടക്കാല, ദീർഘകാല ലക്ഷ്യങ്ങളോടെ കർമപരിപാടിയും പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തിട്ടുണ്ട്.
ഓരോ പഞ്ചായത്തിൽ നിന്നും പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങളുടെ തോതും ആഗിരണം ചെയ്യപ്പെടുന്ന കാർബണിൻ്റെ തോതും അറിഞ്ഞുവേണം അതത് പഞ്ചായത്തുകളിൽ വേണ്ട നടപടികൾ സ്വീകരിക്കാനെന്ന് കേരള കാർഷിക സർവകലാശാല കാലാവസ്ഥ വ്യതിയാന പരിസ്ഥിതി വകുപ്പ് ഡീൻ ഡോ. നമീർ പി ഒ പറഞ്ഞു. പഞ്ചായത്തുകളിൽ യോഗം ചേർന്ന് ജനങ്ങളിൽ ബോധവത്കരണം നടത്തിയ ശേഷം വേണം പദ്ധതി മുന്നോട്ട് കൊണ്ട് പോവാനെന്നും ഡോ. നമീർ കൂട്ടിച്ചേർത്തു.
തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വീടുകൾ, സ്ഥാപനങ്ങൾ, ഭൂപ്രദേശങ്ങൾ എന്നിങ്ങനെ വിവിധ യൂണിറ്റുകളായി തിരിച്ചാണ് പ്രവർത്തിക്കുക. പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി അഞ്ചു പഞ്ചായത്തുകളിൽ ടെക്നിക്കൽ കമ്മിറ്റി യോഗം ഉടൻ വിളിച്ചു ചേർക്കും.