ആശയ സംവാദത്തിന്റെ ചൂളം വിളിയുമായി ഫൈന്‍ ട്യൂണ്‍ എക്സ് പ്രസ്

post

'യാത്രക്കാരുടെ ശ്രദ്ധക്ക്..ട്രെയിന്‍ നമ്പര്‍ 123 ഫൈന്‍ ട്യൂണ്‍ എക്സ് പ്രസ് പാനൂര്‍ പിആര്‍എം എച്ച് എസ് എസില്‍ എത്തിയിരിക്കുന്നു. എല്ലാവരും അവരവരുടെ സീറ്റുകള്‍ ഉറപ്പിക്കുക' അപ്രതീക്ഷിതമായി കേട്ട അനൗണ്‍സ്‌മെന്റ് പാനൂര്‍ എച്ച് എസ് എസിലെ കുട്ടികളില്‍ ആദ്യം കൗതുകമുണര്‍ത്തി. പിന്നയത് ചിരിയിലേക്ക് വഴിമാറി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളവും ചേര്‍ന്നൊരുക്കിയ പഠന പ്രോത്സാഹന പരിപാടി 'ഫൈന്‍ട്യൂണിന്റെ ഭാഗമായി ചേതാവൂര്‍ എച്ച് എസ് എസ് അധ്യാപകന്‍ ഇ ഐ ലിതേഷ് കോളയാടാണ് ലോക്കോ പൈലറ്റായി വേറിട്ട രീതിയില്‍ ക്ലാസെടുത്തത്.

സാങ്കല്‍പ്പിക ഫൈന്‍ ട്യൂണ്‍ ട്രെയിന്‍ യാത്രക്ക് മുന്നേ മനുഷ്യന് സാധിക്കാത്തത് എന്തേലുമുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്നായിരുന്നു ഭൂരിഭാഗം പേരുടെയും മറുപടി. എന്നാല്‍ ആത്മവിശ്വാസമുണ്ടെങ്കില്‍ മനുഷ്യന് കഴിയാത്തതായി ഒന്നുമില്ലെന്ന കാര്യം യാത്ര പൂര്‍ത്തിയായതോടെ അവര്‍ തിരിച്ചറിഞ്ഞു. ചുരുങ്ങിയ സമയം കൊണ്ട് രസകരമായ ആശയസംവാദത്തിനുള്ള വേദിയായി ട്രെയിന്‍ യാത്ര മാറി.

ലക്ഷ്യത്തിലെത്താമെന്ന ഉറച്ച വിശ്വാസമുണ്ടെങ്കില്‍ മികച്ച വിജയം ഉറപ്പാണെന്ന് ഫൈന്‍ട്യൂണിലൂടെ അവര്‍ തിരിച്ചറിഞ്ഞു. കൂടാതെ ലിതേഷ് കോളയാട് അവതരിപ്പിച്ച മാജിക്കും കുട്ടികള്‍ക്ക് വിസ്മയമായി. പലരും സ്വന്തം കഴിവുകള്‍ ഉള്ളിലൊതുക്കി ജീവിക്കുകയാണെന്നും ഓരോ മനുഷ്യര്‍ക്കും വ്യത്യസ്ത കഴിവുകളുണ്ടെന്നും കുട്ടികള്‍ ക്ലാസിലൂടെ തിരിച്ചറിഞ്ഞു. ലക്ഷ്യത്തിനായി പരിശ്രമിക്കുമെന്നും ലഹരിക്കെതിരെ പോരാടുമെന്നും പ്രതിജ്ഞ ചെയ്താണ് വിദ്യാര്‍ഥികള്‍ ട്രെയിനില്‍ നിന്ന് ഇറങ്ങിയത്. പാനൂര്‍ നഗരസഭ കൗണ്‍സിലര്‍ പി കെ പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. 

ചുണ്ടങ്ങാപ്പൊയില്‍ എച്ച് എസ് എസില്‍ കതിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി സനില്‍ ഉദ്ഘാടനം ചെയ്തു.  പറശ്ശിനിക്കടവ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന പരിപാടി പ്രിന്‍സിപ്പല്‍ പി കെ രൂപേഷ് ഉദ്ഘാടനം ചെയ്തു. 

പ്രത്യേകം തയ്യാറാക്കിയ മൊഡ്യുള്‍ അനുസരിച്ചാണ് ഫൈന്‍ ട്യൂണ്‍ പദ്ധതി തയ്യാറാക്കിയത്. സ്‌കൂളിലെ പ്ലസ് ടു, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളായ 50 പേരാണ് ഫൈന്‍ ട്യൂണിന്റെ ഭാഗമായത്. ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ ഷോട്ട് ഫിലിം 'ദ ട്രാപ്പ്' വിദ്യാര്‍ഥികള്‍ക്കായി പ്രദര്‍ശിപ്പിച്ചു. കണ്ണൂര്‍ ഗസറ്റ് പ്രത്യേക പതിപ്പ് വിതരണവും നടന്നു.