ജില്ലയിലെ ആര്‍ദ്രം മിഷന്‍ പദ്ധതികള്‍ അവലോകനം ചെയ്തു

post

പ്രവൃത്തികള്‍ വേഗത്തിൽ തീര്‍ക്കാന്‍ നിര്‍ദേശം

മലപ്പുറം: ജില്ലയുടെ ആരോഗ്യമേഖലയില്‍ നവകേരളം കര്‍മ്മ പദ്ധതി ആര്‍ദ്രം മിഷന്‍ മുഖേന നടത്തുന്ന പ്രവര്‍ത്തികള്‍ അവലോകനം ചെയ്തു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. ജില്ലയിലെ ആരോഗ്യ മേഖലയിലെ നിലവിലെ സ്ഥിതിയും പദ്ധതി നിര്‍വഹണവും വിശദമായി ചര്‍ച്ച ചെയ്തു. പൊതുജനാരോഗ്യ മേഖലയിലെ ചികിത്സാ സംവിധാനത്തില്‍ സുപ്രധാന ചുവടുവെപ്പുമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബില്‍ ആന്‍ജിയോപ്ലാസ്റ്റി വിജയകരമായി നടത്തിയ ടീം അംഗങ്ങളെ മന്ത്രി യോഗത്തില്‍ അഭിനന്ദിച്ചു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുള്‍പ്പെടെയുള്ളവരുടെ ചികിത്സയ്ക്ക് കാസര്‍കോട് ആദ്യമായി ന്യൂറോളജിസ്റ്റുകളുടെ തസ്തിക സൃഷ്ടിച്ച് അവരുടെ സേവനം ലഭ്യമാക്കിയതായും മന്ത്രി പറഞ്ഞു. കൂടാതെ ന്യൂറോളജി ചികിത്സയ്ക്കുള്ള പരിശോധനയ്ക്കായി ഇ.ഇ.ജി സംവിധാനവും ഒരുക്കി ടെക്‌നീഷ്യനെ നിയമിച്ചതായും മന്ത്രി അറിയിച്ചു.

തുടര്‍ന്ന് ഉദുമ, മഞ്ചേശ്വരം, കാസര്‍കോട്, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളുടെ നിലവിലെ സ്ഥിതിയും വിവിധ കേന്ദ്രങ്ങളില്‍ തുടങ്ങി വെച്ച പ്രവര്‍ത്തികള്‍ വിലയിരുത്തി ഏറ്റവും വേഗത്തില്‍ അവ പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ജില്ലയില്‍ ഒഴിവുള്ള ഡോക്ടര്‍മാരുടെ തസ്തികകള്‍ എത്രയും വേഗത്തില്‍ നികത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. നിലവില്‍ നിയമനം നടന്ന തസ്തികയില്‍ ജീവനക്കാര്‍ ഉണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ 214 സബ് സെന്ററുകള്‍ ഉണ്ട്. അതില്‍ 13 സബ് സെന്ററുകള്‍ പണി പൂര്‍ത്തിയായി. 26 സബ് സെന്ററുകളില്‍ പണി നടക്കുകയാണ്.

നഗരസഭകളില്‍ അനുവദിച്ചിട്ടുള്ള അര്‍ബന്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകള്‍ വേഗത്തില്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്നും ആവശ്യപ്പെട്ടു. ടാറ്റാ ട്രസ്റ്റ് ഗവ.ആശുപത്രി സ്‌പെഷ്യലിറ്റി ആശുപത്രിയായി വികസിപ്പിക്കുന്നതിന് എം.എല്‍.എ.യുടെ പ്രത്യേക ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപ അനുവദിക്കുമെന്ന് സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ. യോഗത്തില്‍ അറിയിച്ചു. കാസര്‍കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ താല്‍ക്കാലിക വൈദ്യുതി സംവിധാനം ഒരുക്കുന്നതിന് ആസ്തി വികസന ഫണ്ടില്‍ നിന്ന് 3.50ലക്ഷം രൂപ അനുവദിക്കുമെന്ന് എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ജനറൽ ആശുപത്രിയിലെ നിർമാണ പ്രവൃത്തികൾ വേഗത്തിലാക്കണമെന്ന് എം എൽ എ പറഞ്ഞു.

നീലേശ്വരം താലൂക്ക് ആശുപത്രി ഉൾപ്പെടെയുള്ള ആശുപത്രികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തണമെന്ന് എം.രാജഗോപാലന്‍ എം.എല്‍.എ. നിര്‍ദ്ദേശിച്ചു. മംഗല്‍പ്പാടി താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടം സംബന്ധിച്ച പ്രശ്‌നം എ.കെ.എം.അഷറഫ് എം.എല്‍.എ. യോഗത്തില്‍ അവതരിപ്പിച്ചു. ഇത് സംബന്ധിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിന് മന്ത്രി ഡി.എം.ഒക്ക് നിര്‍ദ്ദേശം നല്‍കി.

സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കണമെന്നും പൂര്‍ണ തോതില്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്നും ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. പറഞ്ഞു. ജില്ലയിലെ ആരോഗ്യപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പ്രത്യേക യോഗം വിളിച്ച ആരോഗ്യവകുപ്പ് മന്ത്രിയെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഭിനന്ദനിച്ചു. ജില്ലാ ആശുപത്രിയിൽ ഫോറൻസിക് സർജനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടു.

അവലോകന യോഗത്തില്‍ എം.എല്‍.എ.മാരായ എം.രാജഗോപാലന്‍, ഇ.ചന്ദ്രശേഖരന്‍, സി.എച്ച്.കുഞ്ഞമ്പു, എന്‍.എ.നെല്ലിക്കുന്ന്, എ.കെ.എം.അഷറഫ്,  തുടങ്ങിയവര്‍ പങ്കെടുത്തു.