കുട്ടികളെഴുതിയ കത്ത് ലക്ഷ്യം കണ്ടു; 111 വര്‍ഷം പിന്നിട്ട സ്‌കൂളിന് വാടകക്കെട്ടിടത്തില്‍ നിന്ന് മോചനം

post

മലപ്പുറം: സ്‌കൂളിന് സ്വന്തമായി ഒരു കെട്ടിടം വേണമെന്ന് അഭ്യര്‍ത്ഥിച്ച് വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിക്കെഴുതിയ കത്ത് ഫലം കണ്ടു. 2018ലെ തപാല്‍ ദിനത്തില്‍ തിരുന്നാവായ എടക്കുളം ജി.എം.എല്‍.പി സ്‌കൂളിലെ കുട്ടികളാണ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്. വര്‍ഷങ്ങളായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിന് സ്വന്തമായി പുതിയൊരു കെട്ടിടം വേണമെന്നതായിരുന്നു കുട്ടികളുടെ ആവശ്യം.

കത്ത് ലഭിച്ച് 10 ദിവസത്തിനകം മുഖ്യമന്ത്രിയുടെ മറുപടിയും കിട്ടി. മാമാങ്കത്തിന്റെ നാട്ടില്‍ ഒരു നൂറ്റാണ്ട് പിന്നിട്ട സ്‌കൂളിന് സ്വന്തമായി കെട്ടിടം വേണമെന്ന കെ.വി ആദിത്യനും മറ്റ് 217 പേരും ഒപ്പിട്ട നിവേദനം കിട്ടിയതായും ജില്ലാ കളക്ടറില്‍ നിന്നും റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്നുമാണ് മുഖ്യമന്ത്രി കത്തിലൂടെ അറിയിച്ചത്.

കൂടുതല്‍ പഠിക്കുകയും അറിയുകയും മുന്നേറുകയും ചെയ്യുക എന്നതാണ് കുട്ടികളെന്ന നിലയിലുള്ള കര്‍ത്തവ്യമെന്ന് ഓര്‍മപ്പെടുത്തി ഈ കത്ത് സ്‌കൂള്‍ അസംബ്ലിയില്‍ വായിക്കുമല്ലോ എന്നും സൂചിപ്പിച്ചാണ് മുഖ്യമന്ത്രി വിദ്യാര്‍ത്ഥികള്‍ക്കുള്ള കത്ത് ഉപസംഹരിക്കുന്നത്. തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തയ്യാറാക്കുകയും 85 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കുകയും ചെയ്തു.

മൂന്ന് നിലകളിലായി 483.28 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ആറ് ക്ലാസ് മുറികളും അത്യാധുനിക സൗകര്യങ്ങളോട് കൂടിയ അടുക്കളയും നാല് ശുചി മുറികളുമാണ് സ്‌കൂളില്‍ ഒരുക്കിയിട്ടുള്ളത്. 111 വര്‍ഷം പിന്നിടുന്ന സ്‌കൂളിന് പുതുവര്‍ഷ സമ്മാനമായി മന്ത്രി വി. അബ്ദുറഹിമാന്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.