'വിദ്യാർഥികൾ വെല്ലുവിളികൾ അതിജീവിക്കാനുള്ള കഴിവ് ആർജിക്കണം

വെല്ലുവിളികൾ അതിജീവിച്ച് മുന്നോട്ടുപോകാനുള്ള കഴിവ് വിദ്യാർഥികൾ ആർജിക്കണമെന്ന് ഹയർ സെക്കണ്ടറി മുൻ ജില്ലാ കോർഡിനേറ്റർ പി ഒ മുരളീധരൻ പറഞ്ഞു. ജില്ലാ ഇൻഫർമേഷൻ ഓഫീസും സർവ്വശിക്ഷ കേരളയും സംയുക്തമായി സംഘടിപ്പിച്ച 'ഫൈൻട്യൂൺ' പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ക്ലാസിൽ വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനയിലൂടെയും പഠനത്തിലൂടെയും ജീവിതത്തിന് പുതിയ നിറം പിടിപ്പിക്കാൻ വിദ്യാർത്ഥികൾ ശ്രമിക്കണം. വെല്ലുവിളികളെ അതിജീവിച്ച് ജീവിത വിജയം സ്വന്തമാക്കുന്ന പലരേയും നമ്മൾ കണ്ടിട്ടുണ്ട്. ജീവിതത്തിലെ ചെറിയ പ്രശ്നങ്ങളിൽ പോലും പരാജയം സമ്മതിച്ച് സ്വയം ഓടിയൊളിക്കുന്നവർക്ക് പ്രചോദനമാണ് ഇത്തരക്കാർ. അങ്ങനെ തന്റെ ജീവിതം കൊണ്ട് ലോകത്തിന് തന്നെ മാതൃകയായ സ്ത്രീയാണ് ജെസീക്ക കോക്ക്സ്. ജന്മനാ ഇരുകൈകളുമില്ലാതെ ജനിച്ച ജെസീക്ക കാലുകൾ കൊണ്ട് വിമാനം പറത്താൻ പഠിച്ച് ലൈസൻസ് നേടി പൈലറ്റായി.
ചെറുപ്പത്തിലേ പോളിയോ ബാധിതയായി നടക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ വിൽമ റുഡോൾഫ് തന്റെ മനശക്തിയും തുടർച്ചയായ ചികിത്സയും കൊണ്ട് പന്ത്രണ്ടാം വയസ്സിൽ നടക്കാൻ പഠിച്ച് 1960 ലെ ഒളിമ്പിക്‌സിൽ ഓട്ടത്തിൽ സ്വർണം നേടി. വളർച്ചയെ ബാധിക്കുന്ന രോഗമുണ്ടായിട്ടും അത് അതിജീവിച്ച് ലോകത്തിന് മാതൃകയായ ഫുട്‌ബോളറാണ് ലയണൽ മെസ്സി.
പഠിക്കുന്ന കുട്ടികൾക്ക് കൃത്യമായ ലക്ഷ്യബോധം ഉണ്ടാകണം. ചെറിയ ക്ലാസിൽ തന്നെ ചുവടുവെപ്പുകൾ ആരംഭിക്കേണ്ടതുണ്ട്. വ്യക്തവും നേടാനാകുന്നതും യാഥാർഥ്യ ബോധത്തോടെയുള്ളതും സമയബന്ധിതവുമായ ലക്ഷ്യമാണ് വിദ്യാർഥികൾ രൂപപ്പെടുത്തേണ്ടത്. വ്യത്യസ്ത അഭിരുചികൾ ഉള്ളവർക്ക് തന്റെ കഴിവുകളെ സംതൃപ്തിപ്പെടുത്തുന്ന ലക്ഷ്യമുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.