ഹരിത കര്‍മ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് യൂസര്‍ ഫീ വേണ്ടെന്ന പ്രചരണം വ്യാജം; ഫീല്‍ഡ്തല ക്യാമ്പയിനുമായി കുടുംബശ്രീ

post

വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഹരിത കര്‍മ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് യൂസര്‍ ഫീ വേണ്ടെന്ന സോഷ്യല്‍ മീഡിയയിലെ പ്രചരണം വ്യാജം. ഇക്കാര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിയമപരമായ അധികാരമുണ്ടെന്നും വ്യാജപ്രചരണങ്ങളില്‍ നിന്ന് ജനങ്ങള്‍ വിട്ടു നില്‍ക്കണമെന്നും കുടുംബശ്രീ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ജാഫര്‍ കെ കക്കൂത്ത് ആവശ്യപ്പെട്ടു. ഒരു വിവരാവകാശരേഖയെ അടിസ്ഥാനമാക്കിയാണ് സമൂഹമാധ്യമങ്ങളില്‍ യൂസര്‍ ഫീ വേണ്ടെന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ നടക്കുന്നത്.

പ്രസ്തുത വിവരാവകാശരേഖയില്‍ യൂസര്‍ ഫീ നല്‍കേണ്ടതില്ല എന്ന് പറയുന്നില്ല. യൂസര്‍ ഫീ നല്‍കാത്തവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലെ സേവനം നിഷേധിക്കണം എന്ന് വ്യവസ്ഥ ചെയ്യുന്ന ഒരു പ്രത്യേക ഉത്തരവ് നിലവിലില്ലെന്ന് മാത്രമാണ് ഇതില്‍ പറയുന്നുത്. എന്നാല്‍ അത്തരം ഒരു വ്യവസ്ഥ ഏര്‍പ്പെടുത്താന്‍ പഞ്ചായത്തുകളോടും നഗരസഭകളോടും നിര്‍ദ്ദേശിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് നിലവിലുണ്ട്.

പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ചട്ട പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നിശ്ചയിക്കുന്ന ഫീ നല്‍കാന്‍ ഉടമസ്ഥര്‍ ബാധ്യസ്ഥരാണ്. ഹരിത പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നല്‍കാത്തവര്‍ക്കെതിരെയും, യൂസര്‍ ഫീ നല്‍കാത്തവര്‍ക്കെതിരെയും അലക്ഷ്യമായി വലിച്ചെറിയുന്നവര്‍ക്കെതിരെയും, കത്തിക്കുന്നവര്‍ക്കെതിരെയും പതിനായിരം രൂപ മുതല്‍ 50,000 രൂപ വരെ പിഴ ചുമത്താന്‍ ബൈലോയിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശമുണ്ട്.

യൂസര്‍ ഫീ വാങ്ങുന്നതുമായി ബന്ധപ്പെട്ട് വന്ന വ്യാജ വാര്‍ത്തകളുടെ നിജസ്ഥിതി ജനങ്ങളിലെത്തിക്കാന്‍ മലപ്പുറം കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ മലപ്പുറം ഹരിതകര്‍മസേനയോടൊപ്പം ഫീല്‍ഡ്തല ബോധവത്കരണം പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ആരംഭിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ മലപ്പുറം നഗരസഭയിലെ ഹരിതകര്‍മസേനാ പ്രവര്‍ത്തകര്‍ക്കൊപ്പം വിവിധ വീടുകളില്‍ കയറി വ്യാജ വാര്‍ത്തകളുടെ വിശദാംശങ്ങള്‍ വീട്ടുകാര്‍ക്ക് വിശദമാക്കിയാണ് മാലിന്യ ശേഖരണത്തിന് നേതൃത്വം നല്‍കിയത്. വരും ദിവസങ്ങളില്‍ ജില്ലയിലെ മുഴുവന്‍ ഹരിതകര്‍മ സേനാ പ്രവര്‍ത്തകര്‍ക്കൊപ്പം കുടുംബശ്രീ പ്രവര്‍ത്തകരെയും ഏകോപിപ്പിച്ച് ഫീല്‍ഡ് ക്യാമ്പയിന്‍ നടത്തും. ഇതിനായി പഞ്ചായത്ത് , നഗരസഭാ തലങ്ങളില്‍ കുടുംബശ്രീ സി.ഡി എസുകള്‍ക്ക് നിര്‍ദേശം നല്‍കി. പഞ്ചായത്തുകളില്‍ ജനപ്രതിനിധികളെയും സാമൂഹിക പ്രവര്‍ത്തകരെയും കാമ്പയിനിന്റെ ഭാഗമാക്കുമെന്ന് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു.


ഒരു മാസം 52100 രൂപ ഹോണറേറിയം വാങ്ങി ഹരിതകര്‍മസേനാംഗം സാബിറ മോള്‍

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം നിറവേറ്റാന്‍ ഏറെ പാടുപെടുന്ന ഹരിത കര്‍മാ സേനാ പ്രവര്‍ത്തകര്‍ക്ക് ഊര്‍ജം പകരുന്ന വാര്‍ത്തയാണ് ആലിപറമ്പ് പഞ്ചായത്തിലെ സാബിറ മോര്‍ക്ക് പറയാനുള്ളത്. മാലിന്യം ശേഖരണവും നിര്‍മാര്‍ജനവും ഒരു സേവനത്തോടൊപ്പം ഒരു തൊഴിലായി സ്വീകരിച്ച ഇവര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന ഹോണറേറിയം പ്രതിമാസം 52100 രൂപയാണ്. പഞ്ചായത്ത് നല്‍കിയിട്ടുള്ള 650 ലധികം വീടുകളിലെയും സ്ഥാപനങ്ങളിലേയും മാലിന്യം കൃത്യമായി ശേഖരിച്ച് നിര്‍മാര്‍ജനം ചെയ്യാന്‍ സാബിറക്ക് സാധിക്കുന്നുണ്ട്.

ഗുണഭോക്താക്കള്‍ നല്‍കുന്ന യൂസര്‍ ഫീയാണ് സാബിറയ്ക്ക് ഹോണറേറിയമായി പഞ്ചായത്ത് നല്‍കുന്നത്. സംസ്ഥാനത്തെ മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ ഏറെ ഗുണകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന ഹരികകര്‍മ സേനാ പ്രവര്‍ത്തനങ്ങളിലൂടെ ഓരോ ജില്ലകളിലും നിരവധി യുവതികള്‍ക്കാണ് തൊഴില്‍ കണ്ടെത്താന്‍ സാധിക്കുന്നത്. ഇവര്‍ക്ക് മാലിന്യ ശേഖരണത്തിലൂടെ ലഭിക്കുന്ന യൂസര്‍ഫീയാണ് ഇവരുടെ ഹോണറേറിയം നല്‍കാന്‍ ഉപയോഗിക്കുന്നത്.