ദുരന്തങ്ങളുടെ മുള്‍മുനയില്‍ ഒരുദിനം; കരുതലിന്റെ കരങ്ങളില്‍ പഴുതടച്ച രക്ഷാപ്രവര്‍ത്തനം

post

*ജില്ലയില്‍ അഞ്ചിടങ്ങളില്‍ ദുരന്തനിവാരണ മോക്ഡ്രില്‍

* പതറാതെ ദുരന്ത മുന്നൊരുക്കങ്ങള്‍

*കര്‍മ്മനിരതരായി വകുപ്പുകള്‍

വയനാട്: കനത്ത മഴ.. സമയം രാവിലെ 9.38. നെല്ലറച്ചാലില്‍ നിന്നും കളക്‌ട്രേറ്റ് ദുരന്തനിവാരണ കാര്യാലയത്തിലേക്ക് ആദ്യ വിളിയെത്തി. ഉരുള്‍പൊട്ടലിന്റെ ദുരന്തമുഖത്ത് നെല്ലറച്ചാല്‍. മണ്ണിടിച്ചില്‍ ഭീതിയിലാഴ്ന്ന് നിരവധി കുടുംബങ്ങളുടെ നിലവിളികള്‍. ആദ്യ വിളിക്ക് പിന്നാലെ മാനന്തവാടിയില്‍ നിന്നും വൈത്തിരിയില്‍ നിന്നുമെല്ലാം ദുരന്തഭീഷണിയുടെ പെരുമഴകള്‍. ജില്ലയിലെ മൂന്ന് ദിവസമായുള്ള തുടര്‍ച്ചയായ പെരുമഴയില്‍ റെഡ് അലര്‍ട്ട് മുന്നറിയിപ്പ് നിലനില്‍ക്കെ എങ്ങും ദുരന്തസാധ്യതകള്‍ മാത്രം. ഒട്ടും താമസിച്ചില്ല. കണ്‍ട്രോള്‍ മുറികള്‍ സര്‍വ്വ സന്നാഹവുമായി ഉണര്‍ന്നു.

മൂന്ന് താലൂക്കിലേക്കിലെ ഇന്‍സിഡന്റ് റെസ്‌പോണ്‍സബിള്‍ സിസ്റ്റത്തിലേക്ക് ദുരന്ത നിവാരണ മുന്നൊരുക്കത്തിനായി ഐ.ആര്‍.എസ്സില്‍ നിന്നും അടിയന്തര സന്ദേശം. ആരോഗ്യ പ്രവര്‍ത്തകരും രക്ഷാസേനയും ആംബുലന്‍സുമെല്ലാം ദുരന്തമുഖത്തേക്ക് കുതിച്ചു പായുന്നു. അപായ സൈറന്‍ മുഴക്കി അഗ്നിരക്ഷാ സേനയടക്കം ഗ്രാമവഴികളിലൂടെ മിന്നല്‍ വേഗത്തിലെത്തുന്നു. ദുരന്തങ്ങളുടെ മുള്‍ മുനയില്‍ കരുതലിന്റെ കരങ്ങള്‍ തീര്‍ത്ത് പഴുതടച്ച രക്ഷാപ്രവര്‍ത്തനം. നെല്ലറച്ചാലില്‍ മണ്ണിനടിയിലാഴ്ന്നുപോകുമായിരുന്ന ഏഴുപേരെ തിരികെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തി. വൈത്തിരി മണ്ടമലയിലും നിരവധി പേരെ രക്ഷിച്ചു. റാട്ടക്കൊല്ലിയില്‍ അഞ്ചുപേരെ ആശുപത്രിയിലും പതിനഞ്ച് പേരെ ക്യാമ്പിലേക്കും മാറ്റി. തിരുനെല്ലി ആക്കൊല്ലിക്കുന്നില്‍ മുപ്പത്തിരണ്ടോളം രക്ഷാപ്രവര്‍ത്തകരുടെ ഇടപടെലില്‍ വലിയ ദുരന്തം ഒഴിവായി.

ജീവന്‍ രക്ഷാപ്രവര്‍ത്തനത്തില്‍ കര്‍മ്മനിരതരായി എല്ലാ സംവിധാനങ്ങളും ഉണര്‍ന്നതോടെ ദുരന്തലഘൂകരണമെന്ന ദൗത്യം കൈപിടിയിലൊതുങ്ങി. പെരുമഴയിലും പ്രതിസന്ധിയിലും തെല്ലും തളരാതെ ജില്ലാ ദുരന്തനിവാരണവിഭാഗം ദുരന്ത രക്ഷാപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചപ്പോള്‍ നിറഞ്ഞ കൈയ്യടിയോടെ മോക്ക് ഡ്രില്ലിന് സമാപനം. ഉദ്വാഗങ്ങളും ആശങ്കകളും നിറഞ്ഞ മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ നാടിനും ഇതെല്ലാം മോക് ഡ്രില്ലാണെന്നറിഞ്ഞതിന്റെ ആശ്വാസം. ജില്ലയില്‍ ഒരേ സമയം വിവിധ കേന്ദ്രങ്ങളില്‍ നടന്ന മേക്ക് ഡ്രില്‍ ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തന ദൗത്യത്തിന്റെ നേര്‍ക്കാഴ്ചയായി മാറുകയായിരുന്നു.

സംസ്ഥാനത്തെ പ്രളയ ഉരുള്‍പൊട്ടല്‍ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് ജില്ലയിലും ഉരുള്‍പൊട്ടല്‍ സാധ്യത മുന്നൊരുക്കത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ മോക്ക് ഡ്രില്‍ നടന്നത്. ബത്തേരി താലൂക്കിലെ നെല്ലാറച്ചാല്‍, മാനന്തവാടി തച്ചറക്കൊല്ലി, ആക്കൊല്ലിക്കുന്ന് , വൈത്തിരി മണ്ടമലക്കുന്ന്, കല്‍പ്പറ്റയിലെ റാട്ടക്കൊല്ലി എന്നിവടങ്ങളാണ് മേക്ക് ഡ്രില്ലിനായി തെരഞ്ഞെടുത്ത്. ഉരുള്‍പൊട്ടല്‍ ദുരന്തവും അതിനെ തുടര്‍ന്നുള്ള ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുമാണ് മോക്ക് ഡ്രില്ലിലൂടെ വിലയിരുത്തിയത്. ദുരന്തമുന്നറിയിപ്പ് ലഭിക്കുന്ന ഘട്ടത്തില്‍ മുന്‍കൂട്ടി നിശ്ചയിക്കപ്പെടുന്ന ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനം, വിവിധ വകുപ്പുകളുടെ ഏകോപനം, ആശയ വിനിമയ ഉപാധികളുടെ ക്യത്യമായ ഉപയോഗം, രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപനം തുടങ്ങിയവയാണ് മോക്ക് ഡ്രില്ലിലൂടെ വിലയിരുത്തിയത്.

വീഴ്ചയില്ലാതെ ദുരന്ത മുന്നൊരുക്കം

ജില്ലാ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അടിയന്തര കാര്യ നിര്‍വ്വഹണ കേന്ദ്രത്തില്‍ ദുരന്ത സാധ്യതാ വിവരം എത്തുന്നതോടെ ഇവിടെയുള്ള ഇന്‍സിഡന്റ് കമാന്‍ഡര്‍ ദുരന്ത മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കും. താലൂക്ക് തലത്തില്‍ ഇന്‍സിഡന്റല്‍ കമാന്‍ഡര്‍മാരായിട്ടുള്ള തഹസില്‍ദാര്‍മാര്‍ക്കും ഇവിടെ നിന്നും ഡെപ്യൂട്ടി ഇന്‍സിഡന്റല്‍ കമ്മീഷണര്‍മാര്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കും.

ഇതിന് താഴെ ഓപ്പറേഷന്‍ സെക്ഷന്‍ ചീഫ്, ലോജിസ്റ്റിക് സെക്ഷന്‍ ചീഫ്, പ്ലാനിങ്ങ് സെക്ഷന്‍ ചീഫ് , സേഫ്ടി ഓഫീസര്‍, മീഡിയാ ഓഫീസര്‍ , ലെയ്‌സണ്‍ ഓഫീസര്‍, ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിങ്ങനെ ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങളിലേക്ക് തട്ടുകളായി വിന്യസിക്കുന്നു. ഓപ്പറേഷന്‍ സെക്ഷന്‍ വഴിയാണ് തന്ത്രപ്രധാനമായ ദുരന്ത നിവാരണ ദൗത്യ നിര്‍വ്വഹണം നടത്തുക. റെസ്‌പോണ്‍സ് ബ്രാഞ്ച്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, സ്റ്റേജിങ്ങ് ഏരിയ എന്നിവയടങ്ങിയതാമ് ഈ സെക്ഷന്‍. ഇവരെയെല്ലാം സംയോജിപ്പിച്ചാണ് ദുരന് ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

ഒരുമയോടെ രക്ഷാപ്രവര്‍ത്തനം

ജില്ലയില്‍ റെഡ് അലര്‍ട്ട് മുന്നറിയിപ്പ് നല്‍കി ഉരുള്‍പൊട്ടല്‍ ഭീഷണി സൃഷ്ടിച്ചാണ് മോക് ഡ്രില്‍ തുടങ്ങിയത്. പഞ്ചായത്ത് തലത്തിലുള്ള എമര്‍ജന്‍സി റെസ്പോണ്‍സിബിള്‍ ടീമാണ് (ഇ.ആര്‍.ടി) ദുരന്ത നിവാരണത്തിന് കഴിയാതെ വന്നതോടെ താലൂക്ക് തലത്തിലേക്കും തുടര്‍ന്ന് ജില്ലാ തലത്തിലുമുള്ള ഐ.ആര്‍.എസ് ടീമിന് വിവരം നല്‍കിയത്. കേന്ദ്രസേന, വിവിധ വകുപ്പുകള്‍, രക്ഷപ്രവര്‍ത്തനതിനായുള്ള സന്നദ്ധ സേനകള്‍, ക്യാമ്പുകളിലേക്കുള്ള ആവിശ്യ സാധനങ്ങള്‍ എത്തിക്കുന്നതിനുള്ള സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയെ കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള രക്ഷ പ്രവര്‍ത്തനങ്ങളാണ് മോക് ഡ്രില്ലില്‍ നടന്നത്.

ഉച്ചതിരിഞ്ഞ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ നേരിട്ട വേണ്ടി വന്ന പോരായ്മകളെയും, വെല്ലുവിളികളെയും , മുന്‍കരുതലുകളും, മോക്ഡ്രില്ലിലൂടെ ലഭിച്ച പാഠങ്ങളെ കുറിച്ചും അനുഭവങ്ങളെ കുറിച്ചും എന്‍.ഡി.എം.എ മെമ്പര്‍ സെക്രട്ടറി ലെഫ്റ്റണന്റ് മേജര്‍ ജനറല്‍ സുധീര്‍ ബഹാനുമായി ഐ.ആര്‍.എസ് ടീം ഓണ്‍ലൈനിലൂടെ അനുഭവങ്ങള്‍ പങ്കുവെച്ചു.