കനോലി കനാലിൽ മോക്ക്ഡ്രിൽ നടത്തി

കനത്തമഴയിൽ കനോലി കനാലിലെ വെള്ളം ക്രമാതീതമായി ഉയർന്നു. പിന്നാലെ റെഡ് അലർട്ട്. മുന്നറിയിപ്പ് സന്ദേശത്തിൽ ചാവക്കാട് താലൂക്ക് പരിധിയിലെ കനോലി കനാൽ പരിസരത്ത് പരിഭ്രാന്തി പരന്നു. ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശാനുസരണം നടത്തിയ മോക്ക്ഡ്രില്ലാണ് നിമിഷനേരത്തേക്ക് പരിഭ്രാന്തി പടർത്തിയത്. മോക്ഡ്രില്ലാണെന്നറിഞ്ഞതോടെ അകമഴിഞ്ഞ സഹകരണവുമായി ജനം കൂടെ നിന്നു.
പ്രളയ മുന്നറിയിപ്പ് സന്ദേശം വന്നതോടെ പ്രദേശവാസികളെ സമീപത്തെ മണത്തല ഗവ. ഹയർ സെക്കന്ററി സ്കൂളിൽ സജ്ജമാക്കിയ ക്യാമ്പിലേയ്ക്ക് മാറ്റി പാർപ്പിച്ചു. തുടർന്ന് ഫയർ ആന്റ് റെസ്ക്യൂ ഡിങ്കി ബോട്ടുമായി നഗരസഭാ വാഹനം സ്ഥലത്തെത്തി. ദുരന്തത്തിൽപ്പെട്ടവരെ രക്ഷിക്കുന്നതും അവർക്ക് പ്രാഥമിക ചികിത്സ നൽകുന്നതും കൃത്യതയോടെ അവതരിപ്പിച്ചു.
27 പേരെയാണ് ദുരന്തത്തിൽ അകപ്പെട്ടതായി അവതരിപ്പിച്ചത്. അതിൽ 25 പേരെ രക്ഷപ്പെടുത്തി. വെള്ളത്തിൽ വീണ രണ്ട് പേരുടെ മൃതദേഹം കരയ്ക്കെത്തിക്കുന്നവിധവും അവതരിപ്പിച്ചു. രണ്ട് മണിക്കൂറോളം നീണ്ടു നിന്ന രക്ഷാപ്രവർത്തനത്തിൽ അപ്രതീക്ഷിതമായി വരുന്ന പ്രളയത്തെ എപ്രകാരം നേരിടാമെന്നും വിവിധ രക്ഷാപ്രവർത്തന രീതികളും അവതരിപ്പിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് ഒപ്പം പൊലീസ്, ഫയർഫോഴ്സ്, മെഡിക്കൽ ടീം, എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് രക്ഷാദൗത്യം നടത്തിയത്.
ചാവക്കാട് നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, എസിപി കെ എ തോമസ്, ചാവക്കാട് ഇൻസ്പെക്ടർ വിപിൻ വേണുഗോപാൽ, ചാവക്കാട് താലൂക്ക് തഹസിൽദാർ ടി കെ ഷാജി, ഡെപ്യൂട്ടി തഹസിൽദാർ കെ എസ് അനിൽകുമാർ, ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ സി കെ കൃഷ്ണ സാഗർ, സ്കൂബാ ടീം , ആപ്ത മിത്ര, എം ആർ രാമൻ സ്കൂൾ എൻ എസ് എസ് വളണ്ടിയർമാർ, ദുരന്ത നിവാരണ വകുപ്പ് ഉദ്യോഗസ്ഥർ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, സിവൽ ഡിഫൻസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു.