പ്രളയ രക്ഷാപ്രവര്‍ത്തന മുന്നൊരുക്കങ്ങളുമായി കൊണ്ടോട്ടി താലൂക്ക്

post

സംസ്ഥാന വ്യാപകമായി നടത്തിയ പ്രളയ രക്ഷാപ്രവര്‍ത്തന മോക്ക് ഡ്രില്ലിന്റെ ഭാഗമായി കൊണ്ടോട്ടി താലൂക്ക് കേന്ദ്രീകരിച്ച് വാഴക്കാട് പഞ്ചായത്തിലെ എളമരം കടവില്‍ പ്രളയ രക്ഷാപ്രവര്‍ത്തനത്തിന്റെ മാതൃക സൃഷ്ടിച്ചു. കൊണ്ടോട്ടി താലൂക്കിലെ ഐ.ആര്‍.എസ് ടീമിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം ഏകോപിച്ചത്. ജില്ലയില്‍ അതിശക്തമായ മഴയെ തുടര്‍ന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും താലൂക്ക് ഐ.ആര്‍ എസ് ടീമും ജാഗ്രത പുലര്‍ത്തിയിരുന്നു. രാത്രിയോടെ പെയ്ത ശക്തമായ മഴയില്‍ ചാലിയാര്‍ പുഴയില്‍ വെള്ളം ക്രമാതീതമായി ഉയര്‍ന്നു. മൈനര്‍ ഇറിഗേഷന്‍ കവണ കല്ല് റെഗുലേറ്റര്‍ കം ബ്രിഡ്ജില്‍ നിന്നുമുള്ള ചാലിയാറിലെ ജലനിരപ്പിന്റെ വിവരങ്ങള്‍ കൃത്യമായി ലഭിച്ചതോടെ താലൂക്ക് കണ്‍ട്രോള്‍ റൂമില്‍ ജീവനക്കാര്‍ അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജരായി.

വാഴക്കാട് എളമരം കടവ് ഭാഗത്തു വെള്ളം കയറുകയും 10 കുടുംബങ്ങള്‍ ഒറ്റപെടുകയും ആകെ 15 കുടുംബങ്ങളെ പ്രളയം ബാധിക്കുകയും ചെയ്തതായി കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനുള്ള നടപടികള്‍ ആരംഭിച്ചു. ചാലിയാര്‍ കരകവിഞ്ഞ് നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടിട്ടുണ്ട് എന്ന വിവരമാണ് ആദ്യം എത്തിയത്. ഇതോടെ പ്രാദേശികമായി ടി.ഡി.ആര്‍.എഫ് വളന്റിയര്‍മാര്‍ രണ്ട് തോണികളിലായി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. അല്‍പസമയം കൊണ്ടുതന്നെ ഫയര്‍ഫോഴ്‌സ് ഡിങ്കി ബോട്ടുമായി എത്തി. അഞ്ച് ആംബുലന്‍സുകളും സ്ഥലത്ത് കുതിച്ചെത്തി. കിടപ്പ് രോഗികളായ ആളുകളെ തോണിയില്‍ കരക്കെത്തിക്കുകയും തൊട്ടടുത്ത് തന്നെ തയ്യാറാക്കിയ മെഡിക്കല്‍ എയ്ഡ് പോസ്റ്റിലേക്ക് മാറ്റി അടിയന്തരമായി നല്‍കേണ്ട പ്രഥമ ശുശ്രൂഷകള്‍ നല്‍കുകയും ചെയ്തു.നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും 29 പേരെയും തുടര്‍ന്ന് ഫയര്‍ ഫോഴ്സിന്റെ സഹായത്തോടെ 40 പേരെയും മൂന്ന് വളര്‍ത്തു മൃഗങ്ങളെയും രക്ഷപ്പെടുത്തി.

ചാലിയാറിന്റെ മറുകരയില്‍ നിന്ന് റെസ്‌ക്യൂ പ്രവര്‍ത്തനം പൂര്‍ത്തിയായതോടെ തൊട്ടടുത്ത വീടിനു മുകളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സും വളന്റിയര്‍മാരും ചേര്‍ന്ന് അവരെ താഴെയിറക്കി. തുടര്‍ന്ന് ചാലിയാറിന്റെ തീരത്ത് വീണ്ടും ആളുകള്‍ കുടുങ്ങിക്കിടക്കുന്നു എന്ന വിവരം അറിഞ്ഞ ടി.ഡി.ആര്‍.എഫ് വളണ്ടിയര്‍മാരും ഫയര്‍ഫോഴ്‌സും സിവില്‍ ഡിഫന്‍സും നടത്തിയ തിരച്ചിലില്‍ മറ്റ് നാലു പേരെ കൂടി കണ്ടെത്തി അവരെയും ദുരിതാശ്വസ കേന്ദ്രത്തിലേക്ക് എത്തിച്ചു. ഇതില്‍ ഏഴ് കുടുംബങ്ങള്‍ ബന്ധു വീട്ടിലേക്ക് മാറ്റിയതായും 32 പേരെ ജലാലിയ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയതായും അറിയിപ്പ് നല്‍കി. മെഡിക്കല്‍ ക്യാമ്പില്‍ 15 പേരും എത്തിയതായി അറിയിച്ചു.

രോഗികളായ നാല് പേരില്‍ രണ്ട് പേരെ തൊട്ടടുത്തുള്ള വാഴക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലും ലൈഫ് കെയര്‍ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ജലാലിയ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വസ ക്യാമ്പില്‍ 10 പുരുഷന്മാര്‍ 14 സ്ത്രീകള്‍, എട്ട് കുട്ടികള്‍ എന്നിവര്‍ അന്തേവാസികള്‍ ആയി ഉണ്ട്. മഴ കുറയുകയും ചാലിയാറിലെ ജലനിരപ്പ് കുറയുകയും ചെയ്തതോടെ നിലവില്‍ അപകടകരമായ സാഹചര്യങ്ങളില്ല എന്ന് കൊണ്ടോട്ടി താലൂക്ക് ഐ.ആര്‍.എസ് റെസ്‌പോണ്‍സിബിള്‍ ഓഫീസര്‍ കൂടിയായ എ.ഡി.എം എന്‍.എം മെഹറലി അറിയിച്ചതോടെ മോക്ഡ്രില്‍ പൂര്‍ണമായി.