പക്ഷിപ്പനി പ്രതിരോധം: റാപ്പിഡ് റെസ്‌പോണ്‍സ് ടീം അംഗങ്ങള്‍ക്ക് പരിശീലനം

post

മലപ്പുറം: പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് മൃഗ സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയ പരിശീലനം.   റാപ്പിഡ് റെസ്‌പോണ്‍സ് ടീം അംഗങ്ങളായ 20 വെറ്ററിനറി സര്‍ജന്‍മാര്‍, 119 ലൈഫ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍, 30 അറ്റന്‍ഡര്‍മാര്‍ എന്നിവര്‍ക്കാണ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനം നല്‍കിയത്. പക്ഷിപ്പനി ബാധയുണ്ടായ മേഖലകളില്‍ എങ്ങനെ ഇടപെടണം, സ്വയം രക്ഷയ്ക്കായി എന്തൊക്കെ മുന്‍കരുതലെടുക്കണം തുടങ്ങിയ കാര്യങ്ങളില്‍ ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുന്നതിനായിരുന്നു പരിശീലനം. പേഴ്‌സണല്‍ പ്രൊട്ടക്റ്റീവ് എക്യുപ്‌മെന്റ് എങ്ങനെയാണ് ധരിക്കേണ്ടതെന്നും ഏതു തരത്തിലാണ് ഊരി മാറ്റേണ്ടതെന്നുമുള്ള ഡെമോണ്‍സ്‌ട്രേഷനും പരിശീലനത്തോടനുബന്ധിച്ച് നടത്തി.

കോഴികളെയും വളര്‍ത്തു പക്ഷികളെയും കൊന്നൊടുക്കുന്നതിന് ആറു മണിക്കൂര്‍ മുന്‍പെങ്കിലും റാപ്പിഡ് റെസ്‌പോണ്‍സ് ടീം അംഗങ്ങള്‍ പ്രതിരോധ മരുന്ന് കഴിക്കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയില്‍ പേഴ്‌സനല്‍ പ്രൊട്ടക്റ്റീവ് എക്യുപ്‌മെന്റ് ധരിച്ച് പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നതിന്റെ വീഡിയോയും കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പ്രദര്‍ശിപ്പിച്ചു. മൃഗസംരക്ഷണ വകുപ്പിന് കീഴിലെ പാലക്കാട് റീജിയനല്‍ ഡയഗ്‌നോസ്റ്റിക് ലാബിന്റെ മേല്‍നോട്ട ചുമതലയുള്ള ജോയിന്റ് ഡയറക്ടര്‍ ഡോ. അന്‍സമ്മ, വെറ്ററിനറി ഓഫീസര്‍ ഡോ.നാഗസിന്ധു എന്നിവര്‍ ക്ലാസെടുത്തു. ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, മൃഗസംരക്ഷണ വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ സി മധു, ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ ഡോ.റാണി കെ ഉമ്മന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.അയ്യൂബ്, സ്റ്റേറ്റ് എപ്പിഡമോളജിസ്റ്റ് ഡോ. ബി ജ്യോതിഷ്‌കുമാര്‍, ചീഫ് വെറ്ററിനറി ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ഡോ.ബി ബിജു, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഡോ. എ സജീവ് കുമാര്‍, റാപ്പിഡ് റെസ്‌പോണ്‍സ് ടീമിനെ നയിക്കുന്ന ഡോ.വി.പി ഹാറൂണ്‍, ഡോ.ബി സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി.