പുതുകാഴ്ചാനുഭവങ്ങളേകി ചലച്ചിത്രമേള കൊടിയിറങ്ങി

post

തളിപ്പറമ്പിന് മികച്ച സിനിമകളുടെ ദൃശ്യാനുഭൂതി പകര്‍ന്ന ഹാപ്പിനസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിന് കൊടിയിറങ്ങി. ഹാപ്പിനസ് ഫെസ്റ്റിവലിന്റെ മുന്നോടിയായി കേരള ചലച്ചിത്ര അക്കാദമിയാണ് ചലച്ചിത്രമേള ഒരുക്കിയത്. മൂന്നു ദിവസം നീണ്ട മേളയില്‍ 30 സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. തിരുവനന്തപുരത്ത് നടന്ന 27-ാത് ഐ എഫ് എഫ് കെയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം നേടിയ സ്പാനിഷ് ചിത്രം ഉതമ ഉള്‍പ്പെടെ 11 ചിത്രങ്ങളാണ് മൂന്ന് വേദികളിലായി ബുധനാഴ്ച പ്രദര്‍ശിപ്പിച്ചത്. ഐ ഹാവ് ഇലക്ട്രിക് ഡ്രീംസ്, കണ്‍സേണ്ട് സിറ്റിസണ്‍, വഴക്ക്, കണ്‍വീനിയന്‍സ് സ്റ്റോര്‍, ദി സ്റ്റോറി ടെല്ലര്‍, ടഗ് ഓഫ് വാര്‍, കോര്‍ഡ്യല്ലി യുവര്‍സ്, ആണ്, ഗ്രേറ്റ് ഡിപ്രഷന്‍, വേട്ടപ്പട്ടികളും ഓട്ടക്കാരും എന്നിവയാണ് മറ്റു ചിത്രങ്ങള്‍.

തളിപ്പറമ്പിന്റെ ചരിത്രത്തില്‍ ആദ്യമായി സംഘടിപ്പിച്ച അന്തര്‍ദേശീയ ചലച്ചിത്രമേള അക്ഷരാര്‍ഥത്തില്‍ ജനങ്ങളുടെ മേളയായി. ചലച്ചിത്ര നഗരിയായ മൊട്ടമ്മേല്‍ ഹാളില്‍ ഒരുക്കിയ പുനലൂര്‍ രാജനെടുത്ത ഫോട്ടോകളുടെ പ്രദര്‍ശനം 'അനര്‍ഘ നിമിഷം' കാണാനും നിരവധി പേരെത്തി. മേളയുടെ ഭാഗമായി നടന്ന ഓപ്പണ്‍ ഫോറം, സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവയിലും മികച്ച പങ്കാളിത്തമുണ്ടായി. തളിപ്പറമ്പിന് കാഴ്ചാനുഭവങ്ങളുടെ പുതുലോകം പരിചയപ്പെടുത്തിയാണ് ഹാപ്പിനസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിന് കൊടിയിറങ്ങിയത്.


പടം കണ്ട്, 'പട' കണ്ട് ജര്‍മ്മന്‍ ചങ്ങാതിമാര്‍

ഹാപ്പിനെസ് ഇന്റ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ കാണികളായി ജര്‍മ്മന്‍ സ്വദേശികളും. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ ബിരുദാനന്തര വിദ്യാര്‍ഥികളായായ പെട്രീഷയും ലെനയുമാണ് ചലച്ചിത്ര മേളയ്‌ക്കെത്തിയത്. കെ എം കമല്‍ സംവിധാനം ചെയ്ത മലയാള ചലച്ചിത്രം 'പട' ഇരുവരും കണ്ടു. പടയുടെ ഇതിവൃത്തം വ്യത്യസ്താനുഭവമായെന്നും മലയാള സിനിമകള്‍ കാഴ്ചാനുഭൂതി പകരുന്നുവെന്നും അവര്‍ പറഞ്ഞു.

തളിപ്പറമ്പ് പോലുള്ള ചെറുപട്ടണത്തില്‍ ഇത്തരമൊരു ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത് വിസ്മയകരമാണെന്നും മലയാളികളുടെ സിനിമാവബോധത്തിന്റെയും സിനിമയോടുള്ള പ്രതിബന്ധതയുടെയും തെളിവാണ് ഈ ചലച്ചിത്രമേളയെന്നും ഇരുവരും അഭിപ്രായപ്പെട്ടു. ഇവരുടെ സജീവ സാന്നിധ്യം തളിപ്പറമ്പില്‍ എത്തിചേര്‍ന്ന മറ്റ് സിനിമാപ്രേമികള്‍ക്കും കൗതുകമായി. 'പട'യിലൂടെ കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലം അറിയാനായെന്നും സ്വന്തം ജീവന്‍ കൊടുത്തും അനീതിക്കെതിരെ പോരാടാന്‍ മലയാളികളില്‍ ചിലര്‍ തയ്യാറാണെന്ന കാര്യം പ്രത്യാശാജനകമാണെന്നും പെട്രീഷയും ലെനയും അഭിപ്രായപ്പെട്ടു.

ക്യാമ്പസിലെ സുഹൃത്തുകളുമൊത്താണ് ഇവര്‍ മേളയക്കെത്തിയത്. മലയാളം കേട്ടാല്‍ മനസിലാകുകയും സംസാരിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഇവര്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയിലെ താരങ്ങളായി. പുനലൂര്‍ രാജനെടുത്ത ഫോട്ടോകളുടെ പ്രദര്‍ശനം 'അനര്‍ഘ നിമിഷം' കണ്ടാണ് ഇരുവരും മടങ്ങിയത്.


വാര്‍ധക്യത്തിന്റെ ആകുലതകളുമായി 'ദ സ്റ്റോറി ടെല്ലര്‍'

വാര്‍ധക്യത്തിന്റെ ആകുലതകള്‍ ഇതിവൃത്തമാക്കിയ ഹിന്ദി ചിത്രം 'ദ സ്റ്റോറി ടെല്ലര്‍' തളിപ്പറമ്പ് ഹാപ്പിനെസ് ഫിലിം ഫെസ്റ്റിവലില്‍ പ്രേക്ഷക ശ്രദ്ധനേടി. ആനന്ദ് നാരായണ്‍ മഹാദേവന്‍ സംവിധാനം ചെയ്ത ചിത്രത്തിന് രാജ്യാന്തര ചലച്ചിത്ര മേളയിലും മികച്ച പ്രതികരണം ലഭിച്ചിരുന്നു. വിഖ്യാത സംവിധായകന്‍ സത്യജിത് റേയുടെ ഗോള്‍പോ ബോലിയേ താരിണി ഖുറോ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയത്. തരിണി രഞ്ജന്‍ ബന്ദോപാധ്യായ എന്ന കഥാപാത്രത്തിന്റെ ജീവിതഘട്ടങ്ങളിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്.

ജോലിയില്‍ നിന്നു വിരമിച്ച വിഭാര്യനായ തരിണി രഞ്ജന്‍ അലഹബാദിലെ രത്തന്‍ ഗറോഡിയ എന്ന ബിസിനസുകാരന് വേണ്ടി കഥ പറയുന്ന ജോലി ഏറ്റെടുക്കുന്നു. തരുണിയും ഗറോഡിയയും തമ്മില്‍ നടക്കുന്ന വിശ്വാസവഞ്ചനയുടെയും പ്രതികാരത്തിന്റെയും രസകരമായ ആവിഷ്‌കാരമാണ് ചിത്രം.

പരേഷ് റാവല്‍, ആദില്‍ ഹുസ്സൈന്‍, തന്നിഷ്ട ചാറ്റര്‍ജി, മലയാളി താരമായ രേവതി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ബുസാന്‍ ഉള്‍പ്പടെ നിരവധി മേളകളില്‍ പ്രേക്ഷക പ്രീതി നേടിയിട്ടുണ്ട്. മേളയിലെ ഇന്ത്യന്‍ സിനിമ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.