ചലച്ചിത്ര നഗരയില്‍ 'അനര്‍ഘ നിമിഷം' ഫോട്ടോപ്രദര്‍ശനം തുടങ്ങി

ഹാപ്പിനസ് ഇന്റക്‌സ് ഉയരുന്നത് വര്‍ഗീയത വേട്ടയാടാത്ത ഇടങ്ങളില്‍: കരിവെള്ളൂര്‍ മുരളി
കണ്ണൂർ: മതവും വര്‍ഗീയതയും മനുഷ്യനെ ഭിന്നിപ്പിക്കാത്ത, വേട്ടയാടാത്ത ഇടങ്ങളിലാണ് ഹാപ്പിനസ് ഇന്റകസ്് ഉയര്‍ന്നു നില്‍ക്കുന്നതെന്ന് കേരള സാഹിത്യ അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി പറഞ്ഞു. ഹാപ്പിനെസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി ചലചിത്ര നഗരിയില്‍ പ്രശസ്ത ഫോട്ടോഗ്രാഫര്‍ പുനലൂര്‍ രാജനെടുത്ത ഫോട്ടോകളുടെ പ്രദര്‍ശനം 'അനര്‍ഘനിമിഷം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകൃതി ദുരന്തങ്ങളുടെയും മഹാമാരിയുടെയും കാലത്ത് കലകൊണ്ട് എങ്ങനെയാണ് മനുഷ്യ സമൂഹത്തെ ഉയര്‍ത്താനാവുക എന്ന അന്വേഷണമാണ് ഹാപ്പിനസ് ഫെസ്റ്റിവലെന്ന് അദ്ദേഹം പറഞ്ഞു.
ചരിത്രത്തെ വക്രീകരിക്കാന്‍ ശ്രമിക്കുന്ന കാലത്ത് താനെടുത്ത ചിത്രങ്ങളിലൂടെ ചരിത്രസത്യം വിളിച്ചോതി ഉരുക്കുമരം പോലെ നില്‍ക്കുകയാണ് പുനലൂര്‍ രാജനെന്ന ഫോട്ടോഗ്രാഫറുടെ പടങ്ങളെന്നും സാങ്കേതിക സൗകര്യങ്ങള്‍ ഇല്ലാതിരുന്ന കാലത്ത് കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക സാഹിത്യ ചരിത്രം തന്റെ ലെന്‍സിലൂടെ അടയാളപ്പെടുത്തിയ ദൃശ്യ ചരിത്രകാരാനായിരുന്നു പുനലൂര്‍ രാജനെന്നും കരിവെള്ളൂര്‍ മുരളി പറഞ്ഞു.
ഈ അടുത്ത കാലത്ത് മണ്മറഞ്ഞ പുനലൂര്‍ രാജന്റെ ഏറ്റവും പ്രസിദ്ധവും മലയാള സിനിമ ചരിത്രത്തിന്റെ ഭാഗമായതുമായ ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ആമുഖ ഭാഷണം നടത്തി. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് അധ്യക്ഷത വഹിച്ചു.