ഹാപ്പിനസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന് തിരിതെളിഞ്ഞു

സിനിമ മനുഷ്യനെ ആത്മപരിശോധനക്ക് വിധേയനാക്കുന്നു: അടൂര്‍ ഗോപാലകൃഷ്ണന്‍
കണ്ണൂർ: സമഷ്ടിയുടെ ഭാഗമാണ് നമ്മളോരോരുത്തരുമെന്ന് ഓര്‍മപ്പെടുത്തുന്ന സിനിമ മനുഷ്യനെ ആത്മപരിശോധനക്ക് വിധേയനാക്കുന്നുവെന്ന് പ്രമുഖ ചലചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായി തളിപ്പറമ്പില്‍ തുടങ്ങിയ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള കലകള്‍ക്കൊപ്പം നില്‍ക്കുന്ന ലോകത്തിലെ മഹത്തായ കലാരൂപമാണ് സിനിമയെന്നും ഇന്നിന്റെ എല്ലാ മണ്ഡലങ്ങളെയും സ്പര്‍ശിക്കുന്ന കലാരൂപമായി സിനിമ മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യ സൃഷ്ടികള്‍ വായിക്കുന്നതിനപ്പുറമുള്ള അനുഭൂതിയാണ് സിനിമ നല്‍കുന്നതെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ചുറ്റുമുള്ളവന്‍ സന്തോഷിക്കുമ്പോഴാണ് ഒരാള്‍ക്ക് സ്വയം സന്തോഷവാനായി മാറാന്‍ കഴിയുകയുള്ളൂവെന്നും അത്തരമൊരു സാമൂഹ്യ സൃഷ്ടിക്കുള്ള ചുവടുവെപ്പായി ഹാപ്പിനസ് ഫെസ്റ്റിവല്‍ മാറട്ടെയെന്നും അദ്ദേഹം പറഞ്ഞു.
തളിപ്പറമ്പ് മൊട്ടമ്മല്‍ മാളിലെ രാജാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. മനുഷ്യ സമൂഹത്തിന്റെ ജീവിതത്തെ മുന്നോട്ടു നയിക്കുന്ന എന്തും പുരോഗമനമാണെന്ന് അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് വര്‍ഷങ്ങളുടെ സാമൂഹിക-സാംസ്‌കാരിക ചരിത്ര പാരമ്പര്യമുള്ള തളിപ്പറമ്പിന്റെ പെരുമ ലോകത്തിന് പരിചയപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
മുതിര്‍ന്ന നടന്‍ തളിപ്പറമ്പ് രാഘവനെ അടൂര്‍ ഗോപാലകൃഷ്ണന്‍ ആദരിച്ചു. ഫെസ്റ്റിവല്‍ ബുക്ക് പ്രകാശനം നടന്‍ തളിപ്പറമ്പ് രാഘവന്‍ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാറിന് നല്‍കി നിര്‍വഹിച്ചു. തുടര്‍ന്ന് ഈ വര്‍ഷത്തെ കാന്‍ ചലച്ചിത്രമേളയില്‍ പാം ദി ഓര്‍ പുരസ്‌കാരം ലഭിച്ച 'ട്രയാംഗിള്‍ ഓഫ് സാഡ്നെസ്' ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചു.