രാത്രി യാത്രക്കാർക്ക് ആശ്വാസമായി പാട്യം വഴിയിട വിശ്രമ കേന്ദ്രം

post

കണ്ണൂർ: പാട്യം ഗ്രാമപഞ്ചായത്ത് വഴിയിട വിശ്രമ കേന്ദ്രത്തിൽ ഇനി രാത്രി യാത്രക്കാർക്കും വിശ്രമിക്കാം. കേന്ദ്രത്തിന്റെ പ്രവർത്തനം 24 മണിക്കൂറാക്കി. എത്രവൈകിയാലും ഇവിടെയെത്തുന്ന യാത്രക്കാർക്ക് ഭക്ഷണവും ലഭിക്കും. സമയമാറ്റത്തിന്റെ ഭാഗമായി ഭക്ഷണശാലയുടെ സമയവും മാറി. രാത്രികാല യാത്രക്കാർക്ക് ഏറെ ആശ്വാസമാവുകയാണ് വിശ്രമകേന്ദ്രം .

കൊട്ടിയോടിയിൽ നവകേരള കർമ്മപദ്ധതിയുടെ ഭാഗമായാണ് 15 ലക്ഷം രൂപ ചെലവിൽ പഴശ്ശി ഇറിഗേഷൻ വിട്ടു നൽകിയ സ്ഥലത്ത് വഴിയിട വിശ്രമ കേന്ദ്രം നിർമ്മിച്ചത്. പൊതു ശൗചാലയം, വിശ്രമ കേന്ദ്രം, ഭക്ഷണശാല എന്നിവ ഉൾപ്പെട്ടതാണ് കെട്ടിടം. വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. സോഷ്യൽ സർവീസ് സൊസൈറ്റിയുടെ സഹകരണത്തോടെ ഒരുമ കുടുംബശ്രീ പ്രവർത്തകർക്കാണ് മേൽനോട്ട ചുമതല. കേന്ദ്രത്തിന്റെ പ്രവർത്തനം 24 മണിക്കൂറാക്കിയതോടെ രണ്ട് ഷിഫ്റ്റായാണ് കഫ്റ്റീരിയ പ്രവർത്തിക്കുന്നത്.

രാവിലെ ആറുമണി മുതൽ രാത്രി ഒമ്പത് വരെയും രാത്രി ഒമ്പത് മുതൽ രാവിലെ ആറു വരെയുമാണ് ഷിഫ്റ്റ്. ചായ, പലഹാരങ്ങൾ, കഞ്ഞി, പുഴുക്ക് തുടങ്ങിയവക്ക് ഇവിടെ ആവശ്യക്കാർ ഏറെയാണ്. 20 പേർക്ക് ഒരുമിച്ചിരുന്ന് കഴിക്കാനുള്ള സൗകര്യമുണ്ട്. കൊട്ടിയൂർ ക്ഷേത്രം, വിമാനത്താവളം എന്നിവിടങ്ങളിലേക്ക് പോകുന്നവർക്ക് ഉൾപ്പടെ ഈ സൗകര്യം ഉപകാരപ്രദമാണ്. തിരക്ക് വർധിച്ചതോടെ ഊൺ ഉൾപ്പെടെ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവർ. ഇതിനായി വിശാലമായ അടുക്കള ഉൾപ്പടെ ഒരുക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡണ്ട് എൻ വി ഷിനിജ പറഞ്ഞു.