സംരംഭകവര്‍ഷ പദ്ധതിയില്‍ മുന്നേറി മലപ്പുറം

post

ജില്ലയില്‍ 10,346 സംരംഭങ്ങള്‍, 766.85 കോടി നിക്ഷേപം, 24108 പേര്‍ക്ക് തൊഴില്‍

സംസ്ഥാന വ്യവസായ വകുപ്പിന്റെ 2022-23 സംരംഭക വര്‍ഷം പദ്ധതിയില്‍ മുന്നേറി മലപ്പുറം ജില്ല. എട്ട് മാസം കൊണ്ട് ജില്ലയില്‍ 10,346 പുതിയ സംരംഭങ്ങള്‍ ആരംഭിച്ചാണ് ജില്ല ചരിത്രം സൃഷ്ടിച്ചത്. പദ്ധതിയുടെ ഭാഗമായി ജില്ലയിലേക്ക് 766.85 കോടി രൂപയുടെ നിക്ഷേപം കടന്നുവന്നു. 24108 പേര്‍ക്ക് തൊഴിലും ലഭിച്ചു.

സംസ്ഥാനത്ത് 'ഒരു വര്‍ഷം ഒരു ലക്ഷം സംരംഭകര്‍' എന്ന ലക്ഷ്യത്തോടെ വ്യവസായ വകുപ്പ് ആരംഭിച്ച സംരംഭക വര്‍ഷം പദ്ധതിക്ക് കീഴില്‍ പതിനായിരം പുതിയ സംരംഭങ്ങള്‍ എന്ന നേട്ടം കൈവരിച്ച രണ്ട് ജില്ലകളില്‍ ഒന്നാണ് മലപ്പുറം. എറണാകുളം ജില്ലയിലും പതിനായിരത്തിന് മുകളില്‍ സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച ഖ്യാതിയും ജില്ലയ്ക്കുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ സംരംഭക സൗഹൃദ സമീപനമാണ് കൂടുതല്‍ നിക്ഷേപകര്‍ക്ക് സംരംഭങ്ങള്‍ ആരംഭിക്കാന്‍ പ്രചോദനമായത്. ആദ്യഘട്ടത്തില്‍ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ഏകദിന ശില്‍പശാലകള്‍ സംഘടിപ്പിച്ചു. ആളുകളിലേക്ക് നേരിട്ട് പദ്ധതിയെക്കുറിച്ച് വിവരങ്ങളെത്തിക്കാന്‍ ശില്‍പശാലകളിലൂടെ സാധിച്ചു. ഇതിന് ശേഷം രണ്ടാം ഘട്ടമായി ലൈസന്‍സ്/ലോണ്‍/സബ്സിഡി മേളകള്‍ സംഘടിപ്പിച്ചു. ബാങ്കുകളും പദ്ധതിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു.

കൂടാതെ സംരംഭകര്‍ക്ക് സഹായം ലഭ്യമാക്കുന്നതിനും പദ്ധതിയുടെ മികച്ച നടത്തിപ്പിനുമായി ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ബിടെക്ക്/എം.ബി.എ യോഗ്യതയുള്ള 122 ഇന്റേണുകളെ നിയമിച്ചു. ഇങ്ങനെ നിയമിക്കപ്പെട്ട ഇന്റേണുകള്‍ സംരംഭകര്‍ക്ക് പൊതുബോധവല്‍ക്കരണം നല്‍കാനും വണ്‍ ടു വണ്‍ മീറ്റിങുകളിലൂടെ സംരംഭകരെ സഹായിക്കാനും കെസ്വിഫ്റ്റ് പോര്‍ട്ടല്‍ വഴി വിവിധ വകുപ്പുകളില്‍ നിന്നും ലഭിക്കേണ്ട അനുമതികള്‍ക്കുള്ള അപേക്ഷകള്‍ തയ്യാറാക്കുന്നതിനും ലൈസന്‍സ്/സബ്സിഡി ഏകോപനം സാധ്യമാക്കാനും സഹായിച്ചു. ഇന്റേണുകള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുകയും ടാര്‍ഗറ്റ് നിശ്ചയിക്കുകയും ചെയ്തു. ഇതിനൊപ്പം തന്നെ എല്ലാ പഞ്ചായത്തുകളിലും ഹെല്‍പ് ഡെസ്‌കുകളും സ്ഥാപിച്ചു.

ഉത്പാദന മേഖലയിലാണ് ജില്ലയില്‍ കൂടുതല്‍ സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്തത്. ഭക്ഷ്യസംസ്‌കരണം, വസ്ത്രനിര്‍മാണം, ഐസ് പ്ലാന്റ്, കരകൗശല ഉല്‍പന്നങ്ങള്‍, സേവന മേഖലയില്‍ ടൂറിസം, ഡിടിപി ഓണ്‍ലൈന്‍ സര്‍വീസ് സെന്ററുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, ഓട്ടോ മൊബൈല്‍ വര്‍ക്ക്‌ഷോപ്പുകള്‍ എന്നിവയും ജില്ലയിലെ പ്രധാനപ്പെട്ട സംരംഭങ്ങളില്‍ ഉള്‍പ്പെടുന്നു.

വിവിധ സഹായ പദ്ധതികളാണ് സംരംഭകര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. സൂക്ഷ്മ ഇടത്തരം വ്യവസായങ്ങള്‍ മുതലുള്ളവക്ക് നാല് ശതമാനം പലിശയോടെയാണ് വായ്പ നല്‍കുന്നത്. ഇത് കൂടാതെ സംരംഭകര്‍ക്ക് ലോണ്‍ ഇല്ലാതെയും സ്ഥിര മൂലധനത്തിന്റെ 15 മുതല്‍ 30 ശതമാനം വരെ സബ്സിഡിയായി നല്‍കുന്ന സഹായപദ്ധതിയും നിലവിലുണ്ട്. പരമാവധി 40 ലക്ഷം രൂപ വരെ ഈ പദ്ധതി പ്രകാരം സബ്സിഡിയായി ലഭിക്കും.