വിവിധ മേഖലകളില്‍ ഗവേഷണത്തിന്റെ ഫലമെത്തണം: മുഖ്യമന്ത്രി

post

ദേശീയ ക്രോസ് ഡിസിപ്ലിനറി കോണ്‍ഫറന്‍സിന് തുടക്കമായി


കൃഷി, ആരോഗ്യം, മറ്റു മേഖലകള്‍ തുടങ്ങി നാടിന്റെ വിവിധ മേഖലയിലെ പ്രശ്‌ന പരിഹാരത്തിന് ഗവേഷണത്തിന്റെ ഫലമെത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നോളജ് ട്രാന്‍സ്‌ലേഷന്‍ റിസര്‍ച്ചുമായി ബന്ധപ്പെട്ട് നടക്കുന്ന ദ്വിദിന ദേശീയ ക്രോസ് ഡിസിപ്ലിനറി കോണ്‍ഫറന്‍സിന്റെയും ശില്‍പ്പശാലയുടെയും ഉദ്ഘാടനം കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സാമൂഹിക പ്രതിബദ്ധതയുള്ള ഗവേഷണങ്ങളും ഉണ്ടാകണം. ഇതിനാവശ്യമായ പ്രോത്സാഹനം സര്‍ക്കാര്‍ നല്‍കും. സാമൂഹ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തം ആരോഗ്യ രംഗത്തും വികസനകാര്യങ്ങളിലും വലിയ പുരോഗതി നേടാന്‍ സംസ്ഥാനത്തിനു കഴിഞ്ഞു. ആരോഗ്യ രംഗത്തെ പുരോഗതി കോവിഡ് വ്യാപന ഘട്ടത്തില്‍ ബോധ്യമായതാണ്. പല വികസിത രാഷ്ട്രങ്ങളും കോവിഡിനു മുന്നില്‍ മുട്ടുമടക്കിയപ്പോള്‍ ഒരു ഘട്ടത്തിലും കേരളത്തിലെ ആരോഗ്യ സംവിധാനങ്ങള്‍ക്കപ്പുറം കോവിഡ് കടന്നില്ല. കേരളത്തിലെ ആരോഗ്യ മേഖലയുടെ പ്രത്യേകതയാണിത്. മുന്‍ വര്‍ഷങ്ങളില്‍ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ആരോഗ്യ മേഖലയെ സമ്പുഷ്ടമാക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഗുണകരമായി.

കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും പ്രത്യേകതയുള്ളതാണ്. തദ്ദേശീയ സര്‍ക്കാരുകളായി പ്രവര്‍ത്തിക്കാനുള്ള സമ്പത്തും അധികാരവും പകര്‍ന്നു കിട്ടിയ നാടാണിത്. സുസ്ഥിര വികസനത്തിലും പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞു. സര്‍വതല സ്പര്‍ശിയും സാമൂഹിക നീതിയില്‍ അധിഷ്ഠിതവുമായ വികസനം എന്ന കാഴ്ചപ്പാടോടെ നടത്തിയ പ്രവര്‍ത്തനങ്ങളും നവകേരള സൃഷ്ടിക്കായി നടത്തിയ ശ്രമങ്ങളും നേട്ടമായി. സമൂഹത്തിന്റെയാകെ ഇടപെടലിലൂടെ, വലിയ ശ്രമത്തിലൂടെ സമ്പൂര്‍ണ്ണ സാക്ഷരത നേടാനും നമുക്ക് കഴിഞ്ഞു.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും ജനങ്ങള്‍ ഭയത്തോടെ ജീവിക്കുമ്പോള്‍ ഭയമില്ലാതെ മതനിരപേക്ഷത നിലനില്‍ക്കുന്ന നാടാണിത്. അതിന്റെ ഭാഗമായി ശാസ്ത്രീയാഭിമുഖ്യം വളര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. ഇതിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ ചെറുക്കുന്നത് മതനിരപേക്ഷതയില്‍ ഊന്നിയും ശാസ്ത്രീയാഭിമുഖ്യം വിപുലമാക്കിയുമാണ്.

വിദ്യാഭ്യാസ രംഗത്ത് പുരോഗതി കൈവരിച്ചെങ്കിലും കാലാനുസൃതമായ മാറ്റങ്ങള്‍ ആര്‍ജിക്കാനായില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആരംഭിച്ചത്. കൂടുതല്‍ പുരോഗതി കൈവരിക്കാനാകുമെന്ന പൂര്‍ണ്ണ ബോധ്യമുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്തും നല്ല പുരോഗതി നേടാനായി. കാലാനുസൃതമായ പുരോഗതി നേടേണ്ടതുണ്ട്. പഠിക്കാനായി വിദ്യാര്‍ഥികള്‍ മറ്റു സ്ഥലങ്ങളിലേക്ക് പോകുന്ന സ്ഥിതിയുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട നിലവാരം ലക്ഷ്യമിട്ടാണിത്. അത്തരം മികച്ച നിലവാരം ഉന്നത വിദ്യാഭ്യാസ രംഗത്ത് സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ ഫലം കണ്ടു തുടങ്ങിയതായാണ് സര്‍വകലാശാലകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നാക് അക്രഡിറ്റേഷന്‍ നിലയിലെ പുരോഗതി സൂചിപ്പിക്കുന്നത്.

ഗവേഷണ രംഗം കൂടുതല്‍ മെച്ചപ്പെടണം. പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോഷിപ്പ് 500 പേര്‍ക്ക് നല്‍കാനാകുമെന്നാണ് കരുതിയത്. എന്നാല്‍ ഈ വര്‍ഷം 150 പേര്‍ക്ക് ഫെല്ലോഷിപ്പ് നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ 70 പേര്‍ക്ക് മാത്രമേ അര്‍ഹത ലഭിച്ചുള്ളൂ. ഗവേഷണ രംഗം കൂടുതല്‍ വിപുലമാകണമെന്ന സൂചനയാണിത്. ഈ രംഗത്തെ കുറവുകള്‍ പരിഹരിച്ച് മുന്നോട്ട് പോകാന്‍ കഴിയണം. ഗവേഷണങ്ങള്‍ നാടിന് ആവശ്യമാണ്. വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ വികസിപ്പിക്കണം. തൊഴില്‍ നൈപുണ്യം വര്‍ധിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍. ബിന്ദു അധ്യക്ഷത വഹിച്ചു. മന്ത്രി പി.രാജീവ്, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ പ്രൊഫ. രാജന്‍ ഗുരുക്കള്‍, നോളജ് ട്രാന്‍സ്ലേഷന്‍ റിസര്‍ച്ച് രംഗത്തെ വിദഗ്ധരായ സി.എസ്.ഐ.ആര്‍ മുന്‍ ഡയറക്ടര്‍ ജനറല്‍ പ്രൊഫ. സമീര്‍ കുമാര്‍ ബ്രഹ്മചാരി, കാനഡ മക്മാസ്റ്റര്‍ സര്‍വ്വകലാശാല സ്‌കൂള്‍ ഓഫ് മെഡിസിനിലെ പ്രൊഫ. സലീം യൂസഫ്, കൊച്ചി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.എന്‍. മധുസൂദനന്‍, പ്രോ- വൈസ് ചാന്‍സലര്‍ പ്രൊഫ. പി.ജി. ശങ്കരന്‍, ഡോ. എം.എസ് വല്യത്താന്‍, പ്രൊഫ. രാജന്‍ വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു. നോളജ് ട്രാന്‍സ്‌ലേഷന്‍ റിസര്‍ച്ച് കേന്ദ്രങ്ങള്‍ സ്ഥാപിക്കാനായി തിരഞ്ഞെടുക്കപ്പെട്ട സര്‍വ്വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരും കേന്ദ്രങ്ങളുടെ ഡയറക്ടര്‍മാരും ചടങ്ങില്‍ പങ്കെടുത്തു.

ആശയങ്ങള്‍, ബാഹ്യബന്ധങ്ങള്‍, ആശയവിനിമയം, സഹകരണം എന്നിവയെ ഉള്‍പ്പെടുത്തി അറിവിനെ സേവനങ്ങളും ഉല്‍പ്പന്നങ്ങളുമാക്കി മാറ്റുവാനാണ് നോളജ് ട്രാന്‍സ്ലേഷന്‍ റിസര്‍ച്ച് വിഭാവനം ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ സര്‍വ്വകലാശാലകളില്‍ നോളജ് ട്രാന്‍സ്‌ലേഷന്‍ ഗവേഷണകേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ ഗവേഷണ മേഖലയെ ശാക്തീകരിക്കുന്നതിനു വേണ്ടിയാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്.

മുഖ്യമന്ത്രിയുടെ നവകേരളാ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് ലഭിച്ചവരും സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ അസിസ്റ്റന്റ് പ്രൊഫസര്‍മാരും അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളും പി.ജി വിദ്യാര്‍ത്ഥികളും കോണ്‍ഫറന്‍സില്‍ പങ്കെടുക്കും. കോണ്‍ഫറന്‍സ് ഡിസംബര്‍ 17 ന് സമാപിക്കും.

cm