'എന്റെ പുസ്തകം എന്റെ വിദ്യാലയം' പ്രസിദ്ധീകരണ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്

post

ജില്ലയിലെ 1500ഓളം വിദ്യാലയങ്ങളിൽ നിന്ന് 1500ഓളം പുസ്തകങ്ങൾ പ്രസിദ്ധീകൃതമാവും

കണ്ണൂർ: ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളെയും പ്രൊഫഷനൽ കോളേജുകൾ ഉൾപ്പെടെയുള്ള കലാലയങ്ങളെയും ഉൾപ്പെടുത്തി, ഓരോ വിദ്യാലയത്തിന്റെ പേരിലും ഒരു പുസ്തകം പ്രസിദ്ധീകരിക്കുക എന്ന ബൃഹദ് പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. ജില്ലയിലെ 1500ഓളം വിദ്യാലയങ്ങളിൽ നിന്ന് 1500ഓളം പുസ്തകങ്ങൾ പ്രസിദ്ധീകൃതമാവും. ഇതിലൂടെ അമ്പതിനായിരത്തിലധികം വിദ്യാർഥികൾ എഴുത്തുകാരാവും. ആയിരത്തി അഞ്ഞൂറോളം കുട്ടികൾ കവർ ചിത്രം വരക്കും. ആയിരത്തി അഞ്ഞൂറോളം കുട്ടി എഡിറ്റർമാർ ഉണ്ടാകുന്നു. അത്ര തന്നെ സബ് എഡിറ്റർമാരും ഉണ്ടാകുന്നു.

കുട്ടികൾക്കിടയിൽ പോലും ലഹരി ഉപയോഗം വർധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ എഴുത്തും വായനയും മറ്റ് സർഗാത്മക പ്രവർത്തനങ്ങളും ലഹരിയാക്കി മാറ്റി വിദ്യാർഥി ജീവിതം ക്രിയാത്മകമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വിദ്യാലയങ്ങളുടെയും കലാലയങ്ങളുടെയും സജീവ പങ്കാളിത്തം ഈ പദ്ധതിയുടെ വിജയത്തിന് അനിവാര്യമാണ്. കഥ, കവിത, യാത്രാനുഭവങ്ങൾ, പ്രാദേശിക ചരിത്രം, ശാസ്ത്ര കുറിപ്പുകൾ, പരിസ്ഥിതി രചനകൾ തുടങ്ങിയവയാണ് സമാഹരിച്ച് പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുക. ഈ വിഭാഗത്തിൽ ഇഷ്ടമുള്ളവ വിദ്യാലയത്തിന് തിരഞ്ഞെടുക്കാം. ഒരു പുസ്തകത്തിൽ ഒരു വിഭാഗം മാത്രമേ ഉൾപ്പെടുത്താൻ പാടുള്ളൂ. ഒരു വിദ്യാലയത്തിന് ഒന്നിൽ കൂടുതൽ വിഷയം തിരഞ്ഞെടുക്കാം. വിഷയം നിശ്ചിത ഫോമിൽ അറിയിക്കണം. വിദ്യാർഥികളിൽ നിന്നുമുള്ള രചനകൾ ഡിസംബർ 31ന് മുമ്പായി ശേഖരിച്ച് എഡിറ്റോറിയൽ അംഗങ്ങളെ ഏൽപിക്കണം.

ഹൈസ്‌കൂളുകളിലും ഹയർസെക്കൻഡറിയിലും ഒരുമിച്ചോ പ്രത്യേകമായോ പുസ്തകം തയ്യാറാക്കാം. 70 മുതൽ 100 വരെയുള്ള പേജുകളിൽ ഒതുങ്ങുന്ന പുസ്തകങ്ങളാണ് ഉദ്ദേശിക്കുന്നത്. വിദ്യാരംഗം കലാസാഹിത്യ വേദി സ്‌കൂളുകൾക്ക് ആവശ്യമായ നിർദ്ദേശങ്ങളും സഹായങ്ങളും നൽകും. ജില്ലാതല എഡിറ്റോറിയൽ അംഗങ്ങൾ പരിശോധിച്ച ശേഷമായിരിക്കും രചനകൾ പരിഗണിക്കുക. അവ സ്‌കൂൾ തല എഡിറ്റോറിയൽ ബോർഡും പരിശോധിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9539238383, 9747251000. അയക്കേണ്ട ഇമെയിൽ വിലാസം: booksmatter 2022@gmail.com