കേരഗ്രാമം പദ്ധതി: മാങ്ങാട്ടിടത്ത് 3000 കർഷകർക്ക് ആശ്വാസം

post

കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ കേരഗ്രാമം പദ്ധതി മാങ്ങാട്ടിടം പഞ്ചായത്തിൽ ഇതുവരെ ആശ്വാസമേകിയത് 3000ത്തോളം കേരകർഷകർക്ക്. നാളികേര ഉൽപാദനം ശാസ്ത്രീയമായി വർധിപ്പിക്കാൻ സർക്കാർ ആരംഭിച്ച പദ്ധതിയിൽ മാങ്ങാട്ടിടത്ത് ആറ് വാർഡുകളിലെ കർഷകരാണ് ഉൾപ്പെട്ടിട്ടുള്ളത്.

2021-2022 സാമ്പത്തിക വർഷം ആരംഭിച്ച പദ്ധതിയിലൂടെ ആദ്യ വർഷം പഞ്ചായത്തിന് 51 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്. ഇതിലൂടെ 1750 കർഷകരുടെ 26000 തെങ്ങുകൾക്ക് ജൈവ-രാസ വളങ്ങൾക്കായുള്ള സബ്‌സിഡി ലഭ്യമാക്കി. 91 തെങ്ങ് കയറ്റുയന്ത്രങ്ങളും 71 പമ്പ് സെറ്റും നൽകി. തെങ്ങുകയറ്റ യന്ത്രത്തിന് 2000 രൂപയാണ് സബ്‌സിഡി ലഭ്യമാക്കിയത്. ഒരാൾക്ക് പരമാവധി 10,000 രൂപ എന്ന നിലയിൽ പമ്പ് സെറ്റിന് 50 ശതമാനവും മണ്ണിര കമ്പോസ്റ്റിന് 10,000 രൂപയും സബ്‌സിഡി ലഭ്യമാക്കി.

രോഗം വന്നതും ഉൽപാദന ക്ഷമത കുറഞ്ഞതുമായ 1000 തെങ്ങുകൾ മുറിച്ചുമാറ്റി. മുറിച്ചുമാറ്റിയ ഓരോ തെങ്ങിനും 1000 രൂപ വീതം നൽകി. പകരം പുതിയ തെങ്ങുകൾ വെക്കാൻ തൈ ഒന്നിന് 50 രൂപ സബ്സിഡി അനുവദിച്ചു. 600 തെങ്ങിൻ തൈകളാണ് വിതരണം ചെയ്തത്. ഇടവിള കൃഷിക്കായി റംബൂട്ടാൻ, സപ്പോട്ട, മാവ്, നാരകം എന്നിവയും നൽകി.

2022-2023 സാമ്പത്തിക വർഷം 20 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്. ഇതിലൂടെ 26,000 തെങ്ങുകൾക്ക് വളത്തിനുള്ള ആനുകൂല്യം ലഭ്യമാക്കി. 1000 തെങ്ങുകൾ മുറിച്ചു മാറ്റുന്ന പ്രവർത്തനങ്ങൾ നടക്കുകയാണ്. ഇടവിള കൃഷിക്കായി നേന്ത്രവാഴ, മൈസൂർ വാഴക്കന്നുകൾ വിതരണത്തിനായി എത്തിയിട്ടുണ്ട്. ആറു വാർഡിൽ നിന്നുള്ള അംഗങ്ങൾ ഉൾപ്പെട്ട കേരസമിതിക്കാണ് പദ്ധതി പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതല. വർഷം 50 മുതൽ 60 വരെ തേങ്ങ ലഭിച്ചിരുന്ന തെങ്ങിൽ നിന്നും പദ്ധതി നടപ്പാക്കിയതോടെ 70 മുതൽ 80 വരെ തേങ്ങ ലഭിക്കുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി സി ഗംഗാധരൻ മാസ്റ്റർ പറഞ്ഞു.