അന്ധകാരത്തോടിന് ശാപമോക്ഷം; ശുചീകരണ പ്രവർത്തനങ്ങളുമായി നഗരസഭ

അന്ധകാരത്തോടിന്റെ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് വൈക്കം നഗരസഭ. നഗരസഭയുടെ പ്ലാൻ ഫണ്ടിൽ നിന്നും എട്ട് ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. നഗരസഭാധ്യക്ഷ രാധിക ശ്യാം ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. തോടിന്റെ 1500 മീറ്റർ ദൂരമാണ് ഹിറ്റാച്ചി ഉപയോഗിച്ച് ശുചീകരിക്കുന്നത്. വൈക്കം നഗരത്തിന്റെ ഹൃദയ ഭാഗത്ത് കൂടി ഒഴുകുന്ന അന്ധകാരത്തോടിന് ശാപമോക്ഷം ലഭിക്കുന്നതോടെ കാലങ്ങളായി വൈക്കം നിവാസികൾ നേരിടുന്ന ദുർഗന്ധത്തിനും പകർച്ച വ്യാധികൾക്കും പരിഹാരമാകും.
2019 -20 സാമ്പത്തിക വർഷത്തെ പദ്ധതിപ്രകാരം നടക്കേണ്ടിയിരുന്ന ശുചീകരണ പ്രവർത്തനം പലകാരണങ്ങളാലും മുടങ്ങി കിടക്കുകയായിരുന്നു. നഗരസഭയുടെ ആറ് വാർഡുകളിലൂടെ ഒഴുകുന്ന അന്ധകാരത്തോട് മാലിന്യങ്ങൾ കുമിഞ്ഞുകൂടി നീരൊഴുക്ക് തടസ്സപ്പെട്ട് ദുർഗന്ധം വമിക്കുകയും കൊതുക് മൂലമുള്ള പകർച്ചവ്യാധികൾ പെരുകുകയും ചെയ്ത് പ്രദേശവാസികൾക്ക് ദുരിതമായി മാറുകയും ചെയ്ത സാഹചര്യത്തിലാണ് നഗരസഭയുടെ അടിയന്തര നടപടി.