കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കാന്‍ 'കളിവീട്' പദ്ധതിയുമായി ജില്ലാ ആരോഗ്യ വിഭാഗം

post

ജില്ലയിലെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസം പകരാന്‍ ആരോഗ്യ വകുപ്പ് ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ കീഴില്‍ കളിവീട് പദ്ധതി ആരംഭിക്കുന്നു. കുട്ടികളുടെ മാനസിക ആരോഗ്യത്തിന് പ്രാധാന്യം നല്‍കി ഒരു മികച്ച തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പും ആരോഗ്യകേരളം മലപ്പുറവും സംയുക്തമായി ജില്ലാ മെന്റല്‍ ഹെല്‍ത്ത് യൂണിറ്റിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന പുതിയ പദ്ധതിയാണ് കളിവീട്.

സ്വന്തം കഴിവുകള്‍ തിരിച്ചറിയുവാനും ദൈനംദിനജീവിതത്തിലെ പ്രശ്‌നങ്ങളെ ധൈര്യത്തോടെ നേരിടുവാനും അതുവഴി ഫലപ്രദമായ ഒരു സാമൂഹികജീവിതം നയിക്കുവാനുമുള്ള കഴിവിനെയാണ് മാനസികാരോഗ്യം എന്നുപറയുന്നത്. ആഗോളതലത്തില്‍ എടുത്താല്‍ ഏകദേശം പകുതിയോളം മാനസിക രോഗങ്ങള്‍ ആരംഭിക്കുന്നത് 14 വയസിന് മുന്‍പാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഈ പ്രായത്തില്‍ കുഞ്ഞുങ്ങളില്‍ കാണുന്ന മാനസിക ബുദ്ധിമുട്ടുകള്‍ മനസിലാക്കി പരിഹാരം കണ്ടെത്താനും അവര്‍ക്ക് കൃത്യമായ മാര്‍ഗ നിര്‍ദേശം നല്‍കാനും കളിവീട് പദ്ധതിയിലൂടെ സാധിക്കും.

മാനസികാരോഗ്യ പ്രശ്‌നങ്ങളെ കുറിച്ചുള്ള അജ്ഞതയും ചികിത്സാ രീതികളെ കുറിച്ചുളള തെറ്റിധാരണകളും കുഞ്ഞുങ്ങള്‍ക്കും കൗമാരക്കാര്‍ക്കും ആവശ്യമായ ചികിത്സാ സഹായം ലഭ്യമാക്കുന്നതിന് വലിയ തടസം സൃഷ്ടിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ കളിവീട് പദ്ധതി കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. 'കളിവീട് ' ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം. കെ റഫീഖ ഡിഎംഒ ഡോ. ആര്‍ രേണുകയക്ക് നല്‍കി പ്രകാശനം ചെയ്തു.

കളിവീട് ലക്ഷ്യങ്ങള്‍

കുട്ടികളിലെ പെരുമാറ്റത്തെ രൂപവല്‍ക്കരിക്കുകയും വ്യക്തിത്വത്തിന് അടിത്തറ പാകുകയും ചെയ്യുന്ന ജന്മസിദ്ധമായ ചില ഘടകങ്ങളുണ്ട്. ഈ ഘടങ്ങളെ നല്ലതെന്നോ ചീത്തതെന്നോ വേര്‍ത്തിരിക്കാനുളള കഴിവ് കുട്ടികളിലുണ്ടാക്കി അവരെ നല്ല വ്യക്തിത്വത്തിനുടമയാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഏറെ വൈകാരികവും സംയമനവും ശ്രദ്ധയും പാലിക്കേണ്ട കാലഘട്ടമാണ് കുഞ്ഞുങ്ങളുടെ വളര്‍ച്ചാ കാലഘട്ടം. ഈ കാലഘട്ടത്തിന് മികച്ച കരുതല്‍ നല്‍കുക എന്നതാണ് ഈ പ്രോജക്ടിലൂടെ ലക്ഷ്യമാക്കുന്നത്.

കൊച്ചു കുട്ടികളില്‍ കാണപ്പെടുന്ന ബന്ധങ്ങളിലെ വ്യതിയാനങ്ങള്‍ അമിതമായ പിടിവാശി, സ്വഭാവത്തിലെ വ്യതിയാനങ്ങള്‍, സ്വയം മുറിപ്പെടുത്തുന്നതിനുള്ള പ്രവണതകള്‍ മറ്റ് കുഞ്ഞുങ്ങളുമായും മുതിര്‍ന്നവരുമായും ഇടപെടുന്നതിലെ വിമുഖതകള്‍, സംസാരത്തിലും ആശയവിനിമയത്തിലുമുള്ള അപാകതകള്‍, അടങ്ങിയിരിക്കുന്ന പ്രകൃതം, ശ്രദ്ധയില്ലായ്മ, ഉറക്കസംബന്ധമായ പ്രശ്‌നങ്ങള്‍, മുതിര്‍ന്നവരുടെ ലോകം എന്ന ഭീതിയോടെ നോക്കിക്കാണുന്നു, കുട്ടികളിലെ അധികരിച്ചുവരുന്ന സോഷ്യല്‍ മീഡിയ ഇലക്ട്രോണിക് ഡിവൈസിന്റെ അമിത ഉപയോഗം അതുപോലെ മറ്റു മാനസിക പ്രശ്‌നങ്ങള്‍ (ഓട്ടിസം, ഉന്മാദ വിഷാദ രോഗങ്ങള്‍, ബുദ്ധിമാന്ദ്യം, വിഷാദം. ചിത്തഭ്രമം, പഠനവൈകല്യങ്ങള്‍, എഡിഎച്ച്ഡി, ) ഇവയെല്ലാം ആദ്യ ദശയില്‍ തന്നെ കണ്ടെത്തുക അതിനാവശ്യമായ കൗണ്‍സലിങ് തെറാപ്പി, മരുന്നു ചികിത്സ എന്നിവ ലഭ്യമാക്കുക.

കളിവീടിന്റെ പ്രവര്‍ത്തനങ്ങള്‍

രോഗാവസ്ഥ ആദ്യമേ മനസിലാക്കി ചികിത്സിക്കുകയാണ് ചെയ്യുന്നത്. മരുന്ന്, വിദ്യാഭ്യാസം, കുടുംബം, മനസ് എന്നീ ഘടകങ്ങളെയെല്ലാം കുട്ടിച്ചേര്‍ത്തുള്ള ഒരു സമഗ്ര ചികിത്സാരീതിയാണ് ഇതിന് തയാറാക്കിയിരിക്കുന്നത്. ഇക്കാരണത്താല്‍ അത്തരം ചികിത്സകള്‍ ഒരു വിദഗ്ദ്ധ സംഘത്തിന്റെ നിയന്ത്രണത്തിലായിരിക്കണം നടക്കേണ്ടത്. മരുന്നു ചികിത്സയെക്കുറിച്ചുള്ള വിവരങ്ങള്‍, രക്ഷിതാക്കള്‍ക്കും മറ്റു കുടുംബാംഗങ്ങള്‍ക്കുമുള്ള മനഃശാസ്ത്രപരമായ നിര്‍ദേശങ്ങള്‍, സ്‌കൂള്‍ അധികൃതരുമായുള്ള ചര്‍ച്ചകള്‍, പഠനകാര്യങ്ങളിലുള്ള സഹായം, വ്യക്തിഗത ഉപദേശങ്ങള്‍ എന്നിവയുള്‍പ്പെടുന്ന ഒരു വലിയ പദ്ധതിയാണ് ഇത്. എന്‍എച്ച്എം ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിന്റെ ഭാഗമായി ചൈല്‍ഡ് സൈക്കാട്രി വിഭാഗത്തില്‍ വൈദഗ്ധ്യം നേടിയ ഒരു സൈക്കാട്രിസ്റ്റിന്റെ സേവനം ഈ പ്രൊജക്ടിനായി ലഭ്യമാക്കിയിട്ടുണ്ട്.

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍, കൗണ്‍സിലര്‍ എന്നിവരുടെ സേവനവും ലഭ്യമാകുന്നു. ഭിന്ന ശേഷിക്കാരുടെ ക്ഷേമത്തിനും സംരക്ഷണത്തിനും ആവിഷ്‌കരിച്ച പദ്ധതിയായ അനുയാത്ര പദ്ധതിയില്‍ വരുന്ന കുട്ടികളുമായി ബന്ധപ്പെട്ട മാനസിക പ്രശ്‌നങ്ങള്‍ക്ക് ആവശ്യമായ കരുതല്‍ നല്‍കുന്നതിന് അനുയാത്ര ടീം അത്തരം കുട്ടികളെ കളിവീട് ചൈല്‍ഡ് സൈക്കാട്രി ക്ലിനിക്കിലേക്ക് റഫര്‍ ചെയ്യുകയും തുടര്‍ ചികിത്സ ലഭ്യമാക്കുകയും ചെയ്യുന്നു. ആശമാര്‍, അങ്കണവാടി വര്‍ക്കേഴ്‌സ്, കുടുംബശ്രീ, വിദ്യാഭ്യാസവകുപ്പ് ഐസിഡിഎസ്, വുമണ്‍ ആന്‍ഡ് ചൈല്‍ഡ്, സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ തുടങ്ങിയവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും കൂടുതല്‍ ആളുകളിലേക്ക് ഈ സേവനം എത്തിക്കുകയും ചെയ്യുന്നു. പദ്ധതിയുടെ പ്രവര്‍ത്തനത്തിനാവശ്യമായ മെഡിസിന്‍ ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമില്‍ നിന്നാണ് നല്‍കുന്നത്.