ആര്‍ദ്രം രണ്ടാം ഘട്ടം; പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും

post

ആരോഗ്യ മേഖലയ്ക്ക് കുതിപ്പേകുന്ന നവകേരളം കര്‍മ്മ പദ്ധതിയുടെ ആര്‍ദ്രം മിഷന്‍ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഊര്‍ജിതമാക്കും. എ.ഡി.എം എന്‍.ഐ ഷാജുവിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല യോഗത്തിലാണ് തീരുമാനം. വാര്‍ഷിക ആരോഗ്യ പരിശോധന, ജില്ലാതല ക്യാന്‍സര്‍ പരിരക്ഷ, വയോജന സാന്ത്വന പരിചരണ പരിപാടി, ആര്‍ദ്രം മിഷന്‍ ഒന്നാംഘട്ട പദ്ധതികളുടെ പൂര്‍ത്തീകരണം, രോഗ നിര്‍മാര്‍ജനം, 'എന്റെ ആരോഗ്യം എന്റെ ഉത്തരവാദിത്വം' ക്യാമ്പയിന്‍, ഹബ്ബ് ആന്റ് സ്‌പോക്ക് മോഡല്‍ ലാബ് നെറ്റ്‌വര്‍ക്കിംഗ്, ഐസൊലേഷന്‍, ആരോഗ്യമേഖലയിലേ ഗവേഷണങ്ങള്‍, ഏകാരോഗ്യം തുടങ്ങിയവ രണ്ടാം ഘട്ടത്തില്‍ ഊര്‍ജിതമാക്കും.

ഇതിന്റെ ഭാഗമായി ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായും ജനസൗഹൃദ ആശുപത്രികളായും ആരോഗ്യ കേന്ദ്ര സബ് സെന്ററുകള്‍ എല്ലാം ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ആന്റ് സെന്ററുകളായും നവീകരിക്കും. ജീവിതശൈലി രോഗങ്ങള്‍ക്കെതിരെ ശൈലി ആപ്പ് വഴി ആശ പ്രവര്‍ത്തകര്‍ വീടുകള്‍ തോറും 30 വയസ്സിന് മുകളിലുള്ളവരെ സര്‍വ്വേ നടത്തും.

പൊഴുതന, നെന്മേനി, വെള്ളമുണ്ട ഗ്രാമപഞ്ചായത്തുകള്‍ ശൈലി അപ്പ് സര്‍വ്വേയുടെ ആദ്യഘട്ടം സര്‍വ്വേ പൂര്‍ത്തിയാക്കി. ബാക്കിയുള്ള പഞ്ചായത്തുകൾ 70 ശതമാനം സര്‍വ്വേ പൂര്‍ത്തിയാക്കിയതായി അധികൃതർ അറിയിച്ചു.

രോഗനിര്‍ണയത്തിനായി ക്യാന്‍സര്‍ സ്‌ക്രീനിങ് ക്ലിനിക്കുകള്‍ ആരംഭിച്ചു. കുടുംബാരോഗ്യ കേന്ദ്രം, സാമൂഹിക ആരോഗ്യ കേന്ദ്രം എനിവിടങ്ങളില്‍ ഇല്ലാത ലാബ് ടെസ്റ്റുകള്‍ സാമ്പിള്‍ ശേഖരിച്ച് ഹബ്ബ് ലാബിലേക്ക് അയച്ച് റിസള്‍ട്ട് പോര്‍ട്ടല്‍ വഴി ലഭിക്കുന്ന സംവിധാനവും രണ്ടാംഘട്ടത്തിലൂടെ നടപ്പിലാക്കാന്‍ തീരുമാനിച്ചു. രണ്ടാം ഘട്ടത്തിൽ ഏകരോഗ്യ പദ്ധതിക്ക് കൂടുതല്‍ പ്രാധാന്യം നൽകും. സാധാരണക്കാര്‍ക്ക് മെച്ചപ്പെട്ട ചികിത്സ വാതില്‍ പടിയില്‍ എത്തിക്കുകയാണ് ആര്‍ദ്രം പദ്ധതിയുടെ ലക്ഷ്യം.