സോഷ്യല്‍ മീഡിയ വഴി വന്ന പരാതികള്‍ക്ക് സോഷ്യല്‍ മീഡിയ വഴി തന്നെ മറുപടി

post

ജില്ലയിലെ പൊതുമരാമത്തു പ്രവൃത്തികളുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ വഴി ഉയര്‍ന്ന പരാതികള്‍ക്ക് പരിഹാരം ഉറപ്പാക്കി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഇടപെടല്‍. ഓരോ പരാതിയും പരിശോധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി മന്ത്രി ചര്‍ച്ച ചെയ്തു. അതിന് ശേഷം മന്ത്രിയും ജില്ലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പരിഹാര മാര്‍ഗങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രഖ്യാപിക്കുകയാണ് ചെയ്തത്.

മലപ്പുറത്ത് വരും മുന്‍പ് മന്ത്രി, 'മലപ്പുറം ജില്ലയിലേക്ക്' എന്ന് സോഷ്യല്‍ മീഡിയ വഴി അറിയിച്ചിരുന്നു. ആ പോസ്റ്റിന് താഴെ ജില്ലയുമായി ബന്ധപ്പെട്ട വിവിധ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ജനങ്ങള്‍ രേഖപ്പെടുത്തി. മന്ത്രി ഓഫീസില്‍ നിന്നും ഫേസ്ബുക്ക് കമന്റ് ബോക്‌സില്‍ വന്ന എല്ലാ നിര്‍ദ്ദേശങ്ങളും ശേഖരിച്ച് മലപ്പുറം ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്തു. തുടര്‍ന്ന് മന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ഉയര്‍ന്ന പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് ഓരോ പരാതിയും പരിശോധിച്ച് നടപടികള്‍ തീരുമാനിക്കുകയായിരുന്നു.

ഓരോ പരാതികളിലും സ്വീകരിക്കുന്ന പരിഹാര നടപടികള്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. വേഗത്തില്‍ പരിഹാരം കാണാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ മന്ത്രി നല്‍കി. ഓരോ പ്രവൃത്തിയും പൂര്‍ത്തീകരിക്കാനാവശ്യമായ സമയക്രമം നിശ്ചയിക്കുകയും ഓരോ ഉദ്യോഗസ്ഥര്‍ക്കും അതിന്റെ ചുമതല നിശ്ചയിക്കുകയും ചെയ്തു. മന്ത്രി പി എ മുഹമ്മദ് റിയാസും ഉദ്യോഗസ്ഥരും ഫേസ്ബുക്ക് ലൈവിലെത്തി വിശദീകരിച്ചു. ഓരോ വിങുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കും അതാത് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.