നായർതോട് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

പാലത്തിനും അപ്രോച്ച് റോഡിനുമായി ചെലവഴിക്കുന്നത് 52.2 കോടി
പുറത്തൂർ പഞ്ചായത്തിലെ കാവിലക്കാടിനെയും പടിഞ്ഞാറേക്കര ടിപ്പു സുൽത്താൻ റോഡിനെയും ബന്ധിപ്പിക്കുന്ന നായർതോട് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. വിദേശ രാജ്യങ്ങളെ മാതൃകയാക്കി യാത്രാ സൗകര്യങ്ങൾക്കൊപ്പം വിനോദ സഞ്ചാര കേന്ദ്രങ്ങൾ കൂടിയായി മാറിയിരിക്കുകയാണ് കേരളത്തിലെ പാലങ്ങൾ. ഈ പ്രവണത മനസ്സിലാക്കി സംസ്ഥാനത്തെ പ്രധാന പാലങ്ങളെ ടൂറിസം കേന്ദ്രങ്ങളാക്കുന്ന നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഇതിനായി പ്രധാന പാലങ്ങൾ ജനകീയ പങ്കാളിത്തത്തോടെ അലങ്കരിക്കും. പൊതുമരാമത്ത് വിശ്രമ കേന്ദ്രങ്ങൾക്ക് ജനങ്ങൾ നൽകിയ പിന്തുണ ഈ പുതിയ ആശയത്തിനും ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
പടിഞ്ഞാറേക്കര നായർതോട് പരിസരത്ത് നടന്ന പരിപാടിയിൽ ഡോ. കെ.ടി ജലീൽ എം.എൽ.എ അധ്യക്ഷനായി. പുറത്തൂർ പഞ്ചായത്തിൻ്റെ ഇരുകരകളേയും ബന്ധിപ്പിക്കുന്ന നായർതോട് പാലം നിർമാണം ആരംഭിക്കുന്നതിലൂടെ പ്രദേശത്തുകാരുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനാണ് വിരാമമാകുന്നതെന്ന് എം.എൽ.എ പറഞ്ഞു. അഴിമുഖത്തോട് ചേർന്ന പ്രദേശമായതിനാൽ കേന്ദ്ര ഇൻ ലാൻഡ് നാവിഗേഷൻ അനുമതി ലഭ്യമാകുന്നതുൾപ്പടെ തടസങ്ങളാണ് പദ്ധതി വൈകാനിടയാക്കിയത്. പാലത്തിൻ്റെ സമീപന റോഡിനായുള്ള സ്ഥലമേറ്റെടുപ്പുൾപ്പടെ മുഴുവൻ പ്രതിബന്ധങ്ങളും നീക്കിയതായും രണ്ട് വർഷത്തിനകം പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമെന്നും എം.എൽ.എ പറഞ്ഞു.
മലപ്പുറം ജില്ലയിലെ തവനൂർ നിയോജക മണ്ഡലത്തിൽ തിരൂർ- പൊന്നാനി പുഴയ്ക്ക് കുറുകെയാണ് നായർതോട് പാലം നിർമിക്കുന്നത്. 46.89 കോടി രൂപ ചെലവിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പാലം നിർമിക്കുന്നത്. ഇതിന് പുറമെ അഞ്ച് കോടി രൂപ സമീപന റോഡിന്റെ നിർമ്മാണത്തിനും സ്ഥലമേറ്റെടുപ്പിനും അനുവദിച്ചിട്ടുണ്ട്.
432 മീറ്റർ നീളത്തിൽ നിർമിക്കുന്ന നായർതോട് പാലത്തിന് 20 മീറ്ററിന്റെ എട്ട് സ്പാനുകളും 36.20 മീറ്ററിന്റെ ആറ് സ്പാനുകളും നടുവിലായി 55 മീറ്ററിന്റെ ഒരു ബോസിങ് ഗർഡർ സ്പാനുമാണ് ഉള്ളത്. കാവിലക്കാട് ഭാഗത്ത് 170 മീറ്ററും പടിഞ്ഞാറേക്കര ഭാഗത്ത് 160 മീറ്ററും സമീപന റോഡുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. 7.50 മീറ്റർ വീതിയിൽ കാരിയേജ് വേയും ഇരുവശത്തും 1.50 മീറ്റർ വീതിയിൽ കൈവരിയോടു കൂടിയ നടപ്പാതയും ഉൾപ്പെടെ 11 മീറ്ററാണ് പാലത്തിന്റെ വീതി.