ആദ്യ ജനസമക്ഷം അദാലത്ത് നവം.10ന്

താലൂക്ക് തല പരാതിപരിഹാര അദാലത്ത് 'ജനസമക്ഷം 2022'നു നവം.10ന് കുന്നംകുളത്ത് തുടക്കമാകും. രാവിലെ 10.30 മുതൽ ഒരുമണിവരെ കുന്നംകുളം ബഥനി സെന്റ് ജോൺസ് ഓഡിറ്റോറിയത്തിലാണ് അദാലത്ത്.
എല്ലാ ആഴ്ചയിലും ഒരുദിവസം താലൂക്കുതലത്തിൽ അദാലത്ത് നടത്തുന്നതിന് ജില്ലാകളക്ടർമാരുടെ യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിൽ എല്ലാ വ്യാഴാഴ്ചയും അദാലത്തുകൾ നടത്തുന്നതിന് തീരുമാനിച്ചത്. ജില്ലയിലെ ഏഴ് താലൂക്കുകളിലും ഒരുതവണ അദാലത്ത് നടത്തികഴിഞ്ഞാൽ വീണ്ടും പഴയക്രമത്തിൽ തന്നെ താലൂക്കുകളിൽ അദാലത്ത് നടത്തും. ഓരോ താലൂക്കിലും ആദ്യത്തെ അദാലത്തിൽ ലഭിച്ച അപേക്ഷകൾ രണ്ടാമത്തെ അദാലത്തിനു മുമ്പായി നിർബന്ധമായും തീർപ്പാക്കി അപേക്ഷകനു മറുപടി/റിപ്പോർട്ട് നൽകണം. ഈ റിപ്പോർട്ട് അടുത്ത അദാലത്തിൽ ഉദ്യോഗസ്ഥർ ഹാജരാക്കണം.
പൊതുജനങ്ങൾക്ക് റവന്യൂ, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം, സിവിൽ സപ്ലൈസ്, ആരോഗ്യം , സാമൂഹ്യനീതി, വനിത ശിശുവികസനം, പൊതുമരാമത്ത് വകുപ്പ് (റോഡ്സ് വിഭാഗം,) ലൈഫ് മിഷൻ എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട അപേക്ഷകൾ അദാലത്തിൽ ജില്ലാകലക്ടർ മുമ്പാകെ സമർപ്പിക്കാം. ഭൂമിയുടെ തരംമാറ്റുന്നതിനുള്ള അപേക്ഷകളും റേഷൻ കാർഡ് ബിപിഎൽ ആക്കുന്നതിനുള്ള അപേക്ഷകളും ഓൺലൈനായി മാത്രം സ്വീകരിക്കുന്നതിനാൽ അദാലത്തിൽ സ്വീകരിക്കില്ല.
ജനസമക്ഷം 2022 താലൂക്കുതല പരാതിപരിഹാര അദാലത്തിൽ ലഭിക്കുന്ന അപേക്ഷകൾക്ക് പ്രഥമപരിഗണന നൽകണമെന്നും സത്വരനടപടി സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.