'അവസർ' മുതലാക്കി കുടുംബശ്രീ: കരിപ്പൂർ വിമാനത്താവളത്തിൽ സിഗ്നേച്ചർ സ്റ്റോർ ഒരുങ്ങുന്നു

ഉദ്ഘാടനം മന്ത്രി എം.ബി രാജേഷ് നവംബർ 10ന് ഉദ്ഘാടനം ചെയ്യും
അന്താരാഷ്ട്ര, ആഭ്യന്തര യാത്രികരുടെ ഇടയിൽ സ്ഥാനം ഉറപ്പിക്കാൻ ഒരുങ്ങുകയാണ് കുടുംബശ്രീ. കേന്ദ്ര സർക്കാറിന്റെ 'അവസർ' പദ്ധതിയിലൂടെ സംസ്ഥാനത്ത് ആദ്യമായി കരിപ്പൂർ വിമാനത്താവളത്തിൽ കുടുംബശ്രീക്ക് ഉത്പന്ന വിപണനത്തിന് അവസരം ലഭിക്കുന്നു. സ്വാശ്രയസംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ ആരംഭിച്ച 'അവസർ' പദ്ധതിക്ക് കീഴിലാണ് കരിപ്പൂർ വിമാനത്താവളത്തിൽ കുടുംബശ്രീ സ്റ്റാൾ ആരംഭിക്കുന്നത്.
വിമാനത്താവള അതോറിറ്റിക്ക് കീഴിലെ വിമാനത്താവളങ്ങളിലാണ് സ്വാശ്രയ സംഘങ്ങൾക്ക് ഇത്തരത്തിൽ ഉത്പന്ന വിതരണത്തിനും പ്രദർശനത്തിനും അവസരം നൽകുന്നത്. ഇതുപ്രകാരം സംസ്ഥാനത്ത് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിനെ മാത്രമാണ് അവസർ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അന്താരാഷ്ട്ര പുറപ്പെടൽ ഹാളിൽ 80 ചതുരശ്ര അടിയാണ് കുടുംബശ്രീയുടെ സിഗ്നേചർ സ്റ്റോറിനായി അനുവദിച്ചിരിക്കുന്നത്.
ജില്ലയിലെയും സംസ്ഥാനത്തെ മറ്റു പ്രദേശങ്ങളിലേയും കുടുംബശ്രീ യൂണിറ്റുകൾ ഉത്പാദിപ്പിക്കുന്ന മികച്ച ഉത്പന്നങ്ങളാണ് സിഗ്‌നേച്ചർ സ്റ്റോറിൽ ലഭ്യമാവുക. ആദ്യ ഘട്ടത്തിൽ വിവിധ ഭക്ഷ്യ ഉത്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, വസ്ത്രങ്ങൾ തുടങ്ങിയവയാണ് സ്റ്റോറിൽ ലഭിക്കുക. പ്രവർത്തനങ്ങൾ ആരംഭിച്ച് 25 വർഷങ്ങൾ പൂർത്തിയാക്കുന്ന കാലയളവിൽ പങ്കാളിത്താധിഷ്ഠിത സാമൂഹ്യ സാമ്പത്തിക വികസനത്തിനും സ്ത്രീ ശക്തീകരണത്തിനും ലോക മാതൃകയായ കുടുംബശ്രീയുടെ പുതിയൊരു കയ്യൊപ്പുകൂടെ പതിക്കുകയാണ് കരിപ്പൂരിൽ.
നൂതനവും അസൂയാവഹവുമായ മറ്റൊരു കാൽവെയ്പ്പാണ് കുടുംബശ്രീ സിഗനേച്ചർ സ്റ്റോറിലൂടെ നടപ്പാക്കാൻ പോവുന്നത്. ലോകയാത്രികരുടെ ശ്രദ്ധ ലഭിക്കുന്നതോടൊപ്പം ഉത്പന്നങ്ങളുടെ തനിമയും പരിശുദ്ധിയും നേരിട്ട് മനസിലാക്കി വിദേശ സഞ്ചാരികളിലൂടെ രാജ്യത്തിന്റെ ബ്രാൻഡ് ആവാൻ സാധിക്കുന്ന അസുലഭ അവസരമാണ് കുടുംബശ്രീക്ക് ഇവിടെ ലഭിക്കുന്നത്. ഇതോടൊപ്പം അന്താരാഷ്ട്ര തലത്തിൽ സംരംഭകർക്ക് കൂടുതൽ അവസരവും തൊഴിലും ഇതു വഴി ലഭിക്കും.
സ്റ്റോറിന്റെ ഉദ്ഘാടനം നവംബർ 10 ന് വൈകീട്ട് 3.45 ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിക്കും.