യുനെസ്കോ പഠന നഗരമായി തൃശൂർ

കേരളത്തെ ഒരു വിജ്ഞാന സമൂഹമാക്കി വളർത്തും: മന്ത്രി എം ബി രാജേഷ്
പൊതു വിദ്യാഭ്യാസത്തിനൊപ്പം തന്നെ ഉന്നത വിദ്യാഭ്യാസ മേഖലയിലും മികവ് നേടാനാകണമെന്നും അതിനുള്ള ഇടപെടലുകളാണ് സർക്കാർ നടത്തുന്നതെന്നും തദ്ദേശ സ്വയംഭരണ/എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. കേരളത്തെ ഒരു വിജ്ഞാന സമൂഹമാക്കി വളർത്തുന്നതിനുള്ള ഭൗതിക സാഹചര്യം ശക്തിപ്പെടുത്തുകയാണ് സർക്കാർ എന്നും മന്ത്രി പറഞ്ഞു. യുനെസ്കോയുടെ പഠന നഗര പ്രഖ്യാപനവും തൃശൂർ കോർപ്പറേഷന്റെ ലേണിംഗ് സിറ്റി അംബാസിഡർമാരെ പ്രഖ്യാപിക്കലും നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
ഉന്നത വിദ്യാഭ്യാസം നേടിയതുകൊണ്ട് മാത്രം തൊഴിലിന് പ്രാപ്തരാകണമെന്നില്ല. അതിന് അവരുടെ വൈദഗ്ധ്യത്തെ പരിപോഷിപ്പിക്കേണ്ടതുണ്ട്. നൈപുണ്യ വികസനത്തിന് വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നതെന്നും മന്ത്രി പറഞ്ഞു. പ്രായഭേദമില്ലാതെ എല്ലാവർക്കും പഠന സാധ്യതകൾ തുറന്നു നൽകുക എന്ന സർക്കാരിന്റെ വലിയ ലക്ഷ്യത്തിന് പിന്തുണ നൽകുന്ന നേട്ടമാണ് ജില്ല കൈവരിച്ചിരിക്കുന്നത്. നഗരം മുഴുവനായും ഒരു പാഠശാലയാക്കി മാറ്റിയാൽ അതുവഴി നഗര വികാസത്തിനുള്ള പുത്തൻ സാധ്യതകൾ തുറക്കപ്പെടുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കലാപഠനത്തിനും വൈവിധ്യപൂർണമായ വിദ്യാഭ്യാസത്തിനുമായുള്ള മാതൃകകൾ സ്വന്തമായുള്ള ജില്ലയാണ് തൃശൂർ എന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയിലുണ്ടായ വിപ്ലവകരമായ മാറ്റങ്ങൾ ഉന്നത വിദ്യാഭ്യാസ മേഖലയിലേയ്ക്ക് വ്യാപിപ്പിക്കാനാണ് സർക്കാരിന്റെ ശ്രമം. എക്സ്പീരിയൻസ് ലേണിംഗിന് കൂടുതൽ അവസരമൊരുക്കാനാണ് ശ്രമിക്കുന്നത്. ഇതിന് പുറമെ കൃഷി, വ്യവസായം എന്നീ മേഖലകളിൽ പുതിയ സാധ്യതകൾ കണ്ടെത്താൻ വിദ്യാർത്ഥികൾക്ക് സാധിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
മുൻ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്, ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ഡോ. വി കെ രാമചന്ദ്രൻ, ആസൂത്രണ ബോർഡ് അംഗം പ്രൊഫ.ഡോ.ജിജു പി അലക്സ്, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദൻ, റിസർച്ച് ഡയറക്ടർ (അമല കാൻസർ സെന്റർ) വി രാമൻകുട്ടി, ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് അഡീഷണൽ ഡയറക്ടർ ജനറൽ സതീഷ് നമ്പൂതിരിപാട്, വിവിധ യൂണിവേഴ്സിറ്റി പ്രൊഫസർമാരായ ഡോ.വിനയ ചന്ദ്രൻ, ഡോ. പ്രദീപ് തളപ്പിൽ, പ്രൊഫ.ഡോ. അജിത് കുമാർ പാർളിക്കാട്, പ്രൊഫ. ഡോ. പുളിക്കൽ അജയൻ, പ്രൊഫ. ഡോ.ബാബു ജെ ആലപ്പാട്ട് തുടങ്ങി 11 പേരാണ് ലേണിംഗ് സിറ്റി അംബാസിഡർമാർ.
നഗരത്തെ വിജ്ഞാനത്തിൻറെയും അറിവിൻറെയും വിവിധ മേഖലകളിലെ പഠന ഗവേഷണങ്ങളുടേയും ലോകോത്തര നിലവാരത്തിലേയ്ക്ക് ഉയർത്തുന്നതിന് ആവശ്യമായ കർമ്മപദ്ധതികൾ പഠന നഗരം പ്രവർത്തനത്തിന്റെ ഭാഗമായി ആവിഷ്കരിക്കും. കോർപ്പറേഷൻറെ നേതൃത്വത്തിൽ കില, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അർബൻ അഫയേഴ്സ്, ഗവ.എൻജിനീയറിംഗ് കോളേജ് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് കർമ്മ പദ്ധതി ആസൂത്രണം ചെയ്യുന്നത്.
തൃശൂർ കോർപ്പറേഷന് പുറമെ നിലമ്പൂർ മുനിസിപ്പാലിറ്റി, വാറങ്കൽ കോർപ്പറേഷൻ എന്നിവയെയാണ് ഐക്യരാഷ്ട്ര സഭയ്ക്ക് കീഴിലുള്ള യുനെസ്കോ ലേണിംഗ് സിറ്റിയായി തെരഞ്ഞെടുത്തിരിക്കുന്നത്. 237 അങ്കണവാടികളുടെയും 112 സ്കൂളുകളുടെയും 29 കോളേജുകളുടെയും 49 ആശുപത്രികളുടെയും 47 ലൈബ്രറികളുടെയും ആരോഗ്യ, അഗ്രികൾച്ചർ, വെറ്ററിനറി തുടങ്ങിയ യൂണിവേഴ്സിറ്റികളുടെയും കെ.എഫ്.ആർ.എ., ജോൺ മത്തായി സെൻറർ, സ്കൂൾ ഓഫ് ഡ്രാമ തുടങ്ങിയ പഠന സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചാണ് പഠന നഗരം പദ്ധതി വിപുലീകരിക്കുന്നത്.