വെള്ളാങ്ങല്ലൂർ ബ്ലോക്കിൽ കഥോത്സവം പദ്ധതിക്ക് തുടക്കം

post

സർഗാത്മകതയെ ലഹരിയാക്കി മുന്നോട്ട് കുതിക്കണം: മന്ത്രി ആർ ബിന്ദു

ലഹരി ഉപഭോഗത്തിനെതിരെ സർഗാത്മകതയെ ലഹരിയായിക്കണ്ട് മുന്നേറാൻ നമുക്ക് കഴിയണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. എല്ലാവരും കൃഷിയിലേക്ക് വായനയിലേക്ക്, കഥയിലേക്ക് എന്ന സന്ദേശമുയർത്തി വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന 'കഥോത്സവം' പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 40 വർഷം മുൻപ് സ്റ്റാം ക്ലാസിൽ പഠിക്കുമ്പോൾ എഴുതിയ കഥ വായിച്ചുകൊണ്ടാണ് മന്ത്രി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചത്.

തിന്മയുടെ പാതയിലൂടെ പോകാനുള്ള ഇന്നത്തെ കാലത്തെ പ്രവണതകളെ നന്മയുടെ പാതയിലേക്ക് തിരിച്ചു കൊണ്ടുവരാൻ അനിവാര്യമായ ഒന്നാണ് വായനയും സാഹിത്യവുമൊക്കെയെന്ന് മന്ത്രി പറഞ്ഞു. ആ നിലയ്ക്ക് ഒരു ബ്ലോക്ക്‌ പഞ്ചായത്ത് ഇത്തരമൊരു പദ്ധതി രൂപീകരണത്തിന് നേതൃത്വം കൊടുക്കുന്നുവെന്നത് അത്യധികം സന്തോഷകരവും അഭിമാനകരവുമായിട്ടുള്ള കാര്യമാണ്. കഥാരചനയുമായി ബന്ധപ്പെട്ട ശില്പശാല ഒരു ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്നു എന്നതും എടുത്തു പറയേണ്ടതാണ്. പരിപാടിയോടനുബന്ധിച്ച് ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ രമാ രാഘവൻ അവതരിപ്പിച്ച മക്കൾക്കായ് എന്ന ഏകപാത്ര നാടകം കൂടുതൽ സ്ഥലങ്ങളിൽ അവതരിപ്പിക്കാൻ അവസരം നൽകുമെന്നും മന്ത്രി പറഞ്ഞു.

കഥോത്സവം ശില്പശാലയും ബ്ലോക്കിന് കീഴിലെ 21 അംഗീകൃത വായനശാലകളിലേക്കുള്ള പുസ്തക വിതരണവും ചടങ്ങിൽ നടന്നു. പ്രശസ്ത ചെറുകഥാകൃത്തും പത്രപ്രവർത്തകനുമായ എൻ രാജൻ ശില്പശാല നയിച്ചു. കഥാകൃത്ത് യു കെ സുരേഷ് കുമാർ മോഡറേറ്ററായിരുന്നു.

കഥോൽസവം എന്ന പേരിൽ നടത്തുന്ന പരിപാടിയിലൂടെ കഥ പുസ്തകങ്ങളാണ് വിതരണം ചെയ്യുന്നത്. പോയ വർഷം ലൈബ്രറി കൗൺസിലിന്റെ ഗ്രാന്റിന് അർഹത നേടിയ ബ്ലോക്കതിർത്തിയിലെ വായനശാലകൾക്കാണ് എഴുപതോളം കഥാ പുസ്തകങ്ങളടങ്ങിയ കഥാസഞ്ചയം പദ്ധതി വഴി നൽകുന്നത്. അവ അംഗങ്ങൾക്കിടയിൽ വിതരണം ചെയ്ത് മാർച്ച് തീരുന്നതിന് മുമ്പ് 10 വീട്ടുമുറ്റ കഥാചർച്ചകൾ ഓരോ വായനശാലയും സംഘടിപ്പിക്കണം. തുടർന്ന് കഥാവായനയുടെ വിപുലമായ ഒരന്തരീക്ഷം നാട്ടിലെങ്ങും തളിരിട്ട് വളരണം. ഇതാണ് 'കഥോത്സവം' വിഭാവനം ചെയ്യുന്നത്.