കാർഷികമേഖലയിൽ യുവപ്രൊഫഷണലുകൾക്ക് സമഗ്ര കാർഷിക വികസനപദ്ധതി

കാർഷികമേഖലയിൽ യുവപ്രൊഫഷണലുകൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിന് സ്റ്റാർട്ടപ്പുകൾ ആരംഭിക്കാൻ സമഗ്ര കാർഷിക വികസനപദ്ധതിയിലൂടെ (സി.എ.ഡി.പി) സഹകരണ വകുപ്പ് അവസരമൊരുക്കുന്നു. അഞ്ചു വർഷത്തിനകം ഘട്ടം ഘട്ടമായി 14 ജില്ലകളിലുമായി പദ്ധതി നടപ്പിലാക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. കാർഷിക പശ്ചാത്തലമുള്ള, കാർഷികോത്പ്പാദനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഏഴു ജില്ലകളിലാണ് പരീക്ഷണ അടിസ്ഥാനത്തിൽ പദ്ധതി ആദ്യം നടപ്പിലാക്കുക. ജില്ലകളെ തിരഞ്ഞെടുക്കുക ആസൂത്രണ ബോർഡിലെ കൃഷി വിഭാഗവുമായി ആലോചിച്ചാണ്. ഉത്പാദന-ക്ലസ്റ്ററുകൾ സ്ഥാപിച്ചാകും ഇത് നടപ്പിൽ വരുത്തുക.
ജില്ലകളിലെ ഏറ്റവും ശക്തമായ പ്രൈമറി അഗ്രികൾച്ചറൽ സൊസൈറ്റികളെ തിരഞ്ഞെടുത്താണ് ഈ ക്‌ളസ്റ്ററുകൾ രൂപീകരിക്കുക. കാർഷിക ഉത്പന്നങ്ങളുടെ സംസ്‌ക്കരണം, മൂല്ല്യവർദ്ധന, വിപണനം എന്നീ മേഖലകളിലാണ് ക്ലസ്റ്ററുകൾ സ്ഥാപിക്കുക. ഇങ്ങനെ രൂപീകരിക്കപ്പെടുന്ന ക്ലസ്റ്ററിന് സബ്‌സിഡിയും ഓഹരി മൂലധനസഹായവും സർക്കാർ ലഭ്യമാക്കും. ഇത് സംബന്ധിച്ചപദ്ധതിറിപ്പോർട്ട് സഹകരണ സംഘങ്ങളാണ് സമർപ്പിക്കേണ്ടത്. അതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റാർട്ടപ്പുകൾ രൂപീകരിക്കുക. കാർഷിക മേഖലയിൽ യുവജനങ്ങൾക്ക് അവസരമൊരുക്കി കർഷകർക്ക് കൂടുതൽ മികച്ച വിപണിയും, ഉത്പന്നങ്ങൾക്ക് മികച്ച വിലയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവൻ അറിയിച്ചു.