നാലാം ദിനത്തിൽ ടീസ്റ്റ സെതൽവാദും, രേവതി ലോളും, വിവിധ വേദികളിലായി 10 പുസ്തകങ്ങളുടെ പ്രകാശനം

post

  • വൈവിധ്യമുളള സംവാദങ്ങൾക്ക് സാക്ഷ്യം വഹിച്ച് കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം ദിനം. മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദും, സ്വതന്ത്ര പത്ര പ്രവർത്തകയും എഴുത്തുകാരിയുമായ രേവതി ലോളും മീറ്റ് ദി ഓതർ പരിപാടിയിൽ പങ്കെടുത്തു. 'മതേതര രചനകളുടെ പ്രാധാന്യവും സമകാലിക വെല്ലുവിളികളും' എന്ന വിഷയത്തിൽ മുതിർന്ന മാധ്യമപ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ ഇവരുമായി സംസാരിച്ചു. 'മലയാളത്തിലെ മഴവിൽ അനുഭവങ്ങൾ' എന്ന വിഷയത്തിലെ പാനൽ ചർച്ചയിൽ വിജയരാജ മല്ലിക, അമേയ പ്രസാദ്, സൂര്യ ഇഷാൻ എന്നിവർ സംസാരിച്ചു. ആകെ 10 പുസ്തകങ്ങളുടെ പ്രകാശനമാണ് നാലാം ദിനം വിവിധ വേദികളിലായി നടന്നത്. ചലച്ചിത്ര താരം മണിയൻപിള്ള രാജു എഴുതിയ 'ചിരിച്ചും ചിരിപ്പിച്ചും' എന്ന പുസ്തകം കെ.ബി.ഗണേഷ്‌കുമാർ എം.എൽ.എയ്ക്ക് നൽകി സ്പീക്കർ എ.എൻ ഷംസീർ പ്രകാശനം ചെയ്തു. നേഹ ഖയാൽ എഴുതിയ 'സംഗീത് ബഹാർ', 'രാഗാ ബഹാർ' എന്നീ പുസ്തകങ്ങൾ കെ ബി ഗണേഷ്‌കുമാർ എം.എൽ.എ പ്രകാശനം ചെയ്തു. എൻ.എസ് സുമേഷ് കൃഷ്ണൻ എഴുതിയ 'എന്റെയും നിങ്ങളുടെയും മഴ' എന്ന പുസ്തകം മുരുകൻ കാട്ടാക്കടയ്ക്ക് നൽകി പ്രഭാവർമ്മ പ്രകാശനം ചെയ്തു. മൃദുലഗർഗ് എഴുതിയ 'ദൽഹിയിലെ പെൺകുട്ടി, എസ് ആർ ലാൽ എഴുതിയ 'ഭൂമിയിൽ നടക്കുന്നു' എന്നീ പുസ്തകങ്ങളെ കുറിച്ച് ചർച്ച നടന്നു. എം.ജി.ശശിഭൂഷൺ എഴുതിയ 'ആലേഖനങ്ങളിലെ കേരളചരിത്രം' എന്ന പുസ്തകം എസ്.രാധാകൃഷ്ണന് നൽകി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രകാശനം ചെയ്തു. ഇന്ത്യയിലെ തുർക്കി അംബാസഡർ ഫിരാത് സുനെൽ എഴുതിയ 'ഇലപൊഴിയും മരത്തിന്റെ നിഴലുകളിൽ 'മന്ത്രി ഡോ.ആർ.ബിന്ദു പ്രകാശനം ചെയ്തു. കെ.ജയകുമാറാണ് പുസ്തകം സ്വീകരിച്ചത്.

ബിജു മുത്തത്തി എഴുതിയ 'ലേഡീസ് കംപാർട്ട്‌മെന്റെ് എന്ന പുസ്തകം മന്ത്രി ഡോ.ആർ.ബിന്ദു സരസ്വതി നാഗരാജന് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ ജോൺ ബ്രിട്ടാസ് എം.പിയും, ടി.ഐ മധുസൂദനൻ എം.എൽ.എയും സന്നിഹിതരായിരുന്നു. ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ നാടകത്തിന്റെ 70-ാം വാർഷിക പതിപ്പും, ഡോ.വള്ളിക്കാവ് മോഹൻദാസ് എഴുതിയ 'അരങ്ങിലെ ശോണബിംബം' എന്നപുസ്തകവും ജോർജ്ജ് ഓണക്കൂറിന് നൽകി സി.ദിവാകരൻ പ്രകാശനം ചെയ്തു. ശാന്തൻ എഴുതിയ 'യുദ്ധവും മൃത്യുഞ്ജയവും' എന്ന പുസ്തകം ശങ്കർ രാമകൃഷ്ണൻ പ്രകാശനം ചെയ്തു. പുസ്തകത്തെക്കുറിച്ച് ചർച്ചയും സംഘടിപ്പിച്ചു. വിഷൻ ടോക്കിൽ ‘മെഷീൻ ലേണിംഗിന്റെ യുഗം’ എന്ന വിഷയത്തിൽ ഡോ.അച്യുത് ശങ്കർ എസ്. നായർ പ്രഭാഷണം നടത്തി. കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ പ്രചാരണാർത്ഥം കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്വിസ്സ് മത്സരത്തിന്റെ ഫൈനൽ മത്സരവും നാലാം ദിനം നടന്നു. ആയോധന കേരളീയം എന്ന ആയോധന കലാ പ്രകടനവും, സീ കേരളം പ്രതിഭാസംഗമവും നൃത്ത സന്ധ്യയും അരങ്ങേറി.