പന്ത്രണ്ട് കുടുംബങ്ങൾക്ക് തണലൊരുക്കി തിരുവനന്തപുരം നഗരസഭ

പൂങ്കുളത്ത് നിർമ്മിച്ച ഭവനസമുച്ചയങ്ങൾ മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു
നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ ഭവന രഹിതരായി കഴിഞ്ഞ ആറ് കുടുംബങ്ങൾ ഇനി അടച്ചുറപ്പുള്ള വീടുകളിൽ അന്തിയുറങ്ങും. പങ്കുളത്ത് നഗരസഭ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിർമ്മാണം പൂർത്തിയാക്കിയ ഭവന സമുച്ചയങ്ങൾ നാടിന് സമർപ്പിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് വീട് വച്ച് നൽകിയ നഗരസഭയാണ് തിരുവനന്തപുരം. ഭൂരഹിത ഭവന രഹിതരായിട്ടുള്ളവർക്ക് ഒപ്പമായിരിക്കും ഈ നഗരസഭയും സർക്കാരുമെന്നും മന്ത്രി പറഞ്ഞു. എല്ലാവർക്കും അടച്ചുറപ്പുള്ള വീട് എന്നതാണ് ഈ സർക്കാരിന്റെ ലക്ഷ്യം. ഈ വർഷം 106000 പേർക്ക് ലൈഫ് ഭവന പദ്ധതിയിലൂടെ വീട് നൽകുമെന്നും മന്ത്രി പറഞ്ഞു.
നഗസഭ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വീടുകൾ, ആശ്രയ പദ്ധതിയിലെ ഗുണഭോക്താക്കൾക്കാണ് വിതരണം ചെയ്തത്. രണ്ട് ബെഡ്റൂം, ഹാൾ, കിച്ചൺ, ടോയ്ലറ്റ് എന്നിവ ഉൾപ്പെടുന്ന 45m സ്ക്വയർ വിസ്തീർണ്ണത്തിൽ 6 ഫ്ളാറ്റുകൾ വീതമുള്ള 2 ഭവനസമുച്ചയങ്ങളിൽ ആകെ 12 ഫ്ളാറ്റുകളാണ് ഉൾപ്പെടുന്നത്. അതിനോടനുബന്ധമായി ചുറ്റു മതിൽ, ഗാർഡനിംഗ്, ലാന്റ്സ്കേപ്പിംഗ്, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. കുടിവെള്ള, വൈദ്യുതി കണക്ഷനും പൂർത്തീകരിച്ചാണ് ഫ്ലാറ്റുകൾ കൈമാറിയത്.