റോഡരികിൽ മാലിന്യം തള്ളിയവരെ കണ്ടെത്തി നടപടിക്കൊരുങ്ങി പരപ്പനങ്ങാടി നഗരസഭ

പരപ്പനങ്ങാടി നഗരസഭാ പരിധിയിലെ പതിനഞ്ചാം ഡിവിഷൻ സ്റ്റേഡിയം റോഡരികിൽ സ്ഥാപിച്ച മിനി എം.സി. എഫിന് സമീപം മാലിന്യം തള്ളിയതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവിഭാഗം പരിശോധന നടത്തി. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ കെ. വി.രാജീവന്റെ നേതൃത്വത്തിൽ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ സ്ഥലത്ത് തള്ളിയ മാലിന്യത്തിൽ നിന്നും വ്യക്തമായ തെളിവുകൾ കണ്ടെത്തുകയും രണ്ട് കക്ഷികൾക്ക് പിഴ ഈടാക്കി കൊണ്ടുള്ള നോട്ടീസ് നൽകുകയും ചെയ്തു.
സമീപപ്രദേശത്തെ കൃഷിഭൂമിയുടെ അരികിലാണ് മാലിന്യം തള്ളിയത്. ഇത്തരത്തിൽ മാലിന്യം തള്ളിയ ഈ പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം കൂടുന്നതായി പരിസരവാസികൾ പരാതിപ്പെട്ടിരുന്നു. സമീപത്തുള്ള ജലാശയം മലിനപ്പെടുത്തുന്ന ഇത്തരം പ്രവർത്തികൾ ദേശീയ ഹരിത ട്രിബ്യൂണൽ നിയമം,സോളിഡ് വേസ്റ്റ് മാനേജ്മെന്റ് റൂൾസ് , പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് റൂൾസ്, കേരള മുനിസിപ്പാലിറ്റി ആക്ട്, കേന്ദ്രപരിസ്ഥിതി നിയമം എന്നിവ പ്രകാരം പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നിയമ നടപടികൾക്ക് വിധേയമാക്കുമെന്ന് നഗരസഭ സെക്രട്ടറി സാനന്ദ സിംഗ് അറിയിച്ചു.
നഗരസഭാ പരിധിയിലെ മുഴുവൻ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യങ്ങൾ യൂസർ ഫീ സ്വീകരിച്ച് കൊണ്ട് പരപ്പനങ്ങാടി നഗരസഭ നടത്തുന്ന മാതൃകാ മാലിന്യ സംസ്കരണ പരിപാടിയിൽ പങ്കാളികളായി ക്ലീൻ സിറ്റി ഗ്രീൻ പരപ്പനങ്ങാടി എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതിന് ജനങ്ങൾ സഹകരിക്കണമെന്ന് നഗരസഭ ചെയർമാൻ എ.ഉസ്മാൻ ആവശ്യപ്പെട്ടു.