അവധി ദിനങ്ങളിലും കര്‍മനിരതരായി മോട്ടോര്‍ വാഹന വകുപ്പ്

post

പരിശോധനയോടൊപ്പം ബോധവത്കരണവും

അവധി ദിനങ്ങളിലും കര്‍മനിരതരായി മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം. നിരത്തുകളില്‍ പരിശോധന കര്‍ശനമാക്കിയിട്ടും നിയമലംഘനങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് നിയമലംഘനങ്ങള്‍ക്കെതിരെയുള്ള ഓപ്പറേഷന്‍ 'ഫോക്കസ് ത്രീ' പരിശോധന അവധി ദിവസങ്ങളിലും കര്‍ശനമാക്കിയത്. പരിശോധനയോടൊപ്പം ഓരോ നിയമലംഘനങ്ങളെക്കുറിച്ചും അതിന്റെ ഭവിഷ്യത്തുകളെ കുറിച്ചും ഡ്രൈവര്‍മാര്‍ക്ക് ബോധവല്‍ക്കരണം നല്‍കുകയും ചെയ്തു.

മലപ്പുറം, തിരൂരങ്ങാടി, കൊണ്ടോട്ടി, കോട്ടക്കല്‍, തിരൂര്‍, പൊന്നാനി, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ അനധികൃതമായി മോടി കൂട്ടിയ വാഹനങ്ങള്‍ക്കെതിരെയും അമിത ഭാരം കയറ്റിയ വാഹനങ്ങള്‍ക്കെതിരെയും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനം ഓടിച്ചത് ഹെല്‍മെറ്റും, ഇന്‍ഷുറന്‍സും ഇല്ലാതെ വാഹനം ഓടിച്ചത് തുടങ്ങിയ 18 കേസുകളില്‍ 104500 രൂപ പിഴ ചുമത്തി. എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം എം വി ഐ. പി കെ മുഹമ്മദ് ഷഫീഖ്, എഎംവിഐമാരായ പി ബോണി, കെ ആര്‍ ഹരിലാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് ദേശീയ സംസ്ഥാനപാതകള്‍ക്ക് കേന്ദ്രീകരിച്ച് പരിശോധനയും ബോധവല്‍ക്കരണവും നടത്തിയത്.

വരുംദിവസങ്ങളില്‍ സ്‌കൂള്‍ വാഹനങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന കര്‍ശനമാക്കും. വിദ്യാര്‍ത്ഥികളെ കുത്തിനിറച്ചു കൊണ്ടുപോകുന്ന വാഹനങ്ങള്‍കെതിരെയും ഫിറ്റ്‌നസും മതിയായ സുരക്ഷയും ഇല്ലാത്ത സ്‌കൂള്‍ വാഹനങ്ങള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്നും സ്‌കൂള്‍ അധികൃതര്‍ക്കെതിരെ ദുരന്തനിവാരണ വകുപ്പ് പ്രകാരം നടപടി സ്വീകരിക്കുന്നതിന് ജില്ലാ കലക്ടര്‍ക്ക് ശുപാര്‍ശ ചെയ്യുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് എംവിഐ. പി കെ മുഹമ്മദ് ഷഫീഖ് പറഞ്ഞു.