മുത്തങ്ങ - കൊല്ലഗൽ കാനനപാതയിലെ പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ചുള്ള പഠനവുമായി ബീനാച്ചി സ്കൂൾ

മുട്ടിൽ : വയനാട് ജില്ലയിലൂടെ കടന്നുപോകുന്ന പ്രധാന ദേശീയ പാതയായ എൻഎച്ച് 766 ൽ മുത്തങ്ങ മുതൽ ഗതാഗത നിയന്ത്രണത്തിനായി സ്ഥാപിച്ചിട്ടുള്ള ഹംപുകൾ ഉയർത്തുന്ന പാരിസ്ഥിതിക വെല്ലുവിളികളെ കുറിച്ചുള്ള പഠനവുമായി ബീനാച്ചി ഹൈസ്കൂളിലെ വഫയും അമനിജയും ജില്ലാ ശാസ്ത്രോത്സവത്തിൽ ശ്രദ്ധേയരായി.
പ്രസ്തുത പഠനത്തിനായി ഫോറസ്റ്റ് അധികാരികളെ വിദ്യാർത്ഥികൾ നേരിൽ കാണുകയും വനത്തിനുള്ളിൽ കടന്ന് വിവരശേഖരണം നടത്തുകയും ചെയ്തു. മുത്തങ്ങ വഴി കടന്നുപോകുന്ന എൻ എച്ച് 766 ൽ വന്യജീവി സംരക്ഷണത്തിനായും ഗതാഗത നിയന്ത്രണത്തിനായും നിലവിൽ 48 ഹമ്പുകൾ സ്ഥാപിച്ചിട്ടുണ്ട് .ഇത്തരം ഹമ്പുകളോട് ചേർന്ന് കിടക്കുന്ന മണ്ണും മരങ്ങളും വിദ്യാർത്ഥികൾ വിശദമായ പഠനത്തിന് വിധേയമാക്കി.
ഹമ്പുകളോട് അടുക്കുമ്പോൾ വാഹനങ്ങൾ ഗിയർ ഡൗൺ ചെയ്യുമ്പോൾ പുറപ്പെടുവിക്കുന്ന അമിതമായ പുകയും ശബ്ദ മലിനീകരണവും കാരണം സമീപത്തുള്ള മണ്ണിന്റെ ജൈവാംശവും ലവണാംശവും കുറഞ്ഞുവരുന്നതായി കണ്ടെത്തിയിട്ടുണ്ട്. വാഹനങ്ങൾ പുറപ്പെടുവിക്കുന്ന അമിതമായ പുക അവിടെയുള്ള വൃക്ഷങ്ങളെയും ദോഷകരമായി ബാധിച്ചിട്ടുണ്ട്. അവിടെ നിന്നും വിദ്യാർത്ഥികൾ ശേഖരിച്ച മരത്തോലുകളിൽ ലെഡ്ഡിന്റെ അപകടകരമായ സാന്നിദ്ധ്യവും കണ്ടെത്തി. കൂടാതെ വൃക്ഷങ്ങളിൽ ജലാംശം കുറഞ്ഞതായും കാണപ്പെട്ടു.
ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമായി വിദ്യാർഥികൾക്ക് നിർദ്ദേശിക്കാൻ ഉള്ളത് നിരീക്ഷണ ക്യാമറകളും , സൂചനാ ബോർഡുകളും സ്ഥാപിക്കുക എന്നതാണ്. അതിലുപരി ശാശ്വതമായ പരിഹാരമായി വനത്തിനു മുകളിലൂടെ എലവേറ്റഡ് ബയോ ബ്രിഡ്ജ് സ്ഥാപിക്കലുമാണ്.