സുദൃഢം ക്യാമ്പയിന്‍; 80 ഗോത്ര അയല്‍ക്കൂട്ടങ്ങള്‍ തുടങ്ങി

post

കുടുംബശ്രീയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തുന്ന കുടുംബശ്രീ 'സുദൃഢം' ക്യാമ്പയിനിലൂടെ ജില്ലയില്‍ പുതിയ 80 ഗോത്ര അയല്‍ക്കൂട്ടങ്ങള്‍ ആരംഭിച്ചു. ഊരുകളില്‍ നടത്തിയ പ്രത്യേക പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് തൊള്ളായിരം കുടുംബങ്ങളെ അയല്‍ക്കൂട്ടങ്ങളുടെ ഭാഗമാക്കാന്‍ കഴിഞ്ഞത്. ക്യാമ്പയിനിന്റെ ഭാഗമായി എഴുപത്തിയഞ്ച് അയല്‍ക്കൂട്ടങ്ങള്‍ പുനരുജ്ജീവിപ്പിക്കാനും കുടുംബശ്രീക്ക് സാധിച്ചു.

കുടുംബശ്രീയുടെ ഗോത്ര മേഖലയില്‍ നടപ്പാക്കുന്ന പ്രത്യേക പ്രവര്‍ത്തനങ്ങളും ചിട്ടയായ ഇടപെടലുകളുമാണ് പുതിയ അയല്‍ക്കൂട്ട രൂപീകരണത്തിലേക്ക് നയിച്ചത്. നിലവില്‍ ജില്ലയില്‍ മുപ്പതിനായിരം കുടുംബങ്ങള്‍ രണ്ടായിരത്തി ഒരുനൂറ്റി അമ്പത്തിയൊന്‍പത് അയല്‍ക്കൂട്ടങ്ങളിലായുണ്ട്. ദുര്‍ബല വിഭാഗത്തില്‍പ്പെട്ട പണിയ വിഭാഗത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കിയാണ് സുദൃഢം ക്യാമ്പയിന്‍ നടത്തുന്നത്. 49 പണിയ വിഭാഗത്തിന്റെ അയല്‍ക്കൂട്ടങ്ങള്‍ പുതിയതായി രൂപീകരിച്ചിട്ടുണ്ട്.

പണിയ വിഭാഗത്തിന് പുറമെ അടിയ, കാട്ടുനായ്ക്ക, കുറിച്യ, കുറുമ, ഊരാളി വിഭാഗങ്ങളില്‍നിന്നും അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ചു. കല്‍പ്പറ്റ ബ്ലോക്കില്‍ പത്തിനെട്ടും മാനന്തവാടി ബ്ലോക്കില്‍ ഇരുപത്തിയഞ്ചും സുല്‍ത്താന്‍ ബത്തേരിയില്‍ ഇരുപത്തിയാറും പനമരം പതിനൊന്നും പുതിയ അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിച്ചു. സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി കണക്കെഴുത്ത് പരിശീലനവും ഉപജീവന പ്രവര്‍ത്തനത്തിന്റെ ഭാഗമായി സംരംഭ രൂപീകരണ പ്രവര്‍ത്തനങ്ങളും ജില്ലയില്‍ വിപുലമായി ഗോത്ര മേഖലയില്‍ ഇതോടൊപ്പം നടക്കുന്നു. ഈ സാമ്പത്തിക വര്‍ഷം 2500 അയല്‍ക്കൂട്ടങ്ങളിലേക്ക് പട്ടിക വര്‍ഗ്ഗ അയല്‍കൂട്ടങ്ങളെ എത്തിക്കുക എന്നതാണ് കുടുംബശ്രീയുടെ ലക്ഷ്യം.