ഊരുകൾ തോറും ചികിത്സ നൽകി ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്

post

മൂന്ന് വർഷം ചികിത്സ തേടിയത് 36397 പേർ


കണ്ണൂർ: രോഗ പരിശോധനക്കും ചികിത്സക്കും കാതങ്ങൾ താണ്ടി ആശുപത്രിയിലെത്തേണ്ട സ്ഥിതി ഇപ്പോൾ ജില്ലയിലെ ആദിവാസികൾക്കില്ല. ഇവരുടെ ക്ഷേമം തേടി ഊരുകളിൽ എത്തുകയാണ് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്. മലയോരത്തെ ആദിവാസി ജനവിഭാഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി ആരംഭിച്ച ഈ യൂണിറ്റ് ഇപ്പോൾ ഇവരുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു.

ശാരീരിക-മാനസിക ആരോഗ്യ സംരക്ഷണത്തിനൊപ്പം സാമൂഹിക-സാംസ്‌കാരിക വിദ്യാഭ്യാസ ഉന്നമനത്തിന പ്രവർത്തനങ്ങളിലും നിരന്തരം ഇടപെടുന്നുവെന്നതാണ് ആയുഷ് ട്രൈബൽ യൂണിറ്റിനെ വ്യത്യസ്തമാക്കുന്നത്. ആതുരസേവന രംഗത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന നാഷണൽ ആയുഷ് മിഷന്റെ മൂന്ന് വിഭാഗങ്ങൾ ഉൾക്കൊള്ളിച്ച പദ്ധതിയാണ് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ആദിവാസി കോളനികളിൽ രണ്ടാഴ്ചയിൽ ഒരു തവണ സന്ദർശനം നടത്തി രോഗികൾക്ക് തുടർച്ചയായുള്ള ചികിത്സ ഉറപ്പാക്കുന്നു. ഭാരതീയ ചികിത്സ വകുപ്പ് ഡി എം ഒ, നാഷണൽ ആയുഷ് മിഷൻ കണ്ണൂർ ജില്ലാ പ്രോഗ്രാം മാനേജർ എന്നിവരുടെ മേൽനോട്ടത്തിൽ 2019ൽ ആരംഭിച്ച യൂണിറ്റ് ആദിവാസികളുടെ ചികിത്സാരംഗത്ത് വഹിക്കുന്ന പങ്ക് ചെറുതല്ല. 36397 രോഗികൾക്കാണ് മൂന്നു വർഷം കൊണ്ട് ചികിത്സ ലഭ്യമാക്കിയത്. ഇതിൽ 12879 പേർക്ക് ആയുർവേദവും 11789 പേർക്ക് ഹോമിയോയും 11729 പേർക്ക് സിദ്ധ ചികിത്സയുമാണ് നൽകിയത്.

ഐ ടി ഡി പിയുടെ സഹായത്തോടെ ജില്ലയിലെ 15 പഞ്ചായത്തുകളിൽ നിന്നും ഏറെ പിന്നോക്കം നിൽക്കുന്ന 36 കോളനികളാണ് പദ്ധതിയിലേക്ക് തെരെഞ്ഞെടുത്തത്. തില്ലങ്കേരി, മുഴക്കുന്ന്, പേരാവൂർ, കൊട്ടിയൂർ, കേളകം, കണിച്ചാർ, ചിറ്റാരിപ്പറമ്പ്, പയ്യാവൂർ, പടിയൂർ, ഉളിക്കൽ, എരമം-കുറ്റൂർ, പെരിങ്ങോം-വയക്കര, ചെറുപുഴ ഗ്രാമപഞ്ചായത്തുകൾ, ഇരിട്ടി നഗരസഭ എന്നിവിടങ്ങളിലെ തെരഞ്ഞെടുത്ത കോളനികളാണ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്.

സമീപത്ത് ആശുപത്രികൾ ഇല്ലാത്തതും എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ളതുമായ കോളനികൾക്ക് ട്രൈബൽ യൂണിറ്റിന്റെ സേവനം ആശ്വാസമാണ്. ഫോൺ മുഖേന മുൻകൂട്ടി സ്ഥലവും സമയവും അറിയിച്ചാണ് യൂണിറ്റിന്റെ വരവ്. ആറളം ഗവ. ആയുർവേദ ഡിസ്പെൻസറി കേന്ദ്രീകരിച്ചാണ് യൂണിറ്റിന്റെ പ്രവർത്തനം. ഓരോ രോഗിക്കും പ്രത്യേക കേസ് ഷീറ്റ് ഇവരുടെ കൈവശമുണ്ട്. ആവശ്യമായ മരുന്നുകളും ഒപ്പം കരുതും. ആയുർവേദ, സിദ്ധ, ഹോമിയോ എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞാണ് പരിശോധന.

വിളർച്ച, ചർമ്മ രോഗങ്ങൾ, പുകയിലയുടെ ഉപയോഗം, പുകവലി മൂലമുള്ള രോഗങ്ങൾ തുടങ്ങിയവയാണ് കൂടുതലായി കണ്ടു വരുന്നതെന്ന് യൂണിറ്റിലെ ഡോ. എസ് ഷീജ പറയുന്നു. ആരോഗ്യത്തിന് ഹാനികരമായ ഇത്തരം വസ്തുക്കളുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ഇവരെ ബോധവത്ക്കരിക്കുന്നുണ്ട്. ഡോ. എസ് ഷീജ ( ആയുർവേദം), ഡോ. എ അഭിന (സിദ്ധ), ഡോ. ജയപ്രഭ മുണ്ടവളപ്പിൽ (ഹോമിയോ) എന്നിവരാണ് പരിശോധന നടത്തുന്നത്. സഹായികളായി കെ എൻ അഭിജിത്, ജി എസ് മഞ്ജുള, ഡ്രൈവർ സുധീഷ് എന്നിവരും ഒപ്പമുണ്ട്.

കോളനി നിവാസികളുടെ പോഷകാഹാര ലഭ്യത ഉറപ്പു വരുത്തുന്നതിനും ലഹരി ഉൽപ്പന്നങ്ങളുടെ ഉപയോഗം ഇല്ലാതാക്കുന്നതിനും അവരുടെ മറ്റ് മാനസികാരോഗ്യ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനുമുള്ള പദ്ധതികൾ കൂടി ഉൾപ്പെടുത്തി യൂണിറ്റിന്റെ പ്രവർത്തനം വിപുലീകരിക്കുമെന്ന് നാഷണൽ ആയുഷ് മിഷൻ കണ്ണൂർ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ സി അജിത്കുമാർ പറഞ്ഞു. ആവശ്യമുള്ള സ്ഥലങ്ങളിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം, സ്പെഷ്യാലിറ്റി ക്ലിനിക് ഉൾപ്പെടെ നടത്തി കോളനി നിവാസികളുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.