വന്യമിത്ര സംയോജിത പദ്ധതി; ജില്ലയിൽ മുൻഗണനാക്രമത്തിൽ നടപ്പിലാക്കാൻ തീരുമാനം

വനാതിർത്തി പ്രദേശങ്ങളിലെ വന്യജീവി ആക്രമണം മൂലമുള്ള കൃഷിനാശം, മനുഷ്യ-വന്യജീവി സംഘർഷം എന്നിവ കുറയ്ക്കുന്നതിനായി ആവിഷ്‌കരിച്ച വന്യമിത്ര സംയോജിത പദ്ധതി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ മുൻഗണനാ ക്രമത്തിൽ നടപ്പിലാക്കും. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടർ ഹരിത വി കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വന്യമൃഗ ശല്യം ഏറ്റവും കൂടുതലുള്ള പ്രദേശങ്ങൾ തെരഞ്ഞെടുത്ത് മുൻഗണനാടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്ററുടെ സാന്നിധ്യത്തിൽ ചേർന്ന യോഗം തീരുമാനിച്ചു.
പദ്ധതിയുടെ നിർവഹണ ഓഫീസർ ആയി ചാലക്കുടി ഡിഎഫ്ഒയെ ചുമതലപ്പെടുത്തി. പദ്ധതി നടപ്പിലാക്കേണ്ട പ്രദേശങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ തീരുമാനിച്ച് നവംബർ ഒന്നാം തിയ്യതിക്കകം പ്രവർത്തികളുടെ എസ്റ്റിമേറ്റ് സമർപ്പിക്കണം. മുൻഗണന പ്രദേശങ്ങൾ തീരുമാനിക്കാൻ ഈ ആഴ്ച തന്നെ ബന്ധപ്പെട്ട അധികൃതരുടെ യോഗം ചേരും. എത്ര വിഹിതം പദ്ധതിക്കായി പഞ്ചായത്തുകൾ മാറ്റിവെക്കണം എന്നതിനെ കുറിച്ച് ഈ യോഗത്തിന് ശേഷം തീരുമാനിക്കും. പദ്ധതി ഏകോപനത്തിന് ജില്ലാ പ്ലാനിംഗ് ഓഫീസറെ ചുമതപ്പെടുത്തി.
വന്യജീവി ആക്രമണം പ്രതിരോധിക്കുന്നതിനായി ബയോ ഫെൻസിംഗ് ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്ന കാര്യം പരിഗണിക്കും. ഇതിന്റെ സാധ്യത പരിശോധിക്കാൻ ജില്ലാ കലക്ടർ നിർദ്ദേശിച്ചു. തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തി പതിമുഖം വച്ചു പിടിപ്പിക്കുക, തേനീച്ച വളർത്തൽ തുടങ്ങിയ ജൈവമാർഗങ്ങളും അവലംബിക്കും. പാണഞ്ചേരി പഞ്ചായത്തിലാണ് പതിമുഖം വച്ചു പിടിപ്പിക്കുക. വരന്തരപ്പിള്ളി പഞ്ചായത്തിൽ പതിമുഖം വച്ചുപിടിപ്പിക്കുന്നതിനൊപ്പം തേനീച്ച വളർത്തലും നടപ്പിലാക്കും.
വന്യമൃഗശല്യം നേരിടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പദ്ധതിക്കായി ഫണ്ട് നീക്കിവയ്ക്കാത്തവർ അതിനുള്ള നടപടി സ്വീകരിക്കാൻ യോഗം നിർദ്ദേശിച്ചു. പദ്ധതിക്കായി കൂടുതൽ ഫണ്ട് നീക്കി വെക്കുന്നത് ജില്ലാ പഞ്ചായത്ത് പരിഗണിക്കുമെന്ന് പി കെ ഡേവിസ് മാസ്റ്റർ അറിയിച്ചു. വനാതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലെ എംഎൽഎമാരുടെ ഫണ്ടുകൂടി വന്യമിത്ര പദ്ധതിക്കായി പ്രയോജനപ്പെടുത്തുന്ന കാര്യം എംഎൽഎമാരുടെ ശ്രദ്ധയിൽ പെടുത്താനും തീരുമാനിച്ചു.