കോട്ടപ്പുറം കായലിന്റെ ജലരാജാക്കൻമാരായി മഹാദേവിക്കാട് കാട്ടിൽ തെക്കേതയ്യിൽ ചുണ്ടൻ

post

ആർപ്പുവിളികളുടെയും ആരവത്തിന്റെയും ആവേശത്തിരയിൽ കോട്ടപ്പുറം കായലിലെ ഓളപരപ്പിൽ വിജയം നേടി പള്ളത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മഹാദേവിക്കാട് കാട്ടിൽ തെക്കേതയ്യിൽ ചുണ്ടൻ വള്ളവും തുരുത്തിപുറം ചെറുവള്ളവും. നെഹ്റു ട്രോഫി വള്ളംകളിയിൽ ആദ്യ 9 സ്ഥാനം വഹിച്ച ക്ലബ്ബുകളുടെ ചുണ്ടൻ വള്ളങ്ങൾ തമ്മിൽ നടന്ന ഉജ്ജ്വലമായ പോരാട്ടത്തിനൊടുവിലാണ് പള്ളത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മഹാദേവിക്കാട് കാട്ടിൽ തെക്കേതയ്യിൽ ചുണ്ടൻവള്ളം ഒന്നാം സ്ഥാനവും പൊലീസ് ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം ചുണ്ടൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയത്.

എ ഗ്രേഡ് ലഭിച്ച ചെറുവള്ളങ്ങളുടെ അവസാന പോരാട്ടത്തിൽ തുരുത്തിപ്പുറം വള്ളം ഒന്നാം സ്ഥാനവും തനിയൻ വള്ളം രണ്ടാം സ്ഥാനവും നേടി. ബി ഗ്രേഡ് ലഭിച്ച വള്ളങ്ങളുടെ പോരാട്ടത്തിൽ ഗോതുരുത്ത് പുത്രൻ, മയിൽപീലി എന്നീ വള്ളങ്ങൾ ഒന്നും രണ്ടും സ്ഥാനം നേടിയെടുത്തു. ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന രണ്ടാമത് ചാമ്പ്യന്‍സ് ബോട്ട് ലീഗ് 2022 വള്ളംകളിയും പ്രാദേശിക വള്ളംകളിയുമാണ് കോട്ടപ്പുറം കായലിൽ ജലപൂരം തീർത്തത്.

സംസ്ഥാനത്തെ തെരഞ്ഞെടുത്ത 9 തുഴച്ചില്‍ ടീമുകളുടെ ആറാം പാദ മത്സരങ്ങളോടൊപ്പം വെപ്പ്, ഇരുട്ടുകുത്തി, ചുരുളന്‍, മറ്റ് ചുണ്ടന്‍ വള്ളങ്ങള്‍, ചെറുവള്ളങ്ങള്‍ എന്നിവയുടെ മത്സരങ്ങളും അരങ്ങേറി. തിരുവാതിര കളി, മാർഗംകളി, ഒപ്പന, നാടൻപാട്ട്, മേളം തുടങ്ങി വിവിധ കലാരൂപങ്ങൾ ഉൾപ്പെടുത്തിയ സാംസ്‌കാരിക സമ്മേളനം ജലപൂരത്തിന്റെ വരവറിയിച്ചു.

കോവിഡ് മൂലം മുടങ്ങിക്കിടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങൾ 2022ൽ സംസ്ഥാനത്തെ തെരഞ്ഞെടുത്ത അഞ്ച് ജില്ലകളിലായാണ് നടത്തുന്നത്. സെപ്റ്റംബർ നാലിന് ആലപ്പുഴ ജില്ലയിൽ തുടക്കം കുറിച്ച സിബിഎൽ മത്സരങ്ങൾ നവംബർ 26ന് കൊല്ലത്ത് നടത്തുന്ന മത്സരങ്ങളോടെ സമാപിക്കും.