ബാങ്കുകള്‍ വഴി 1626 കോടി രൂപ വായ്പ നല്‍കി

post

2022-23 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ വയനാട് ജില്ലയിലെ ബാങ്കുകള്‍ 1626 കോടി രൂപ വായ്പയായി വിതരണം ചെയ്തതായി ജില്ലാതല ബാങ്കേഴ്‌സ് സമിതി വിലയിരുത്തി. 1533 കോടി രൂപ മുന്‍ഗണനാ മേഖലയ്ക്കാണ് നല്‍കിയത്. 816 കോടി രൂപ കാര്‍ഷിക മേഖലയ്ക്കും 262 കോടി രൂപ സൂക്ഷ്മ- ചെറുകിട വ്യവസായമേഖലയ്ക്കും 455 കോടി രൂപ ഭവന- വിദ്യാഭ്യാസ വായ്പ അടങ്ങുന്ന മറ്റ് മുന്‍ഗണനമേഖലയ്ക്കുമാണ് അനുവദിച്ചതെന്ന് ലീഡ് ബാങ്ക് മാനേജര്‍ ബിബിന്‍ മോഹന്‍ പറഞ്ഞു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ബാങ്കുകളുടെ ആകെ വായ്പാ നീക്കിയിരിപ്പ് 9816 കോടി രൂപയായും നിക്ഷേപം 8350 കോടി രൂപയായും ഉയര്‍ന്നിട്ടുണ്ട്.

കല്‍പ്പറ്റയില്‍ നടന്ന ജില്ലാതല ബാങ്കേഴ്‌സ് സമിതി അവലോകന യോഗത്തില്‍ കളക്‌ട്രേറ്റ് ഫിനാന്‍സ് ഓഫീസര്‍ എ.കെ ദിനേശന്‍ അധ്യക്ഷത വഹിച്ചു. ആസ്പിറേഷണല്‍ ഡിസ്ട്രിക്ട് പദ്ധതിയില്‍ ജൂണ്‍ പാദത്തില്‍ സാമ്പത്തിക ഉള്‍പ്പെടുത്തലും നൈപുണ്യവികസനവും തീമില്‍ ദേശീയതലത്തില്‍ വയനാട് ജില്ല ഒന്നാമതെത്തിയതില്‍ ജില്ലയിലെ ബാങ്കുകളെ ഫിനാന്‍സ് ഓഫീസര്‍ അനുമോദിച്ചു.